*Disclaimer*
This is a work of fiction. Any resemblance to actual persons, living or dead or actual events is purely coincidental.
കവിൾ തടത്തിലേറ്റ ശക്തമായ അടിയില്‍ നിലത്തേക്ക് ബലമില്ലാതെ മുഖമടച്ച് വീണിരുന്നു. വിങ്ങി തുടങ്ങിയ കവിളിൽ കൈ ചേര്‍ത്ത് വെച്ചതും എരിവ് വലിച്ച് കണ്ണടഞ്ഞു പോയി. കണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകി മൂക്കിൻ തുമ്പിലൂടെ തറയിലേക്ക് ഇറ്റു വീണു.
കൈ തണ്ടയില്‍ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചപ്പോൾ കൈ അറ്റ് പോകുന്നത് പോലെ വേദനിച്ചു.
" ഏട്ടാ..."
വിതുമ്പലോടെ വിളിച്ചപ്പോള്‍ ചുവന്ന് കലങ്ങിയ കണ്ണുകളോടെ എരിയുന്ന നോട്ടമാണ് തിരികെ കിട്ടിയത്.
"വിളിക്കരുത് അസത്തെ നീയെന്നെ അങ്ങനെ..."
മുരണ്ടു കൊണ്ട് ഏട്ടന്‍ പറഞ്ഞതും ഏങ്ങലോടെ ആ നെഞ്ചിലേക്ക് ചേര്‍ന്ന് നിൽക്കാൻ കൊതിച്ചു.
അല്പ നേരം മുമ്പ് വരെ സന്തോഷം മാത്രം നിറഞ്ഞ കല്യാണ വീടായിരുന്നു. നാളെ നടക്കാനിരുന്ന കല്യാണത്തിന്റെ ആഘോഷത്തിലായിരുന്നു.
എന്നാൽ ഇപ്പോൾ....!!!
വാതിലിന് പുറത്ത് ആരൊക്കെയോ നോക്കി നില്ക്കുന്നുണ്ട്. ചിലരിൽ എന്തോ കാഴ്ച കാണുന്ന കൗതുകമാണ്. മറ്റു ചിലരിൽ വ്യക്‌തമാകാത്ത എന്തോ ഭാവങ്ങള്‍.
'ഞാനല്ല... ഏട്ടന്റെ അമ്മു തെറ്റ് ചെയ്യില്ല... ഒന്നെന്നെ കേൾക്കുമോ...'
മനസ്സിൽ പറഞ്ഞ് ഏട്ടനിലേക്ക് ചായാൻ തുടങ്ങിയ എന്നെ തടഞ്ഞു കൊണ്ട് വലിച്ച് മാറ്റി അടിക്കാന്‍ കൈ പൊക്കിയിരുന്നു. പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ചു.
ഒന്ന് രണ്ട് നിമിഷങ്ങൾ കഴിഞ്ഞിട്ടും ആ കൈ പതിയാത്തതിനാൽ മെല്ലെ കണ്ണ് ചിമ്മി തുറന്നു. ഏട്ടന്റെ കൈയെ മറ്റൊരു കൈ തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ്. ഞെട്ടലോടെ കൈ തണ്ടയിലെ വെള്ളി ഇടി വളയിലാണ് കണ്ണ് പതിഞ്ഞത്. വിറയലോടെ അതിന്റെ ഉടമയെ നോക്കി. വിവേചിച്ചറിയാൻ കഴിയാത്തൊരു ഭാവമാണ് ആ മുഖത്ത്.
"വിട് രാമു... മാനം കെടുത്താനും മാത്രം എന്ത് തെറ്റാ ഞങ്ങൾ ചെയ്തത്.... ഇവള്‍... ഇവളെ കൊല്ലും ഞാനിന്ന്..."
ഏട്ടൻ ക്രോധത്തോടെ പറയുന്നത് കേട്ട് ഹൃദയത്തിൽ നിന്നൊരു വിങ്ങല്‍ പൊങ്ങി വന്നു.
"ഈ നില്‍ക്കുന്നവളെ തല്ലിയത് കൊണ്ട് സംഭവിച്ചത് ഒന്നും തിരുത്താന്‍ കഴിയുമോ വിവി... ഇല്ലല്ലോ...???"
സായിയുടെ കണ്ണുകൾ തന്റെ നേര്‍ക്ക് വന്നു. ആ നോട്ടം താങ്ങാന്‍ കഴിയാതെ മുഖം കുനിഞ്ഞു.
വീണ്ടും തല്ലാന്‍ ചെന്ന ഏട്ടനെ പിടിച്ചു വലിച്ച് പുറത്തേക്ക് കൊണ്ട് പോകുന്നത് കണ്ടു. പുറമെ നിന്ന് ഡോര്‍ ആരോ അടച്ചു.
ശരീരം നിലയില്ലാ കയത്തില്‍ അകപ്പെട്ടത് പോലെ ആടി ഉലഞ്ഞ് നിലത്തേക്ക് ഊർന്നിരുന്നു.
ആരോരുമില്ലാത്തത് പോലെ.
അമ്മയോ അച്ഛനോ ഭാനുവോ ആരും അരികിലേക്ക് വന്നില്ലല്ലോ.
അവര്‍ക്കും വെറുപ്പായോ...
എന്നെ വേണ്ടാതെയായോ...
എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാകാത്ത അവസ്ഥ.
പെട്ടെന്ന് ആരോ വാതിൽ തള്ളി തുറന്നു. വിവിയേട്ടനാണ്. എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം വെറുപ്പ് കലര്‍ന്ന നോട്ടത്തോടെ.
"നീ... നീ എന്നെ തോല്പിച്ചു കളഞ്ഞു... പക്ഷേ നീ വിചാരിക്കുന്നത് ഒന്നും നടക്കാൻ പോകുന്നില്ലമ്മൂ...
നാളെ തന്നെ നിന്റെ വിവാഹം നടക്കും...
ഞങ്ങൾ നിശ്ചയിച്ച പ്രകാരം... എതിര്‍ക്കാനാണ് ഭാവമെങ്കിൽ... എന്നെ നിനക്കറിയില്ല..."
അടുത്തേക്ക് വന്ന് പല്ല് കടിച്ചു പറയുന്ന ഏട്ടനെ പേടിയോടെ നോക്കി.
"ഏട്ടാ...!"
മറു വിളി കേള്‍ക്കാതെ വീണ്ടും ദഹിപ്പിച്ച് നോക്കി ഏട്ടൻ മുറി അടച്ചു പോയി. പിന്നെയും ആ ഇരുട്ടില്‍ ഞാൻ ഒറ്റയ്ക്കായി.
ഭിത്തിയിൽ ചാരി കാല്‍ മുട്ട് മടക്കി വട്ടം പിടിച്ച് അതിലേക്ക് തല ചായിച്ച് കിടന്നു. അപ്പോഴും ഇടതടവില്ലാതെ കണ്ണീര്‍ ഒഴുകി കൊണ്ടിരുന്നു. മെല്ലെ കണ്ണുകൾ അടഞ്ഞു.
🥀 🥀 🥀 🥀 🥀 🥀 🥀 🥀 🥀 🥀
"അമ്മു..."
ആരോ വിളിക്കുന്നു. കണ്ണുകള്‍ക്ക് മേലേ ഭാരം തൂങ്ങി ആടുന്നത് പോലെ. തുറക്കാന്‍ കഴിയുന്നില്ല.
ഇരു തോളിലും പിടിച്ചു കുലുക്കിയുള്ള വിളിയിലാണ് ഭാരപ്പെട്ട കണ്ണുകൾ കഷ്ടപ്പെട്ട് തുറന്നത്.
കാഴ്ചയ്ക്ക് ചെറിയ മങ്ങല് പോലെ തോന്നുന്നുണ്ട്. കുറച്ച് തവണ ചിമ്മി തുറന്നിട്ടാണ് മുന്നിലിരിക്കുന്ന ആളെ കാണാന്‍ കഴിഞ്ഞത്.
'വല്യമ്മ'
"ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കാതെ എണീറ്റു ചെന്ന് കുളിക്ക്... ഇന്ന് കല്യാണം അല്ലേ..."
മുഖത്തേക്ക് വീണു കിടന്ന മുടിയിഴകൾ ഒതുക്കി വെച്ച് കൊണ്ടാണ് പറയുന്നത്.
"കല്യാണമോ... അത് മുടങ്ങിയില്ലേ... പിന്നെന്താ..."
ഒന്നും മനസ്സിലാകാതെ ആ മുഖത്തേക്ക് നോക്കി. പിന്നീടാണ് തലേന്ന് ഏട്ടൻ വന്ന് പറഞ്ഞതത്രയും മനസ്സിലേക്ക് വന്നത്. പെട്ടെന്ന് കണ്ണുകള്‍ നിറഞ്ഞു.
അതേ ഇന്ന് ശ്രേഷ്ഠയുടെ 💞 പരിണയം 💞 ആണ്.
പാതി ആകാൻ പോകുന്നത് ആരെന്ന് പോലും അറിയാതെ ഒരു മരവിപ്പോടെ ഞാനിരുന്നു. ഉള്ളില്‍ സായിയുടെ മുഖം തികട്ടി വന്നതും കണ്ണുകൾ മുറുകെ അടച്ചു.
"വല്യമ്മേ..."
തണുത്ത കരങ്ങൾ വല്യമ്മയുടെ കൈ തണ്ടയെ ചുറ്റിപ്പിടിച്ചു.
"സായിയാണ് കുട്ടി വരൻ..."
വല്യമ്മ പറഞ്ഞത് കേട്ട് അവിശ്വസനീയതയോടെ ഞാനിരുന്നു.
"എഴുന്നേൽക്ക്... വിവി കയറി വന്നാൽ ചിലപ്പോൾ ഇങ്ങനെ ആവില്ല പറയുക... അത് കൊണ്ട് പെട്ടെന്നാവട്ടെ... നിന്നെ ഒരുക്കാനായി വന്നവർ കാത്തു നിൽക്കുന്നുണ്ട്..."
തറയില്‍ നിന്ന് എഴുന്നേൽപ്പിച്ച് മാറ്റാനുള്ള വസ്ത്രങ്ങളും കൈയില്‍ തന്നു ബാത് റൂമിൽ കയറ്റി. യാന്ത്രികമായി തന്നെ ഷവറിന്റെ ചുവട്ടിലേക്ക് നിന്നു.
എന്തൊക്കെയാണ് ഇന്നലെ ഒരു ദിവസം കൊണ്ട് തന്റെ ജീവിതത്തില്‍ നടന്നത്...? എത്ര പേരുടെ വെറുപ്പ് ഏറ്റുവാങ്ങി...? ഞാൻ എങ്ങനെയാണ് ഒരാളുടെ ജീവിതം ഇല്ലാണ്ടാക്കാൻ കാരണക്കാരിയായത്...?
ചിന്തകള്‍ ചൂട് പിടിച്ച് തുടങ്ങി.
ഷവറിലെ തണുത്ത വെള്ളത്തില്‍ പല്ലുകള്‍ കൂട്ടി ഇടിച്ചു തുടങ്ങിയപ്പോള്‍ അത് ഓഫ് ചെയ്ത് ടവൽ എടുത്തു ചുറ്റി.
കുളിച്ച് മാറ്റി മുറിയില്‍ എത്തിയപ്പോള്‍ വല്യമ്മയ്ക്കൊപ്പം ഒരുക്കാനായി വന്ന ബ്യൂട്ടിഷൻ നില്ക്കുന്നുണ്ട്.
നിന്ന ഇടത്ത് നിന്ന് അനങ്ങാതെ നിന്ന എന്നെ വല്യമ്മ പിടിച്ച് കണ്ണാടിക്ക് മുന്നിലായി ഇട്ടിരിക്കുന്ന കസേരയില്‍ കൊണ്ടിരുത്തി. ബ്യൂട്ടിഷൻ ചേച്ചിയോട് എന്തൊക്കെയോ പറഞ്ഞിട്ട് എന്റെ തലയില്‍ ഒന്ന് തഴുകി ആൾ ഇറങ്ങി പോയി.
ചേച്ചി ചിരിച്ചിട്ട് മേക്കപ്പ് ഇടാനും സാരി ഉടുപ്പിക്കാനും തുടങ്ങി. ഒരു പാവയെ പോലെ ഇരുന്ന് കൊടുക്കാനല്ലാതെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
"നോക്കിയേ ഇഷ്ടമായോ...?"
ചേച്ചി എനിക്ക് പിന്നില്‍ നിന്ന് കണ്ണാടിയിലേക്ക് നോക്കി ചോദിക്കുമ്പോള്‍ എന്താണെന്ന് പോലും അറിയാതെ വരുത്തി തീര്‍ത്ത ചിരിയോടെ തലയാട്ടി.
ചേച്ചി വാത്സല്യത്തോടെ തലയില്‍ തഴുകി. ആ കണ്ണുകളിലും നേരിയ നനവ് എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നു.
ഒരുക്കി കഴിഞ്ഞ് ചേച്ചി പുറത്തേക്ക് പോയി. ഞാൻ അപ്പോഴും കണ്ണാടിയിലെ എന്റെ പ്രതിബിംബത്തെ നോക്കി നിന്നു.
വീതിയുള്ള സ്വര്‍ണ്ണ കരയുടെ സെറ്റും മുണ്ടും ആണ്. അതിന്റെ തന്നെ ബ്ലൗസും. ഒരുപാട് വീതി ഇഷ്ടമല്ലാത്തത് കൊണ്ട് കുറെയേറെ കഷ്ടപ്പെടേണ്ടി വന്നു ഇങ്ങനെയൊന്നു കണ്ടെത്താൻ.
കഴുത്തിൽ ലക്ഷ്മി മാലയും പിച്ചി മൊട്ട് മാലയും. കാതില്‍ ലക്ഷ്മി മാലയുടെ ജിമിക്കയും. ഇരു കൈയിലും ഒന്നോ രണ്ടോ വളകള്‍ മാത്രം. അരയിലെ അരപ്പട്ടയും കാലില്‍ വെള്ളിയുടെ വീതിയുള്ള പാദസരവും.
എല്ലാം താന്‍ തിരഞ്ഞെടുത്തവ.
"ഇറങ്ങാം മോളെ... മുതിര്‍ന്നവര്‍ക്ക് ദക്ഷിണ കൊടുക്കാൻ സമയമായി..."
വല്യമ്മ തന്നെയാണ്. ഇന്നേരം വരെ മറ്റാരെയും ഇവിടേക്ക് കണ്ടില്ലെന്നത് വിഷമിപ്പിച്ചു.
"അമ്മ... അമ്മ എവിടെ വല്യമ്മേ...?"
ചോദിക്കുമ്പോള്‍ ചുണ്ട് വിതുമ്പാതിരിക്കാൻ ശ്രമിച്ചു. എന്നിട്ടും ഒരു വശത്തേക്ക് കോടി പോയി.
"രേണു താഴെയുണ്ട്.... വാ വേഗം പോയേക്കാം..."
എനിക്ക് മുഖം തരാതെ വല്യമ്മ ആദ്യമെ മുറിയില്‍ നിന്നിറങ്ങി പോയി.
പിന്നാലെ ഞാനും നടന്നു. താഴേക്ക് ചെല്ലുമ്പോൾ ബന്ധുക്കളുടെയൊക്കെ ശബ്ദം കേൾക്കാം. എന്റെ കണ്ണുകൾ ആൾ കൂട്ടത്തില്‍ ഒറ്റപ്പെട്ട് പോയ കുട്ടിയെ പോലെ അമ്മയെ തിരഞ്ഞു.
ആരോടൊ സംസാരിക്കുകയാണ് അമ്മ. ഞാൻ നില്‍ക്കുന്നിടത്തേക്ക് ഒന്ന് നോക്കുക കൂടി ചെയ്യുന്നില്ല. കണ്ണ് നിറഞ്ഞു പോയി.
പെട്ടെന്ന് കൈയില്‍ ആരുടെയോ കൈ അമര്‍ന്നു.
വിദ്യയാണ്... വിധു...
വല്യമ്മയുടെ ഇളയ മകള്‍. വിവിയേട്ടന്റെ അനിയത്തി. എന്റെ സഹോദരിയും കൂട്ടുകാരിയും എല്ലാമെല്ലാമായവൾ.
വിവിയേട്ടൻ എനിക്ക് എന്റെ സ്വന്തം ഏട്ടൻ തന്നെയാണ്. ഒരുപാട് സ്നേഹവും ഉണ്ട്. പക്ഷേ ഒരു തരിമ്പു പോലും വിശ്വാസം ഇല്ലായിരുന്നു എന്ന് ഇന്നലത്തെ ദിവസമാണ് മനസ്സിലായത്.
ഈ ശ്രേഷ്ഠ ഒറ്റയ്ക്കായത്.
"അമ്മു..."
വിധു വിളിച്ചപ്പോഴാണ് അവളെ നോക്കി ചിന്തിച്ച് നില്‍ക്കുകയായിരുന്നെന്ന് മനസ്സിലായത്.
എന്താണെന്ന പോലെ അവളെ നോക്കി. മുന്നിലേക്ക് കണ്ണ് കാണിച്ചു.
ദക്ഷിണ കൊടുക്കാനാണ്.
അമ്മക്കും അച്ഛനും കൊടുക്കുമ്പോൾ അവർ പേരിനൊന്ന് തലയില്‍ തൊട്ടതല്ലാതെ ഒരു ചേര്‍ത്ത് പിടിക്കല്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഭാനു ജനിച്ചതിൽ പിന്നെ അമ്മയ്ക്ക് വല്യ ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല. അതിനു മുമ്പ് വരെ താഴെ വെക്കാതെ കൊണ്ട് നടന്ന് വളർത്തിയതാണ്. അച്ഛൻ സുരേഷും
അങ്ങനെ തന്നെ. ഒരു തരത്തിലും ഉള്ള സ്നേഹ പ്രകടനങ്ങളും ഇല്ല.
ഭാനുവിക... ഭാനു എന്റെ അനിയത്തി. വല്യ ഇഷ്ടമാണ് എനിക്ക് അവളെയും അവള്‍ക്ക് എന്നെയും. പക്ഷേ അവളും എന്നില്‍ നിന്നൊരുപാട് അകലെയാണ്.
🤍 🌸 🤍 🌸 🤍 🌸 🤍 🌸 🤍 🌸 🤍
ക്ഷേത്രത്തിലെ നടയ്ക്കല്‍ കൈ കൂപ്പി നിൽക്കുമ്പോൾ കണ്ണ് നിറഞ്ഞു നിന്നു. ഒഴുകാന്‍ വെമ്പി നിന്നവയെ കൈയ്ക്കുള്ളിൽ ചുരുട്ടി പിടിച്ചിരുന്ന കർചീഫിൽ ഒപ്പി എടുത്തു.
അറിഞ്ഞോണ്ടൊരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് ചുറ്റും അരങ്ങേറുന്ന കാര്യങ്ങള്‍ക്ക് പിന്നില്‍ ഒരു കാരണം ഉണ്ടാവും. എന്താണത്...?
അതൊന്നു മാത്രമായിരുന്നു എനിക്ക് ചോദിക്കാനുണ്ടായിരുന്നത്. അറിയാനുണ്ടായിരുന്നത്.
ആരൊക്കെയോ ചുറ്റും നില്‍പ്പുണ്ട്. എന്നെ തന്നെ നോക്കി നില്‍ക്കുന്നത് പോലെ. എന്തൊക്കെയോ അടക്കി സംസാരിക്കുന്നുണ്ടവർ. എല്ലാം ഒരു വണ്ട് മൂളുന്നത് പോലെയാണ് തോന്നുന്നത്.
"വധുവും വരനും മുന്നോട്ട് കയറി നിന്നോളൂ..."
തിരുമേനി പറഞ്ഞതും എന്നെ കടന്ന് മുന്നിലേക്ക് നിന്ന ആളുകളെ കണ്ട് കണ്ണുകൾ എരിഞ്ഞ് നീറി.
സര്‍വാഭരണ വിഭൂഷിതയായി സമീര.
ഒപ്പം വരന്റെ സ്ഥാനത്ത് ജീവൻ. ഇന്നലെ വരെ തന്റെ വരനായിരുന്നവൻ. നിർവികാരതയോടെ അവരെ നോക്കി നിന്നു.
ജീവന്റെ മുഖം കടുപ്പത്തിലായിരുന്നു. ആരോടൊക്കെയോ ഉള്ള വിദ്വേഷം കടിച്ചമര്‍ത്തുന്നത് ആ മുഖത്ത് നിന്ന് വ്യക്തമായിരുന്നു. പക്ഷേ കണ്ണുകളില്‍ തീവ്ര വേദനയാണ്.
സമീരയുടെ മുഖത്തെ ഭാവം എന്താണ്...? ഇഷ്ടപ്പെടാത്ത ഒരു ജീവിതത്തിലേക്ക് പോകേണ്ടി വരുന്നതിന്റെ വേദന ഉണ്ടോ അവളുടെ മുഖത്ത്. അറിയില്ല. അവളുടെ മുഖത്തേക്കു ഞാൻ ഉറ്റുനോക്കി.
അവരുടെ ഈ അവസ്ഥയ്ക്ക് കാരണം നീ അല്ലെയെന്ന് ചുറ്റും നില്‍ക്കുന്നവർ ചോദിക്കുന്നത് എനിക്ക് കേൾക്കാം.
പൂജയും പ്രാര്‍ത്ഥനയുമായി അവന്റെ അമ്മാവന്‍ എടുത്ത് നല്‍കിയ താലി സമീരയെ ചാര്‍ത്തി. ഒപ്പം സിന്ദൂരവും വരണമാല്യവും ചാര്‍ത്തി.
കയ്യില്‍ ആരോ തട്ടിയപ്പോഴാണ് അവരില്‍ നിന്ന് നോട്ടം മാറ്റിയത്. ഭാനു ആയിരുന്നു. അവളെ കണ്ടതും വീണ്ടും കണ്ണ് നിറഞ്ഞു.
ചേച്ചി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ആര്‍ത്തു വിളിക്കാൻ തോന്നി. പക്ഷെ അതിനും മുമ്പേ ആരോ മണ്ഡപത്തിലേക്ക് കയറ്റിയിരുന്നു.
അച്ഛനാണ്.
വീണ്ടും കണ്ണീര്‍ അതിര്‍ ഭേദിച്ച് പുറത്തേക്ക് ചാടിയിരുന്നു.
നെഞ്ചില്‍ പറ്റി ചേര്‍ന്ന മഞ്ഞ ചരടിൽ കോര്‍ത്ത താലിയിൽ കണ്ണുകൾ ഉടക്കിയതും ഞെട്ടലോടെ മുഖം ഉയർത്തി. അതിനും മുമ്പേ കണ്ണുകൾ പതിഞ്ഞത് രോമാവൃതമായ കൈകളാണ്. വലത് കൈയിലെ സില്‍വര്‍ ഇടി വള.
ആളെ തിരിച്ചറിഞ്ഞത് പോലെ പേടിയോടെ കണ്ണുകൾ ഉയർത്തി. കഴുത്തൊപ്പം വളര്‍ന്നിറങ്ങിയ.മുടിയും താടിയും. നെറ്റിയില്‍ പാതി മാഞ്ഞ ചന്ദനം. പുറത്ത് കൂടി ഇട്ടിരിക്കുന്ന നേര്യതിനുള്ളില്‍ കൂടി കാണുന്ന ഏലസ്സ് കെട്ടിയ മാല. നെഞ്ചിന് കുറുകെ കിടക്കുന്ന പൂണൂൽ. ആളുടെ കണ്ണുകളില്‍ വിവേചിച്ചറിയാനാവാത്ത ഭാവം. എന്നാലോ അതിൽ ഇഷ്ടക്കേടോ വെറുപ്പോ കണ്ടെത്താൻ കഴിഞ്ഞില്ല.
"സായി..."
ചുണ്ടുകള്‍ ചലിക്കുന്ന നേരം കൊണ്ട് നെറ്റി ചുട്ടി മാറ്റി സിന്ദൂരം ചാര്‍ത്തി. അച്ഛന്‍ ഞങ്ങളുടെ ഇരുവരുടെയും കൈകൾ കൂട്ടിപിടിച്ച് കന്യാദാനം നടത്തി. ഒരു ജന്മത്തിലേക്കുള്ള ഒന്നിച്ചുള്ള യാത്ര തുടക്കം കുറിച്ച് അഗ്നിയെ വലം വെച്ചു.
അച്ഛന്‍ തട്ടി വിളിച്ചപ്പോഴാണ് ആളില്‍ നിന്ന് കണ്ണുകൾ മാറ്റിയത്. കൈ വെള്ളയിൽ വെച്ച് തന്ന മോതിരത്തിലേക്ക് നോക്കി.
ശ്രേഷ്ഠ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. അത് ആളുടെ വിരലിലേക്ക് വിറയലോടെ ഇട്ട് കൊടുത്തു. പിന്നീട് എന്റെ ഒഴിഞ്ഞു കിടന്ന വിരലിലേക്കും. റാം എന്ന പേരിലേക്ക് നോക്കി.
പരസ്പരം വരണമാല്യം ചാർത്തി ആള്‍ തന്ന പുടവ സ്വീകരിച്ചു.
ഊട്ടു പുരയിൽ സദ്യ കഴിക്കാൻ ഇരിക്കുമ്പോള്‍ പോലും നിർവികാരതയായിരുന്നു. മുന്നിലെ ഇലയില്‍ വിളമ്പിയത് ഒന്ന് പോലും രുചിക്കാനോ ഇറക്കാനോ പറ്റാതെ വിമ്മിഷ്ടപ്പെട്ടു.
അരികില്‍ ഇരിക്കുന്ന ആളെ നോക്കാതെ ഇല മടക്കി എഴുന്നേറ്റു. കൈയില്‍ ഉണങ്ങി പറ്റി പിടിച്ച വറ്റിലേക്ക് നോക്കവേ നെഞ്ച് പുകഞ്ഞു.
കൈ കഴുകി തിരിഞ്ഞപ്പോഴാണ് പിന്നില്‍ നില്‍ക്കുന്ന ആളെ കണ്ടത്.
ജീവൻ
വല്ലാത്തൊരു ഭാവത്തോടെ നില്‍ക്കുന്നു. പേടിയോടെ ഒരു സൈഡിലേക്ക് മാറി നിന്നു. എങ്ങനെ എങ്കിലും അവിടെ നിന്ന് ഓടി പോകണമെന്ന് തോന്നി.
"എനിക്ക് തന്നെ ഒരുപാട് ഇഷ്ടമായിരുന്നു ശ്രീ... താന്‍ എന്നോട് ഇങ്ങനെ... "
പറഞ്ഞ് പൂര്‍ത്തിയാക്കാതെ ദീർഘ നിശ്വാസത്തോടെ പോകുന്നയാളെ നോക്കി ഒരു നിമിഷം നിന്നു.
മുന്നോട്ട് നടക്കുമ്പോള്‍ കണ്ടു എന്നെ നോക്കി നില്‍ക്കുന്ന സമീരയെ. കഷ്ടപ്പെട്ടൊരു ചിരി അവള്‍ക്ക് നല്‍കി എങ്ങോട്ടെന്നില്ലാതെ നടന്നു.
അപ്പോഴേക്കും എങ്ങു നിന്നോ വിധു വന്നു. അവളെന്തോ പറഞ്ഞു. പക്ഷേ എനിക്കൊന്നും മനസ്സിലായില്ല. എന്റെ ഏതോ ലോകത്തെന്ന പോലെയുള്ള നടപ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു അവൾ പിന്നീടൊന്നും പറഞ്ഞില്ല.
കുറച്ച് കഴിഞ്ഞപ്പോള്‍ ഇറങ്ങാറായിയെന്ന് ആരോ പറഞ്ഞു. വിധു എന്നെയും കൊണ്ട് കാറിനടുത്തേക്ക് നടന്നു.
സായി റാം
❤️
ശ്രേഷ്ഠ
കാറിന് പിന്നില്‍ ഭംഗിയായി എഴുതി വെച്ചിരിക്കുന്നു.
വല്യമ്മ മാത്രം അരികില്‍ വന്ന് കെട്ടിപിടിച്ചു. വേറെ ആരും അടുത്തേക്ക് വന്നില്ല. ഒരു നോട്ടം പോലും തന്നതുമില്ല.
എന്നാലും എന്റെ അച്ഛനും അമ്മയും ഭാനുവും ഏട്ടനുമൊക്കെയല്ലേ. അച്ഛനും അമ്മയും ഒന്ന് ചേര്‍ത്ത് നിർത്തി. ഭാനു കെട്ടിപ്പിടിച്ച് കവിളിൽ മുത്തി മാറി. വിവിയേട്ടനെ അവിടെയെങ്ങും കണ്ടില്ല.
അത്രയ്ക്കും സ്നേഹമില്ലാതെയായി പോയോ എന്നോട്...
ഒന്ന് കാണാന്‍ പോലും വരാതെ...
ഒന്ന് ചേര്‍ത്ത് പിടിക്കാതെ...
കാറിൽ ഇരുന്ന് ഉറ്റവരിൽ നിന്നകന്നു പോകുമ്പോഴും അതൊരു ചോദ്യമായി എന്നെ ചുറ്റി വരിഞ്ഞിരുന്നു.
അടുത്തിരിക്കുന്ന സായിയെ നോക്കി. ഫോണിൽ എന്തോ കുത്തി കൊണ്ടിരിക്കുകയാണ്. ഞാനെന്ന വ്യക്തി അവിടെ ഇല്ലാത്തത് പോലെ. അല്ലെങ്കിലും ഇപ്പോൾ അതാണ് നല്ലത്. കുത്തു വാക്കുകള്‍ കേൾക്കാൻ മനസ്സ് തയ്യാറല്ല.
ഇനി അങ്ങോട്ടും എന്താകുമെന്ന് ഒരു പിടിയുമില്ല.
Saanvi ❤️
ഇഷ്ടപ്പെട്ടെങ്കിൽ രണ്ട് വരി എനിക്കായി കുറിക്കണേ കുഞ്ചു മണികളേ 😌
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം