അമ്പലത്തിനു മുന്നിൽ കാറിൽ വന്നിറങ്ങുമ്പോൾ അവളുടെ മനസ്സ് ശൂന്യമായിരുന്നു..
ഇന്ന് തന്റെ വിവാഹമാണ്..
ആരാണ് തന്നെ വിവാഹം കഴിക്കുന്നത് എന്നോ എന്തിനാണ് ഇപ്പോ ഇങ്ങനെ ഒരു വിവാഹമെന്നോ ഒന്നും അറിയില്ല.
അമ്മ വീട്ടിൽ താമസിച്ചിരുന്ന തന്നെ തേടി അച്ഛൻ വന്നത് രണ്ട് ദിവസം മുന്പാണ്..
അത് വരെ അച്ഛന് തന്നെ ആവശ്യമില്ലായിരുന്നു..
അച്ഛന് ഒരു ഭാരമായിരുന്നു താൻ..
പെട്ടെന്ന് അച്ഛൻ തന്നെ തേടി വന്നപ്പോൾ സന്തോഷം തോന്നി..
വീട്ടിലേക്ക് കൂടെ വിളിച്ചപ്പോൾ അതിലേറെ സന്തോഷം തോന്നി..
പക്ഷേ അവിടെ എത്തിയപ്പോഴാണ് അറിയുന്നത് തന്റെ വിവാഹം തീരുമാനിച്ചു എന്നത്..
"ആ കുട്ടിയെ ഇങ്ങോട്ട് നിർത്തിക്കോളൂ..,"
ആരോ പറഞ്ഞത് അനുസരിച്ചു അവളെ അമ്പലനടയിലേക്ക് കൊണ്ട് വന്നു നിർത്തി..
അവിടെ കുറച്ച് പേര് കൂടി നിൽക്കുന്നുണ്ട്..
അവൾ തലയുയർത്തി നോക്കിയില്ല..
ആകെ ഒരു നിസ്സംഗത...
"ഉണ്ണി താലി കെട്ടിക്കോളൂ... "
ആരോ പറയുന്നത് കേട്ടു..
അവൾ കണ്ണുകളടച്ചു നിന്നു..
ആരാണെന്നോ ഏതാണെന്നോ അറിയാത്ത ഒരാൾക്ക് മുന്നിൽ താലികെട്ടാൻ നിൽക്കുന്നതിന്റെ എല്ലാ ദയനീയതയും അവളിലുണ്ട്..
തന്നോട് സമ്മതമാണോ എന്ന് പോലും ചോദിച്ചിട്ടില്ല..
"അവനെ കൊണ്ട് ഒറ്റയ്ക്ക് സാധിക്കില്ല ആരെങ്കിലും ഒന്ന് സഹായിക്കൂ..
ആ കുട്ടിയോട് തലയൊന്ന് താഴ്ത്തി കൊടുക്കാൻ പറയാ.."
അത് കേട്ടപ്പോൾ മാത്രം അവൾ കണ്ണ് തുറന്നു ഒന്ന് നോക്കി..
തന്നോട് ചേർന്ന് വീൽചെയറിൽ ഇരിക്കുന്ന ഒരാള്..
അവന്റെ കയ്യിൽ തനിക്ക് നേരെ ഉയർത്തി പിടിച്ച് നിൽക്കുന്ന താലിയുണ്ട്..
ആ കൈകൾക്ക് ബലം നൽകാൻ എന്ന പോലെ ആരോ കയ്യിൽ പിടിച്ചിട്ടുണ്ട്.
തന്റെ മുഖത്തേക്ക് ഒന്ന് നോക്കുന്നു കൂടിയില്ല..
താടിയും മുടിയും കാരണം ആ മുഖം പോലും വ്യക്തമല്ല..
പക്ഷേ താലി കെട്ടുമ്പോൾ മാത്രം അവൻ അവളെയൊന്ന് നോക്കി..
തീക്ഷ്ണമായ ഒരു നോട്ടം..
അത് എന്തിനാണ് എന്ന് പോലും അറിയാതെ അവൾ വേഗം തലതാഴ്ത്തി..
അച്ഛൻ അയാളുടെ കയ്യിൽ തന്റെ കൈ ചേർത്ത് വെക്കുമ്പോൾ ഒരു ഭാരമൊഴിഞ്ഞ സന്തോഷമാണ്അച്ഛന്റെ മുഖത്ത് എന്ന് അവൾക്ക് മനസ്സിലായി..
അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൂ.. അത് കണ്ടപ്പോൾ അവൻ പുച്ഛത്തോടെ തല തിരിച്ചു..
"ഇനി അവിടെ അടങ്ങി ഒതുങ്ങി ജീവിച്ചോ..
എപ്പോഴും എപ്പോഴും ഓരോന്ന് പറഞ്ഞു അച്ഛനെ തേടി വരാൻ നിൽക്കേണ്ട..
അല്ല അതിന് ഇനി നിനക്ക് നേരവും ഉണ്ടാവില്ല..
എന്നാൽ ഇനി അവരുടെ കൂടെ പോവാൻ നോക്ക്.."
അവളെ അവന്റെ കൂടെ യാത്രയാക്കും നേരം ചെറിയമ്മ പറഞ്ഞ വാക്കുകളാണ് അത്..
എല്ലാവരും എല്ലാം അറിഞ്ഞു കൊണ്ടാണ് എന്ന് അവൾക്ക് മനസ്സിലായി..
എന്നാലും അച്ഛന് ഇതെങ്ങനെ തോന്നി..
താനും അച്ഛന്റെ മകൾ തന്നെയല്ലേ..
അവനെ ആരൊക്കയോ ചേർന്ന് കാറിൽ കയറ്റുന്നത് അവൾ കണ്ടു..
അവളോടും കയറാൻ പറഞ്ഞു..
ആരാണെന്നോ ഇനി എങ്ങോട്ടാണെന്നോ ഒന്നും അറിയില്ല..അവര് പറഞ്ഞതനുസരിച്ചു അവള് ആ കാറിൽ കയറി..
അവളെ നോക്കാതെ അവൻ പുറത്തേക്ക് നോക്കി നിൽക്കുകയാണ്..
പക്ഷേ ആ മുഖത്ത് വല്ലാത്തൊരു ദേഷ്യമുണ്ട്..
അതെന്തിനാണ് എന്ന് മാത്രം അവൾക്ക് മനസിലായില്ല..
അവൾ വെറുതെ സീറ്റിൽ കണ്ണുകളടച്ചു കിടന്നു..
ഇത് ഭദ്രലക്ഷ്മി..
രാധാകൃഷ്ണന്റെയും സുഭദ്രയുടെയും മകൾ..
രാധാകൃഷ്‌ണനും സുഭദ്രയും പ്രേമിച്ചു വിവാഹം കഴിച്ചവരാണ്..
രാധാകൃഷ്ണൻ ഒരു ബസ് ഡ്രൈവർ ആയിരുന്നു..
അയാൾ ഓടിയ്ക്കുന്ന ബസിലായിരുന്നു സുഭദ്ര കോളേജിലേക്ക് പോയിരുന്നത്..
സ്ഥിരമായി ബസിൽ വച്ച് കണ്ട് അവര് പരസ്പരം ഇഷ്ടപ്പെട്ടു..അയാൾ ആ നാട്ടുകാരനൊന്നും അല്ലായിരുന്നു..
അയാൾക്ക് ബന്ധുക്കൾ എന്ന് പറയാൻ അങ്ങനെ പ്രത്യേകിച്ച് ആരും ഇല്ലായിരുന്നു..
സുഭദ്ര ആ നാട്ടിലെ അറിയിപ്പെടുന്ന കുടുംബത്തിലെ ഒരേ ഒരു പെൺകുട്ടിയും..
വീട്ടുകാർ എതിർത്തെങ്കിലും അവര് വിവാഹം കഴിച്ചു..
ആ നാട്ടിൽ തന്നെ അവര് സ്ഥിരതാമസമാക്കി..
സന്തോഷത്തോടെ മുന്നോട്ട് പോയികൊണ്ടിരുന്ന ജീവിതം..
അതിലേക്കാണ് ഭദ്ര കടന്നു വന്നത്..
അത് അവരുടെ സന്തോഷം കൂട്ടുകയാണ് ചെയ്തത്..അത് വരെ പിണക്കത്തിൽ ആയിരുന്ന സുഭദ്രയുടെ വീട്ടുകാർ ഭദ്രയുടെ ജനനത്തോടെ പിണക്കം മറന്നു...
എന്നാൽ അവരുടെ ജീവതത്തിൽ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഉണ്ടായി..
രാധാകൃഷ്ണന് അയാളുടെ നാട്ടിൽ ഒരു ഭാര്യയും കുഞ്ഞും ഉണ്ടെന്ന് ആരോ പറഞ്ഞു സുഭദ്ര അറിഞ്ഞു..
സുഭദ്രയുടെ വീട്ടിലെ സ്വത്തും പണവും കണ്ടിട്ടാണ് അയാൾ അവളെ സ്നേഹിച്ചു വശത്താക്കി കല്ല്യാണം കഴിച്ചത്..
അയാൾ ചതിച്ചതാണ് എന്ന് അറിഞ്ഞപ്പോൾ സുഭദ്ര പൂർണ്ണമായും തളർന്നു..
കൂടാതെ വീട്ടുകാരും നാട്ടുകാരുമൊക്കെ അവളെ കുറ്റപ്പെടുത്തി..
എല്ലാം കൊണ്ടും തളർന്ന സുഭദ്ര തന്റെ മകളെ പോലും ഓർക്കാതെ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു..
അതോട് കൂടി ഭദ്രയാകെ തളർന്നു..
സുഭദ്ര മരിച്ചതോടു കൂടി രാധാകൃഷ്ണൻ തന്റെ ആദ്യ ഭാര്യയെയും മകളെയും അങ്ങോട്ട് കൊണ്ട് വന്നു..
ഭദ്രയേക്കാൾ ഒരു വയസ്സ് കൂടുതലാണ് അയാളുടെ സുശീലയിലുള്ള മകൾക്ക്..
പേര് അഭിരാമി..
പക്ഷെ സുശീല വന്നതോടു കൂടി ഭദ്രയുടെ കഷ്ടകാലം തുടങ്ങി..
അവര് ഭദ്രയെ സ്നേഹിച്ചില്ലെന്ന് മാത്രമല്ല അവളെ ദ്രോഹിക്കാനും തുടങ്ങി..
അഭിരാമിയും തരം കിട്ടുമ്പോഴൊക്കെ അവളെ ഉപദ്രവിക്കും..
ആദ്യമാദ്യം ഇതിനെതിരെ പ്രതികരിച്ചിരുന്ന രാധകൃഷ്ണൻ പോകേപോകെ ഒന്നും മിണ്ടാതെ ആയി..
സുശീല രണ്ടാമതും ഗർഭിണി ആയപ്പോൾ രാധാകൃഷ്ണൻ ഭദ്ര എന്ന മകളെ പൂർണ്ണമായും മറന്നു..
ഒരു ദിവസം ഭദ്രയെ കാണാൻ വന്ന അവളുടെ അമ്മയുടെ അച്ഛൻ പ്രഭാകരൻ സുശീല അവളെ അടിക്കുന്നത് കണ്ടു..
അത് രാധാകൃഷ്ണനോട് ചോദ്യം ചെയ്‍തപ്പോൾ അയാൾ ഒന്നും മിണ്ടിയില്ല..
കുഞ്ഞിന്റെ ദേഹത്ത് അടികിട്ടിയ ഒരുപാട് പാടുകൾ ഉണ്ടായിരുന്നു..
ഇതൊരു സ്ഥിരം സംഭവമാണ് എന്ന് അയാൾക്ക് മനസ്സിലായി..
അയാൾ ഭദ്രയെ അവിടെ നിന്ന് വിളിച്ചു കൊണ്ടുപോയി..
പിന്നീടുള്ള ഭദ്രയുടെ ജീവിതം അമ്മമ്മയുടെയും അമ്മച്ചന്റെയും കൂടെ ആയിരുന്നു..
"ഡി...
നീ എന്ത് സ്വപ്നം കണ്ട് കിടക്കാണ്..
ഇറങ്ങാൻ ഭാവമൊന്നും ഇല്ലേ.."
ഒരു സ്ത്രീ വന്ന് വിളിച്ചപ്പോഴാണ് ഭദ്ര ഉണർണത്..
കണ്ണടച്ച് കിടന്നപ്പോൾ ചെറുതായി ഒന്ന് മയങ്ങിപ്പോയി..
അവൾ മുനിലേക്കൊന്ന് നോക്കി..ഒരു വലിയ നാലുകെട്ട് മോഡൽ ഒരു വീട്..
തന്റെ വീട് ഇതിന്റെ ഒരു ഭാഗത്ത് കൊണ്ട് വന്നു വെയ്ക്കാം..
അത്രയും വലിപ്പമുള്ള വീട്..
എന്ത് കണ്ടിട്ടാണ് അച്ഛൻ ഇങ്ങനെ ഒരു വിവാഹം നടത്തിയത് എന്ന് ഇപ്പോഴും അവൾക്ക് മനസിലായിട്ടില്ല..
വീടിന്റെ മുന്നിൽ ഒരുപാട് പേര് നിൽക്കുന്നുണ്ട്..
എല്ലാവരുടെയും നോട്ടം കാറിലേക്കാണ്..
"നീ വേഗം ഇറങ്ങിയിട്ട് അവന് ആ വീൽ ചെയർ ഒന്ന് എടുത്തു കൊടുക്ക്..
അത്രേടം വരെ യാത്ര ചെയ്ത് ആകെ തളർന്നിരിക്കാണ് എന്റെ കുട്ടി..
എന്നിട്ട് അവനെ വേഗം റൂമിൽ കൊണ്ടുപോയി കിടത്താൻ നോക്ക്.."
ഭദ്രയുടെ കൂടെ ഇരിക്കുന്നവന്റെ തലയിൽ മെല്ലെ തലോടികൊണ്ട് ആ സ്ത്രീ പറഞ്ഞു..
അപ്പോഴാണ് അങ്ങനെ ഒരാള് തന്റെ കൂടെയുണ്ടല്ലോ എന്ന് പോലും ഭദ്രക്ക് ഓർമ്മ വന്നത്..
അവൾ അവനെ നോക്കിയപ്പോൾ പുറത്തേക്കും നോക്കി ഇരിക്കുകയാണ്..
അവൾ വേഗം കാറിൽ നിന്നിറങ്ങി..
വീൽ ചെയർ അവൻ ഇരിക്കുന്ന ഭാഗത്തേക്ക് കൊണ്ട് പോയി..
അവനെ അതിലേക്ക് ആര് ഇരുത്തും എന്നാണ് അപ്പോൾ അവൾ ചിന്തിച്ചത്..
"നീ എന്ത് നോക്കി നിൽക്കാണ്...
അവനെ മെല്ലെ അതിലേക്ക് ഇരുത്താൻ നോക്ക്..
ഇത്രയും നേരം ഇരുന്നിട്ട് അവന് നല്ല അസ്വസ്ഥതയുണ്ട്..
അവനെ വേഗം റൂമിൽ കൊണ്ട് പോയി കിടത്ത്.."
ആ സ്ത്രീ വീണ്ടും പറഞ്ഞു..
ഭദ്ര അവനെയൊന്ന് നോക്കി..
നല്ല ഹൈറ്റും അതിനനുസരിച്ച വെയ്റ്റും ഉണ്ട് അവന്..
അങ്ങനെ ഒരാളെ താൻ ഒറ്റയ്ക്ക് എങ്ങനേ വീൽ ചെയറിൽ ഇരുത്തും എന്നാണ് അവൾ ചിന്തിച്ചത്..
"എടി എന്ത് നോക്കി നിൽക്കാടി നീ..
ഇതെന്തൊരു പെണ്ണ് ദൈവമേ..
എന്ത് പറഞ്ഞാലും സ്വപ്നം കണ്ട് നിൽക്കുന്നു..
ഇതെങ്ങനെ ശരിയാവും എന്റെ ദൈവമേ..
കൊടുത്ത പൈസയൊക്കെ വെള്ളത്തിലായോ.."
അവര് പറയുന്നതൊന്നും ഭദ്രയ്ക്ക് മനസിലായില്ല..
ഇനിയും നോക്കി നിന്നാൽ അവര് വഴക്ക് പറയും എന്ന് മാത്രം അവൾക്ക് മനസ്സിലായി..
അവൾ മെല്ലെ മുന്നോട്ട് വന്ന് കാറിൽ ഇരിക്കുന്നവനെ പിടിച്ചിറക്കാൻ നോക്കി..
കൈ രണ്ടും അവന്റെ കൈക്കുള്ളിലൂടെ ഇട്ട് മെല്ലെ ഇറാക്കാൻ നോക്കി..
അഴിച്ചിട്ട അവളുടെ ഇടതൂർന്ന തലമുടി അവന്റെ മുഖത്തെ മറച്ചപ്പോൾ അവൻ അസ്വസ്ഥതയോടെ തലക്കുടഞ്ഞു..
"അപ്പച്ചി...
അപ്പച്ചി വിഷ്ണുവിനെ ഒന്ന് വിളിച്ചേ...
ഇത് ശരിയാവില്ല.."
അവൻ അസ്വസ്ഥതയോടെ പറഞ്ഞു..
അവന്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദം ആദ്യമായി കേട്ടപ്പോൾ അവളൊന്ന് ഞെട്ടി..
വേഗം അവനിൽ നിന്ന് അകന്നുമാറി..
"മോനേ...
ഇവള് ഇതൊക്കെ പഠിക്കണ്ടേ...
അതിനല്ലേ.. ഇവളുടെ അച്ഛൻ കാശ്..."
"അപ്പച്ചി ഒന്ന് വിഷ്ണുവിനെ വിളിക്കുന്നുണ്ടോ..
എനിക്കിനി ഇതിലിങ്ങനെ ഇരിക്കാൻ വയ്യ..."
അവന്റെ ശബ്‍ദം ഒന്ന് ഉയർന്നപ്പോൾ ഭദ്ര പേടിച്ചു പിറകിലേക്ക് മാറി..
ആ സ്ത്രീ അവളെയൊന്ന് കടുപ്പിച്ചു നോക്കി അകത്തേക്ക് പോയി..
ഭദ്ര പേടിച്ചു മാറി നിൽക്കുകയാണ്..
ഇപ്പോ അവിടെ അവളും അവനും മാത്രേ ഉള്ളൂ..
ബാക്കിയുള്ളവരൊക്കെ അകത്തേക്ക് കയറിപ്പോയി..
അവൾക്ക് വല്ലാത്ത ഒരസ്വസ്ഥത തോന്നി..
കൂടെയുള്ളവൻ ഒന്ന് നോക്കുന്നു പോലും ഇല്ല..
ആ മുഖത്ത് വല്ലാത്തൊരു ദേഷ്യമുണ്ട്..
അവൾക്ക് കണ്ണൊക്കെ നിറയുന്നത് പോലെ തോന്നി..
ആകെ ഒറ്റപ്പെട്ട ഒരവസ്ഥ..ആരെങ്കിലും ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു..
കുറച്ച് കഴിഞ്ഞപ്പോൾ ആ സ്ത്രീ ഒരു ചെറുപ്പക്കാരനുമായി അങ്ങോട്ട് വന്നു..
അവൻ അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു..
"നീ എവിടെയായിരുന്നു വിഷ്ണു..
എന്റെ കാല് വല്ലാതെ വേദനിക്കുന്നു..
നീ വേഗം എന്നേ ഒന്ന് റൂമിലേക്ക് ആക്കിത്താ..."
"ഞാൻ അമ്മയോട് അപ്പോഴേ പറഞ്ഞതാ..
അപ്പൊ അമ്മേടെ ഒരു പഠിപ്പിക്കല്..."
അവൻ ആ സ്ത്രീയെ നോക്കി കൊണ്ട് അല്പം ദേഷ്യത്തിൽ പറഞ്ഞു..
"ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്..
ഇനി ഇവളല്ലേ ഇതൊക്കെ നോക്കേണ്ടത്..
അതിനല്ലേ ഇവളുടെ തന്ത എണ്ണി കണക്കു നോക്കി..."
"അമ്മയൊന്ന് മിണ്ടാതെ നിൽക്കുന്നുണ്ടോ.."
ഭദ്രയുടെ മുഖത്തെ അസ്വസ്ഥത കണ്ടപ്പോൾ അവൻ അവന്റെ അമ്മയോട് ശബ്ദമുയർത്തി..
"കുട്ടി...
കുട്ടി അകത്തേക്ക് പൊയ്ക്കോളൂ.ഇവനെ ഞാൻ റൂമിലേക്ക് കൊണ്ട്പോയ്ക്കോളാം..
അമ്മ ഭദ്രലക്ഷ്മിയെ അകത്തേക്ക് കൊണ്ട് പൊയ്ക്കോ.."
അയാൾ വീൽ ചെയർ ഉന്തി അകത്തേക്ക് കൊണ്ട് പോയി..
വീൽ ചെയറിൽ ഇരിക്കുന്ന ആൾ ഒരിക്കൽ പോലും അവളെ നോക്കിയില്ല..
ആ വലിയ മുറ്റത്ത് അവൾ തനിച്ചായി..
"എന്ത് നോക്കി നിൽക്കാണ്..
ഇവിടെയാരും നിന്നേ നിലവിളക്കൊന്നും തന്ന് അകത്തേക്ക് ആനയിക്കില്ല..
വേണമെങ്കിൽ വന്ന് കയറാൻ നോക്ക്."
അതും പറഞ്ഞു ആ സ്ത്രീ അകത്തക്ക് കയറിപ്പോയി..
ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു.അവൾക്ക് അമ്മമ്മയെയും അമ്മച്ചേനെയും ഓർമ്മ വന്നു..
അവര് അറിഞ്ഞിട്ടിട്ടുണ്ടാവോ ഇന്ന് തന്റെ വിവാഹം ആയിരുന്നു എന്ന്..
ഇല്ല അച്ഛൻ പറഞ്ഞിട്ടുണ്ടാവില്ല..
അറിഞ്ഞിരുന്നെങ്കിൽ അവര് ഈ വിവാഹത്തിന് സമ്മതിക്കില്ല..
ഓരോന്ന് ചിന്തിച്ച് അവൾ അൽപനേരം കൂടെ ആ മുറ്റത്ത് നിന്നു..
പിന്നെ ആരും ഒന്ന് തിരഞ്ഞു നോക്കുന്നുപോലും ഇല്ല എന്ന് കണ്ടപ്പോൾ അവൾ വലത് കാല് വച്ച് ആ വീടിന്റെ പടി കയറി...
ഇനി മുന്നോട്ട് തന്റെ ജീവിതം എന്താണ് എന്നറിയാതെ...
തുടരും...
പുതിയൊരു ശ്രമമാണ്.. ഇത് വരെ കൂടെ ഉണ്ടായിരുന്നത് പോലെ ഇനിയും കൂടെ ഉണ്ടാവാണേ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം