കാതലേ..💜

കാതലേ..💜





                     ഭാഗം :  01


ഒന്ന് അനങ്ങി നടക്ക് കൊച്ചേ.. കൊച്ചിനെ ഇവിടാക്കിയിട്ട് വേണം എനിക്ക് തിരിച്ചുള്ള തീവണ്ടി പിടിക്കാൻ..തോളത്തിട്ടിരുന്ന തോർത്ത്‌ ഒന്നുടെ കുടഞ്ഞുതോളത്തേക്ക് തന്നെയിട്ട് കുഞ്ഞനന്ദൻ മുന്നിൽ നടന്നു.. അല്പം കറുത്തു കുറുകിയ ശരീരമാണ് കുഞ്ഞനന്ദന്.. ഏകദേശം അമ്പത്തിഅഞ്ചിനോട്‌ അടുത്ത് പ്രായം.. രാവിലെ നെറ്റിയിൽ നീട്ടിവരച്ച ചന്ദനമാകണം പകുതിയോളം മാഞ്ഞിട്ടുണ്ട്.അയാൾക്ക് പിന്നാലെ ഒരു ബാഗും നെഞ്ചോട് അടക്കിപിടിച്ചുകൊണ്ട് ഒരു പെൺകുട്ടി നടക്കുന്നുണ്ട്.. മഞ്ഞ നിറത്തിലെ പാവാടയും അതേ നിറത്തിലെ ബ്ലൗസും ചുവന്ന ഹാഫ് സാരിയും ആയിരുന്നു അവളുടെ വേഷം.ഇടുപ്പോളം കട്ടിയുള്ള ചുരുണ്ട മുടി തുമ്പ് കെട്ടിയിട്ടിട്ടുണ്ട്.നന്നേ വെളുത്ത് ഉരുണ്ട  ശരീരപ്രകൃതമായിരുന്നു അവൾക്ക്.എങ്കിലും മുഖം ബാല്യത്തിലേതെന്ന പോലെ നിഷ്കളങ്കമായിരുന്നു. കാതിൽ സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്ന വെള്ള കല്ലിന്റെ കമ്മൽ. മൂക്കിൻ തുമ്പിൽ ചോര പൊടിഞ്ഞ പോലെ ചെറിയ ചുവന്ന മൂക്കുത്തി. വില്ലുപോലെ വളഞ്ഞ പുരികകൊടികൾ സ്വല്പം വിടർന്ന തെളിഞ്ഞ കണ്ണുകൾ.. നീണ്ട നാസിക.നനുത്ത അധരങ്ങൾ.. നെറ്റിയിൽ തൊട്ട മഞ്ഞളിന്റെ ആത്മാവ് ഇപ്പോഴും അവിടെ അവശേഷിക്കുന്നു..


കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന പാടത്തിനെ രണ്ടായി പിളർന്നുകൊണ്ട് നിർമിച്ച വീതി കുറഞ്ഞ വഴിയിലൂടെയാണ് അവരുടെ യാത്ര. എതിർവശത്തുനിന്ന് നല്ലകാറ്റുവീശുന്നുണ്ട്.



വിശ്വനാഥൻ സാറിനേം നന്ദിനി ടീച്ചറേം എനിക്ക് വളരെ കാലമായി അറിയാം.. ഞങ്ങൾ ഇവിടെ താമസിച്ചിരുന്നകാലത്ത് അവിടുത്തെ കാര്യസ്ഥപണി കുറെ ചെയ്തിട്ടുണ്ട്. ആറുമാസത്തോളമായി ഒരു പണിക്കാരിയെ വേണെമെന്ന് എന്നെ വിളിച്ചു പറഞ്ഞിട്ട്.. പരിചയത്തിൽ പലരുമുണ്ടായിട്ടും കൂട്ടികൊണ്ട് പോരാഞ്ഞത് വിശ്വാസമുള്ളവരെ വേണം എന്ന ഒറ്റകാര്യം കൊണ്ടാണ്.. ഇപ്പോഴും എന്തിനും ഏതിനും കുഞ്ഞനന്ദനെ വിളിക്കുന്നത് അവർക്ക് എന്നിലുള്ള വിശ്വാസംകൊണ്ടാ.. ഇതിപ്പോ കുട്ട്യാകുമ്പോൾ എനിക്ക് വിശ്വസിക്കാം..

അവർ പറയുന്ന എന്ത് ജോലിയും ചെയ്തോണം..അവരുടെ കുടുംബകാര്യങ്ങളിൽ ഇടപെടരുത്.. അഭിപ്രായം പറയുകയും അരുത്.ജോലി ചെയ്യുക ശമ്പളം വാങ്ങുക..അവധിക്ക്  നാട്ടിലേക്ക് വരാൻ താല്പര്യം ഉണ്ടേൽ ദേവകി അമ്മയോട് പറഞ്ഞാൽ മതി.. ദേവകി അമ്മയാണ് ആ തറവാടിന്റെ അവകാശി. അവരുടെ മക്കളും കൊച്ചുമക്കളും ഒക്കെയാണ് ആ തറവാട്ടിൽ ഇപ്പോൾ ഉള്ളത്  അതായത് അനന്തരാവകാശികൾ.. ദേവകി അമ്മയ്ക്ക് മക്കൾ നാലാണ് മൂത്തത് വിശ്വൻ സാർ ആണ്.. ഇളയത് മൂന്നും പെൺപിള്ളേരാ..രാധിക, ഗീത, സുധ..  സുധ മാത്രം  ഫാമിലിയുമായി  റഷ്യയിലോ മറ്റോ ആണ്..രാധയും ഗീതയും തറവാട്ടിൽ തന്നുണ്ട്.. രാധയുടെ ഭർത്താവ് അടുത്തിടയ്ക്കാ മരിച്ചത്.. വിശ്വൻ സാറിന് മൂന്ന് മക്കളാ.. ആഹ് എല്ലാം അവിടെ ചെല്ലുമ്പോ മനസിലാകും നോക്കിയും കണ്ടും നിൽക്കണം.

പാടം കഴിഞ്ഞ് ടാറിട്ട റോഡിലേക്ക് കയറിയതും ഒരു ഓട്ടോറിക്ഷ ആ വഴി വന്നു.. കുഞ്ഞനന്ദൻ ആ ഓട്ടോയ്ക്ക് കൈ കാണിച്ചു കയറി.

അല്പ സമയത്തിന് ശേഷം ഓട്ടോറിക്ഷ  ഒരു വലിയ കവാടത്തിനു മുൻപിൽ വന്നു നിന്നു  ദേവർമഠം എന്ന് സ്വർണ്ണ ലിപിയിൽ ആലേഖനം ചെയ്തിരിക്കുന്നു.കുഞ്ഞനന്ദൻ ആദ്യം  ഗേറ്റ് തുറന്ന്  അകത്തേക്ക് കയറി..ഇരുവശവും പൂന്തോട്ടമാണ്.. പലതരം പൂക്കളും ഇല ചെടികളും ഒക്കെ കാണാൻ വല്ലാത്ത ഭംഗി.. പഴയതെന്നോ പുതിയതെന്നോ പറയാൻ കഴിയാത്ത വീട്. ഉമ്മറത്തെ ചാരുകസേരയിൽ ആരോ കിടപ്പുണ്ട്..

"ദേവകിയമ്മേ... " ബഹുമാനത്തോടെ ഒന്ന് തൊഴുതുകൊണ്ട് കുഞ്ഞനന്ദൻ വിളിച്ചു.

ചാരുകസേരയിൽ കിടന്ന സ്ത്രീ ഒന്ന് ഉയർന്ന് നേരെ ഇരുന്നു. കണ്ണിലെ കണ്ണട ഒന്ന് നേരെ വെച്ചുകൊണ്ട് മുറ്റത്ത്‌ നിൽക്കുന്നവരെ സൂക്ഷിച്ചു നോക്കി.

കുഞ്ഞനന്ദനാണോടാ...!!!?

അതേ ദേവകിയമ്മേ....

കേറി വാടോ... ഒത്തിരിക്കാലം ആയല്ലോ കണ്ടിട്ട്..

ഇവിടുത്തേക്ക് ജോലിക്ക് ഒരാളെ തരപ്പെടുത്തിയിട്ട് വരാമെന്നു കരുതിയാ വരവ് നീട്ടിയത്.. ഇപ്പോഴാ ഒരാളെ കിട്ടിയത്.. ജാനി ഇങ്ങട് കേറി വാ...

തന്റെ മുൻപിലായി നിൽക്കുന്ന പെൺകുട്ടിയെ ദേവകിയമ്മ അടിമുടി നോക്കി.

ഇത് തീരെ ചെറിയ കുട്ടിയാ അനന്താ...അതും പ്രായം തികഞ്ഞൊരു പെൺകുട്ടി.. അല്പം പ്രായമുള്ള ഒരു സ്ത്രീയെയാണ് വേണ്ടത്.


അങ്ങനെ പറയല്ലേ ദേവകിയമ്മേ... ഒരുപാട് പ്രതീക്ഷയുമായി എന്റെ കൂടെ വന്നതാ.. അവൾക്കാരുമില്ല ജനിച്ചപ്പോഴേ തള്ള മരിച്ചതാ.. അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചു.. ആ വകയിൽ ഒരു കുട്ടിയുണ്ട് ഇപ്പൊ പത്തിലോ മറ്റോ ആണ്.. അച്ഛനും രണ്ടു വർഷം മുൻപ് മരിച്ചു അതോടെ രണ്ടാനമ്മ ഇവളെ തഴഞ്ഞു.. പത്തിൽ പടുത്തം നിർത്തിച്ചു.. പിന്നെ വീട്ടിലെ ജോലി ഒക്കെ ചെയ്ത് കഴിഞ്ഞുകൂടുവായിരുന്നു.. ആ സ്ത്രീ കഴിഞ്ഞമാസം ഏതോ ഒരുത്തന്റെ കൂടെ പോയി.. കുട്ടികളുടേം പഞ്ചായത്ത്‌ പ്രസിഡന്റിന്റെയും പരാതിയെ തുടർന്ന് അവർ പോലീസ് സ്റ്റേഷനിൽ ഹാജരായി.. കുട്ടികളെ രണ്ടുപേരേം വേണ്ടെന്ന് പറഞ്ഞു സ്റ്റേഷനിൽ എഴുതി ഒപ്പിട്ടുകൊടുത്തു..ജനനിക്ക് പത്തൊൻപത് വയസ്സ് ഉള്ളതുകൊണ്ട് അനിയത്തികൊച്ചിന്റെ ചുമതല അവൾക്കായി. ഇളയ കൊച്ചിനെ എല്ലാരും ചേർന്ന് ബോഡിങ്ങിൽ ആക്കിയിരിക്കുവാ.. മാസാമാസം നല്ലൊരു തുക അവിടെ അടയ്ക്കണം. ഇവൾക്ക് ആണേൽ പത്തുവരെയെ പഠിപ്പുള്ളു.. എവിടെയും കയറി നിൽക്കാനും പറ്റുന്നില്ല.. ദേവർമഠത്തിൽ വന്നാൽ കയ്യൊഴിയില്ല എന്ന എന്റെ വാക്ക് വിശ്വസിച്ചു വന്നതാ..

ദേവകിയമ്മ പിന്നെയും ചാരുകസേരയിൽ കിടന്നു.. നിറം കലർന്ന വെള്ളവുമായി ഒരു സ്ത്രീ അവർക്കരുകിലേക്ക് വന്നു.. രണ്ടുപേരും വെള്ളമെടുത്തു കുടിച്ചു.


കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ടോ കുഞ്ഞനന്ദ..

ചിട്ടവട്ടങ്ങൾ ഒക്കെ പറഞ്ഞുകൊടുത്തിട്ടുണ്ട്..


ഹ്മ്മ്... ജനനി അല്ലെ...

അതേ അമ്മേ...

അമ്മേന്ന് വിളിക്കണ്ട മുത്തശ്ശിന്ന് വിളിച്ചോളൂ..


മ്മ്മ്മ്മ്മ്മ്..


ഇവിടെ നിനക്ക് ഒരു ജോലിയെയുള്ളൂ.. കുഞ്ഞൂട്ടനെ നോക്കുക.. എന്റെ കൊച്ചുമകന്റെ മകൻ ആണ്.. ഒരുവയസ്സ് ആയിട്ടില്ല.. അവനെ നോക്കണം അവന്റെ ഭക്ഷണം എല്ലാം നിന്റെ ഉത്തരവാദിത്തം ആയിരിക്കും.. വിശ്വാസ വഞ്ചനയൊന്നും ചെയ്യരുത്.. അതിവിടെ ആരും ക്ഷമിക്കില്ല.. ഇവിടെ പല സംസാരങ്ങളും ഉണ്ടാകും അതൊന്നും നീ ശ്രദ്ധിക്കേണ്ട.. നിന്റെ ജോലി കൃത്യമായി ചെയ്യുക.. ഇരുപതിനായിരം  രൂപ മാസക്കണക്കിന് തരും.. സമ്മതമാണെങ്കിൽ നിൽക്കാം അല്ലെങ്കിൽ തിരികെ പോകാം..

സമ്മതമാണ് മുത്തശ്ശി...

നളിനി......... മുത്തശ്ശിയുടെ ഗാംഭീര്യമുള്ള വിളിയിൽ.. ജ്യൂസുമായി വന്ന സ്ത്രീ വീണ്ടും പുറത്തേക്ക് വന്നു..

ഈ കുട്ടിയെ നിന്റെ മുറിയിലേക്ക് കൂട്ടുക..ഇനി മുതൽ ജനനിയും നിന്റെ ഒപ്പം ആവും കഴിയുക.. കുഞ്ഞുട്ടൻ ഉണരുമ്പോൾ കുഞ്ഞൂട്ടന്റെ മുറിയിലാക്കിയെക്ക്..

ശെരി തറവാട്ടമ്മേ..


കുഞ്ഞനന്ദനെ ഒന്ന് നോക്കി സമ്മതം വാങ്ങിയ ശേഷം ജനനി അവർക്കൊപ്പം അകത്തേക്ക് പോയി..


എങ്കിൽ ഞാൻ അങ്ങോട്ട് ഇറങ്ങുവാ ദേവകിയമ്മേ..തിരിച്ചുള്ള തീവണ്ടി വൈകിട്ടാ.

നിൽക്ക്...ദാ ഇതുവെച്ചോ വഴിചിലവിനുംമറ്റും... അഞ്ഞൂറിന്റെ കുറെ താളുകളായിരുന്നു അത്.

നിരസിക്കാതെ അയാൾ അത് വാങ്ങി..

***


കുട്ടിയുടെ നാടെവിടാ..

പാലക്കാട്‌

അത്രേം ദൂരത്തൂന്ന് വരുവാണോ..?  കുട്ടിക്ക് വിശക്കുന്നുണ്ടോ??

ഇല്ല നളിനിയമ്മേ..

കുഞ്ഞിന്റെ പേരെന്താ..

ജനനി

മ്മ്മ്മ് ഒന്ന് കുളിച്ച് ശുദ്ധിയായി വാ.. രാവിലെ ഉണർന്നാൽ ഉടനെ കുളിക്കണം അത് ഈ തറവാട്ടിലെ ഒരു നിയമമാണ്..ഇപ്പൊ യാത്ര ഒക്കെ കഴിഞ്ഞു വന്നതല്ലേ എന്തായാലും പോയൊന്നു ശുദ്ധിയാകു.. ഈ മുറിയിൽ തന്നെ ശുചിമുറി  ഉണ്ട്..

നളിനി പുറത്തേക്ക് പോയതും ജാനി ഒരു ദാവണി എടുത്തുകൊണ്ട് കുളിക്കാൻ കയറി.

**********************


അതെന്താ.. ഇത്രയ്ക്കും ധൃതി ആയി പോയോ വിശ്വേട്ടനും നന്ദിനിയേട്ടത്തിക്കും.. ധ്വനിയുടെ ക്ലാസുകൾ കഴിയാൻ ഇനി ഒരു വർഷം കൂടിയല്ലേ ഉണ്ടായിരുന്നുള്ളു..അതുകഴിഞ്ഞാൽ എല്ലാ അവകാശത്തോടെയും ധ്വനി നോക്കില്ലായിരുന്നോ കുഞ്ഞൂട്ടനെ.


ഗീതേ.. ഞാൻ ഒന്നും അറിഞ്ഞിട്ടില്ല.. കുഞ്ഞനന്ദനെ വിളിച്ചു ഒരു ജോലിക്കാരിയെ വേണേണമെന്ന് പറയാൻ അമ്മ പറഞ്ഞു ഞാനതേ ചെയ്തുള്ളു. കുഞ്ഞൂട്ടനെ നോക്കാനായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു.. വിശ്വൻ തടിയൂരി.

ഞാൻ ഈ രണ്ടുകാര്യവും അറിഞ്ഞിട്ടില്ല നാത്തൂനെ.. നിങ്ങൾ പറയുമ്പോഴാ അറിയുന്നതുതന്നെ..നന്ദിനിയും വിശ്വന്റെ പാത പിന്തുടർന്നു.


അതിനിപ്പോ എന്താണ് ഗീതേ.. ധ്വനിയുടെ പഠിത്തം കഴിയും വരെ കുഞ്ഞിനെ നോക്കാൻ ഒരാൾ ഉള്ളത് നല്ലതല്ലേ.. അമ്മയുടെ തീരുമാനം എന്തുകൊണ്ടും നന്നായി.. എല്ലാരും അവരവരുടെ തന്നിഷ്ടം നോക്കി പോകുമ്പോ വിശന്നും ദാഹിച്ചും അലറികരയുന്ന കുഞ്ഞനെ കാണുന്നതിലും നല്ലത് ഇത് തന്നാണ്..

എന്താ നാത്തൂന്നെ ഞങ്ങൾ എല്ലാം മോനൂനെ നോക്കാതെ  തന്നിഷ്ടത്തിന് പോകുവാണെന്നാണോ പറഞ്ഞു വരുന്നത്... ഈ വീടും അതിന്റെ നാലു ചുമരുകളുമായി കഴിയുന്ന നാത്തൂന് ഞങ്ങളുടെ തിരക്കുകൾ എങ്ങനെ മനസിലാകാനാ..

നന്ദിനി.... വിശ്വന്റെ അല്പം കടുത്ത വിളിയിൽ നന്ദിനി പല്ലുകടിച്ചു മിണ്ടാതെ നിന്നു.

എന്താ ഇവിടെ.....!! ഗോവണി ഇറങ്ങി വരുന്ന ദേവകിയെ കണ്ടതും എല്ലാവരും നിശബ്ദത പാലിച്ചു സോഫയിലും സിംഗിൾ ചെയറിലും മറ്റുമായി എല്ലാവരും ഇരുന്നു..

"ചോദിച്ചത് കേട്ടില്ലെ.. "


അതമ്മേ... ഞാൻ ചോദിക്കുകയായിരുന്നു കുഞ്ഞൂട്ടനെ നോക്കാൻ ഇപ്പോൾ ഒരാളെ നിർത്തേണ്ട ആവശ്യം ഉണ്ടായിരുന്നോ..?? ഞങ്ങൾ ഒക്കെ ഉണ്ടല്ലോ ഇവിടെ... പിന്നെ ധ്വനി..

മതി നിർത്ത്.... നിങ്ങൾ ഒക്കെ ഇവിടെ ഉണ്ടായിരുന്നിട്ടാണോ ആഴ്ചയിൽ രണ്ട് ദിവസം കരഞ്ഞു കരഞ്ഞു പനിച്ചു കുഞ്ഞനെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വരുന്നത്.. സ്വന്തം പേരകുട്ടി ആയിട്ട് നന്ദിനിക്കും വിശ്വനും പോലും അതിന്റെ കാര്യത്തിൽ യാതൊരു ഉത്തരവാദിത്തമില്ല..

അമ്മേ ഞാൻ..

വേണ്ട നന്ദിനി നിന്റെ വിശദീകരണം ഒന്നും ഇങ്ങോട്ട് വേണ്ടാ..ദേവർമഠത്തിൽ ദേവകി ചത്തിട്ടില്ല.. എന്നെ മേലോട്ട് കെട്ടിയെടുത്തിട്ട് മതി നിന്റെയൊക്കെ ഭരണം.. ഞാൻ എടുത്ത തീരുമാനം അനുസരിക്കാൻ പറ്റുന്നവർ ഇവിടെ നിന്നാൽ മതി..പിന്നെ നന്ദിനി... ഇനി ഒരിക്കെകൂടി  എന്റെ രാധുന് മേലെ നിന്റെ ശബ്ദം ഉയർന്നാൽ മറ്റൊരു ദേവകിയെ നീ കാണും ഗീതേ നിന്നോടുകൂടെയാ.


ഞാൻ രാധുവേച്ചിയെ ഒന്നും പറഞ്ഞിട്ടില്ലമ്മേ.. ഗീത തലയൂരി.


"ജാനി..... " മുത്തശ്ശിയുടെ വിളികേട്ട് ജനനി പയ്യെ അവിടേക്ക് നടന്നു..


ഇങ്ങട് വാ കുട്ടി....


അവൾ മുത്തശ്ശിക്ക് അരികിൽ ചെന്നു നിന്നു.

ഇത് ജനനി.. ഇവളായിരിക്കും ഇനി കുഞ്ഞൂട്ടന്റെ കാര്യങ്ങൾ നോക്കുക.. ആരും എന്റെ കുഞ്ഞന്റെ ഉത്തരവാദിത്തം ഏറ്റെടുത് മഹാമനസ്കത കാണിക്കണ്ട.


എല്ലാവരുടേം കണ്ണ് ജനനിയിലായിരുന്നു.. അതീവ സുന്ദരിയായ ഒരു പെൺകുട്ടി.. ഒരു ചിത്രകാരൻ വരച്ചു വെച്ച ചിത്രം പോലെ മനോഹരിയായിരുന്നു അവൾ.


അമ്മേ ഈ കുട്ടി ഒരുപാട് ചെറുപ്പമാണ്.. വിശ്വനാണ്..

അതിനെന്താ..

ഒരു കുഞ്ഞിനെ നോക്കാനുള്ള പക്വതയൊന്നും ഈ കുട്ടിക്ക് ഉണ്ടെന്ന് തോന്നുന്നില്ല..

പാലക്കാട് നിന്ന് ജോലി അന്വേഷിച്ചു ആലപ്പുഴവരെ വരാൻ അവൾ കാണിച്ച പക്വതയുടെ പകുതിപോലും വേണ്ടാ ഈ കുഞ്ഞിനെ നോക്കാൻ.. ദേവകിയുടെ വാക്കിൽ വിശ്വൻ നിശബ്ദനായി.


ഗീതയ്ക്ക് ജനനിയുടെ സൗന്ദര്യം കാണുംതോറും ദേഷ്യം വരുന്നുണ്ടായിരുന്നു..

ആരും ജനനിയുടെയോ കുഞ്ഞന്റെയോ കാര്യത്തിൽ ഇന്നുമുതൽ തലയിടരുത്.. എന്റെ മക്കളെ നന്നായിട്ട് അറിയുന്നത് കൊണ്ട് ഞാൻ മുന്നറിയിപ്പ് നൽകുവാണ് അവൾക്ക് നിങ്ങളിൽ നിന്നും ഏതെങ്കിലും തരത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായെന്ന് ഞാൻ അറിഞ്ഞാൽ അവർക്ക്  ഈ വീടിനു പുറത്തായിരിക്കും സ്ഥാനം..

അത്രയും പറഞ്ഞ് ദേവകി പുറത്തേക്ക് പോയി.. രാധിക ജനനിയെ കൂട്ടി അകത്തേക്ക് പോയി.. വിശ്വനും നന്ദിനിയും ഗീതയും ഹാളിൽ അവശേഷിച്ചു..


മുകളിൽ നിന്നും കുഞ് ഉണർന്ന് കരഞ്ഞു തുടങ്ങി... ഹാളിലേക്കും കുഞ്ഞിന്റെ ശബ്ദം എത്തിയിരുന്നു..


നാശം കീറ്റൽ തുടങ്ങി.. അവൾ ചത്തപ്പോൾ ഇതിനെക്കൂടെ കൊണ്ടുപോയികൂടായിരുന്നോ  ഗീത മനസ്സിൽ പറഞ്ഞ് അവരുടെ മുറിയിലേക്ക് പോയി..

ദേവകിയോടുള്ള ദേഷ്യത്തിൽ നന്ദിനി മുറിയിലേക്ക് പോയി അവരുടെ ദേഷ്യം തണുപ്പിക്കാൻ വിശ്വനും പിന്നാലെ പോയി.

കുഞ് നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു.. അപ്പോഴേക്കും രണ്ടുകൈകൾ അവനെ വാരിയെടുത്തു നെഞ്ചോടടക്കിയിരുന്നു.

കരയല്ലേടാ വാവേ.. കുഞ്ഞിനെ തോളത്തേക്കിട്ടുകൊണ്ട് ജാനി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. രാധിക ഇതുകണ്ട് കട്ടിലിൽ തന്നിരുന്നു..

വിശന്നിട്ടാവും മോളെ ആ ടേബിളിൽ കുപ്പിപ്പാലുണ്ട്..

കുപ്പിപാല് കയ്യിൽ എടുത്തുകൊണ്ടു ജാനി കട്ടിലിലേക്ക് ഇരുന്നു. കുഞ്ഞിന്റെ ചുണ്ടിലേക്ക് അടുപ്പിച്ചതും ശീലമായപോലെ കരച്ചിലടക്കി അവനതു ചപ്പി.

ആ കാഴ്ച്ച കണ്ണിൽ നിറച്ച് രാധിക പുറത്തേക്ക് ഇറങ്ങി മുറിയുടെ വാതിൽ ചാരി.

തന്നെ തന്നെ സൂക്ഷിച്ചു നോക്കി പാലുകുടിക്കുന്ന ആ പൊന്നോമാനയുടെ ചിത്രം അവളുടെ ഹൃദയത്തിൽ പതിഞ്ഞു.

തുടരും....


പുതിയ കഥയാണ്.. ഡൈയ്‌ലി ചലഞ്ചിൽ ചേർത്തതാണ് ദിവസവും ഉണ്ടായിരിക്കും എഴുതാനുള്ള എന്റെ മടിയകറ്റാൻ വേണ്ടി ഇട്ടുതുടങ്ങിയതാണ്..താല്പര്യം ഉള്ളവർക്ക് വായിക്കാം..❤

ഫലങ്ങള്‍ ഒന്നും ലഭ്യമല്ല
റേറ്റ് ചെയ്യൂ : " കാതലേ..💜 "
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Shyma Prasad
    24 সেপ্টেম্বর 2023
    നന്നായിട്ടുണ്ട്, എന്നും ഉണ്ടെങ്കിൽ തുടർന്ന് വായിക്കാനും താല്പര്യമുണ്ട്
  • author
    മധുബാല🪷
    24 সেপ্টেম্বর 2023
    അപ്പൊ കൊച്ചിന്റെ അച്ഛൻ എന്തിയെ... 🤔 ഹാ... വരുവായിരികും... എന്തായാലും ഞാൻ വായിക്കാൻ ഉണ്ട് 😌✨💗
  • author
    Smitha K R
    09 মে 2026
    എനിക്ക് ഇഷ്ടം ആയി
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Shyma Prasad
    24 সেপ্টেম্বর 2023
    നന്നായിട്ടുണ്ട്, എന്നും ഉണ്ടെങ്കിൽ തുടർന്ന് വായിക്കാനും താല്പര്യമുണ്ട്
  • author
    മധുബാല🪷
    24 সেপ্টেম্বর 2023
    അപ്പൊ കൊച്ചിന്റെ അച്ഛൻ എന്തിയെ... 🤔 ഹാ... വരുവായിരികും... എന്തായാലും ഞാൻ വായിക്കാൻ ഉണ്ട് 😌✨💗
  • author
    Smitha K R
    09 মে 2026
    എനിക്ക് ഇഷ്ടം ആയി