🧡
നേരം പുലർന്നിട്ടില്ല... എങ്കിലും അവൾ പതിവുപോലെ മൂന്നു മണിയോടെ ഉറക്കമുണർന്നു... അഴിഞ്ഞമുടി വാരിക്കെട്ടി കിടന്ന പായ മടക്കി വെച്ചു.. കട്ടിലിൽ കിടന്നുറങ്ങുന്ന മുത്തശ്ശിയെ ഒന്ന് നന്നായി പുതച്ചു കൊടുത്ത് അടുക്കളയിലേക്ക് ചെന്നു.... അഞ്ചു മണിയോടെ അവൾ പണിയെല്ലാം ഒതുക്കി കുളിച്ചു വന്നു... അപ്പോഴേക്കും മുത്തശ്ശി ഉറക്കമുണർന്നിരുന്നു...
"മുത്തശ്ശി... ഭക്ഷണം എല്ലാം എടുത്തു വെച്ചിട്ടുണ്ട്.. സമയത്ത് മരുന്ന് കഴിക്കാൻ മറക്കരുത്... പണിയൊന്നും എടുക്കാതെ അടങ്ങി ഒതുങ്ങി ഇരുന്നോണം... ഞാൻ വന്നിട്ട് ബാക്കി ചെയ്തോളും... ചെറു ശാസനയോടെ അവൾ പറഞ്ഞു..
"മുത്തശ്ശിക്കു ഒന്നുല്ല കുട്ട്യേ... ഇങ്ങനെ കിടക്കണോണ്ട... ഈ വയസ്സിയെ നോക്കി ന്റെ കുട്ടീടെ ജീവിതം...... അവർ ഓരോന്ന് പതം പറയാൻ തുടങ്ങിയതും ദേവിചന്ദന എന്ന മുത്തശ്ശിയുടെ മാത്രം ദേവൂട്ടി അവരെ കൂർപ്പിച്ചൊന്നു നോക്കി...
" എനിക്ക് സ്നേഹിക്കാനും സംരക്ഷിക്കാനും ഈ ഭൂമിയിൽ മുത്തശ്ശി അല്ലേയുള്ളു.... ആരുമില്ലാത്ത എന്നെ വളർത്തി ഇത്രയും ആക്കിയില്ലേ... എനിക്ക് മുത്തശ്ശിയും മുത്തശ്ശിക്ക് ഞാനും മാത്രമല്ലെയുള്ളൂ.... ഇമ്മാതിരി ഓരോന്ന് ചിന്തിച്ചിരിക്കാതെ ഭക്ഷണം ഒക്കെ എടുത്തു കഴിച്ചോണം...
"ഇന്ന് വൈകോ ദേവൂട്ട്യേ...??
"അറിയില്ല മുത്തശ്ശി... സുജാതേച്ചിടെ മോള് പ്രസവത്തിനു വന്ന സമയമല്ലേ... അവിടെ പണി ഒരുപാടുണ്ടാകും.... സൂപ്പർ മാർക്കറ്റിലും രാഘവൻ മാഷുടെ വീട്ടിലും പോകണ്ടേ... എന്നാലും ഇരുട്ടും മുൻപ് എത്താൻ നോക്കാം....
"ഹ്മ്മ്... അവർ വേദനയോടെ അവളെ നോക്കി മൂളി... അവരുടെ മനസ്സ് മനസ്സിലായപോലെ അവൾ താനിട്ട കളർ മങ്ങിയ ഡ്രസ്സ് ഒതുക്കി പിടിച്ചു ചെറുതായി തുള വീണ കുടനിവർത്തി മഴയിലേക്കിറങ്ങി....വെള്ളം കെട്ടികിടക്കുന്ന വഴിയിലൂടെ അവൾ വേഗത്തിൽ നടന്നു.....വെള്ളം ഇറ്റു വീണു മങ്ങിയ വാച്ചിലേക്കിടയ്ക്കിടെ മിഴികൾ പാഞ്ഞു... സമയം ഏഴു മണി കഴിയാറായിരുന്നു... അവളുടെ നടത്തത്തിന്റ സ്പീഡ് കൂടിയതും ഇടവഴിയിലെ ചളിയിൽ ആഴ്ന്ന് പോയ തന്റെ കാലുകളെ അവൾ വലിച്ചെടുത്തതും ചെരുപ്പിന്റെ വാർ പൊട്ടിപോയിരുന്നു... ചെരുപ്പൂരി കയ്യിൽ പിടിച്ച് നഗ്നമായ കാലടികളോടെ അവൾ വേഗത്തിൽ നടന്നു...പോകുന്ന വഴിയിൽ അമ്പലത്തിൽ നിന്ന് ഭക്തി ഗാനങ്ങൾ ഉയർന്നു കേൾക്കാം....
..................
ഇവൾ ദേവിചന്ദന.... മുത്തശ്ശിയുടെ ദേവൂട്ടി... ഈ പറയുന്ന മുത്തശ്ശി ശെരിക്കും ഇവളുടെ ആരുമല്ല... സരസ്വതിയമ്മ... അവർ അമ്മ മരണപ്പെട്ടതിനെ തുടർന്ന് സഹോദരിമാർക്ക് വേണ്ടി ജീവിച്ച് അവരെ നല്ല രീതിയിൽ കല്യാണം ഒക്കെ കഴിപ്പിച്ചു സ്വന്തം ജീവിതം പടുത്തുയർത്താൻ മറന്നുപോയി ജീവിതത്തിൽ ഒറ്റപ്പെട്ടൊരു സ്ത്രീ... ഓരോരോ വീടുകളിൽ അടുക്കള പണി ചെയ്‌തായിരുന്നു ഉപജീവന്മാർഗം കണ്ടെത്തിയത്... ഒരിക്കൽ പണികഴിഞ്ഞു അമ്പലത്തിൽ ദീപാരാധന തൊഴുതു മടങ്ങിവരവേ അമ്പലത്തിന്റെ വഴിയരികിലെ കുറ്റിക്കാട്ടിൽ നിന്നാണ് അവർക്ക് കുഞ്ഞു ദേവുവിനെ കിട്ടുന്നത്...കൂടെ ചെറിയൊരു കുറിപ്പും...
"കുഞ്ഞിനെ കയ്യിൽ കിട്ടുന്നതാരായാലും പോലീസിലോ അനാഥാലയത്തിലോ നൽകാതെ സ്വന്തമായി കണ്ട് വളർത്താൻ ദയവുണ്ടാകണേ എന്ന്... "
ആ കുഞ്ഞിനേയും കൊണ്ട് ആദ്യം ഓടിചെന്നത് ആ അമ്പലനടയിലേക്കാണ്... അവിടുത്തെ തിരുമേനിയാണ് അന്ന് പറഞ്ഞത്...ആരുമില്ലാത്ത അമ്മക്ക് ദൈവം തന്നതാണ് ഇവളെ സ്വന്തമായി കണ്ട് വളർത്താനെന്ന്... പിന്നീടവർക്ക് ജീവിക്കാനും പണിചെയ്യാനും ഒക്കെ ഉത്സാഹമായിരുന്നു... തനിക്ക് കൂട്ടിന് ഒരു കൊച്ചുമകൾ ഉണ്ടെന്ന സന്തോഷം... അവളെ കൊച്ചുമകളായി കണ്ട് വളർത്തി... തന്റെ അമ്മയുടെ ദേവി എന്ന പേരിട്ടു ദേവൂട്ടി എന്ന് വിളിച്ചു... സ്കൂളിൽ ചേർത്തപ്പോൾ അവിടുത്തെ മാഷ് അത് ദേവിചന്ദന എന്നാക്കി.....പഠിക്കാനെല്ലാം മിടുക്കിയായിരുന്നു ദേവു.....നാട്ടുകാരും അധ്യാപകരും മുൻകൈയെടുത്താണ് അവളെ പഠിക്കാൻ സഹായിച്ചത്...പക്ഷേ മുത്തശ്ശിക്കു വയ്യാതായതോടെ അവൾ പഠിപ്പു നിർത്തി വീട്ടുജോലിക്ക് പോകേണ്ടതായി വന്നു... രണ്ട് വീടുകളിലും സൂപ്പർ മാർക്കറ്റിൽ പാർടൈം ബില്ലിങ്ങിനും പോകാൻ തുടങ്ങി...സരസ്വതിയമ്മക്ക് ഒരു സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞതിനാൽ ആ പണം ഉണ്ടാക്കാനാണ് അവൾ രാപ്പകൽ ഇല്ലാതെ കഷ്ട്ടപെടുന്നത്... ഈ സർജറി ചെയ്താലും അവർ ജീവിക്കാൻ സാധ്യത കുറവാണെന്നറിഞ്ഞിട്ടും അവൾ പിന്മാറാൻ ഒരുക്കമല്ലായിരുന്നു... കാരണം അവൾക്ക് സ്വന്തമെന്ന് പറയാൻ ഈ ഭൂമിയിൽ ഈ മുത്തശ്ശി മാത്രമേയുള്ളു.... അവരില്ലാതെ ജീവിക്കുന്നതിനെ കുറിച്ച് അവൾക്ക് ചിന്തിക്കാൻ കൂടെ കഴിയില്ലായിരുന്നു...
......................
അവൾ ഒരു ഇരുനില വീടിന്റെ ഗേറ്റ് തുറന്ന് വേഗം അടുക്കള വശത്തേക്ക് നടന്നു... കയ്യിൽ പിടിച്ച പൊട്ടിയ ചെരുപ്പ് ഒരരുകിൽ വെച്ച് പുറത്തെ പൈപ്പിൽ നിന്ന് കാലിലെ ചെളിയെല്ലാം കഴുകികളഞ് അടുക്കളയിലേക്ക് കയറി... കൂട്ടിയിട്ട കഴിച്ചപാത്രങ്ങൾ എല്ലാം കഴുകി വെച്ച് രാവിലത്തേക്കുള്ളതും ഉച്ചത്തേക്കുള്ളതുമായ ഭക്ഷണമെല്ലാം ഒതുക്കി.... അലക്കാനിട്ട വസ്ത്രങ്ങളെല്ലാം എടുത്ത് കഴുകിയിട്ടു.... പ്രസവത്തിനു വന്ന അവിടുത്തെ മകൾക്ക് കുളിക്കാൻ ചൂട് വെള്ളം കുളിമുറിയിൽ കൊണ്ടു വെച്ചു കൊടുത്തു.... നിലമെല്ലാം തൂത്തു തുടച്ചു കഴിഞ്ഞപ്പോഴേക്കും ദേവു തളർന്നിരുന്നു....പുറം പണിയെല്ലാം ഒതുക്കി അടുക്കളയിൽ ചെന്ന് നോക്കുമ്പോഴേക്കും അവരെല്ലാം ഉച്ചഭക്ഷണം കഴിച്ചിട്ട പാത്രങ്ങൾ സിങ്കിൽ കിടന്നിരുന്നു... എല്ലാം കഴുകി വൃത്തിയാക്കിയപ്പോഴേക്കും സമയം മൂന്ന് മണിയോടടുത്തിരുന്നു... സാധാരണ തനിക്ക് കഴിക്കാൻ കിട്ടുന്ന പഴകിയ മണം വന്നു തുടങ്ങിയ തലേ ദിവസത്തെ ബാക്കിവന്ന ഭക്ഷണം വെക്കുന്ന പാത്രം തുറന്നു നോക്കിയപ്പോൾ അതിന്ന് കാലിയായിരുന്നു..... കുറച്ചു കഞ്ഞിവെള്ളം കുടിച്ച് അവൾ വിശപ്പകറ്റി... പോകാനായി ബാഗുമെടുത്തു ഇറങ്ങാൻ നില്ക്കവെയാണ് അവിടുത്തെ കുഞ്ഞ് ഓടി അടുക്കളയിലേക്ക് വന്നത്....
"ആന്റി... ഫിജിൽ മോളിലുള്ള ആപ്പിളും ചോക്കലേറ്റും ഇടത്തതെരോ..... അവൾ ഫ്രിഡ്ജ് തുറന്ന് ആപ്പിളും ചോക്ലേറ്റും എടുത്തു കുഞ്ഞിന് കൊടുത്തു... അതിൽ ഒരു ആപ്പിൾ ആ കുഞ്ഞ് അവൾക്ക് നേരെ നീട്ടി...
"ആന്റിക്ക് വേണ്ട... മോൻ കഴിച്ചോ... അവൾ കുഞ്ഞിന്റെ കവിളിൽ ഒന്ന് തട്ടികൊണ്ട് പറഞ്ഞു... ആ കുഞ്ഞ് ചിരിച്ചു കൊണ്ട് അതുമായി പുറത്തേക്കൊടി...
വിശക്കുന്നുണ്ട്.... പക്ഷേ വീട്ടിലെ മുതിർന്നവർ അറിഞ്ഞുകൊണ്ട് നൽകുന്നതല്ലാതെ ഒന്നും അവൾ കൈപ്പറ്റാറില്ല... കാരണം കുഞ്ഞിലൊരിക്കൽ സ്കൂൾ വിട്ട് മുത്തശ്ശി ജോലിചെയ്യുന്ന വീട്ടിൽ വിശന്നുകൊണ്ട് മുത്തശ്ശിയെ കാണാൻ പോയി... അപ്പോൾ അവിടെ അവളുടെ മുത്തശ്ശി നെയ്യപ്പം ചുട്ടോണ്ടിരിക്കുകയായിരുന്നു... ആർത്തിയോടെ ആ കുഞ്ഞു ദേവു ഒരപ്പം കിട്ടുമെന്ന് കരുതി നോക്കിനിന്നു...പക്ഷേ മുത്തശ്ശി അവിടെയുള്ള പഴയച്ചോറും കറികളുമാണ് പ്ലേറ്റിൽ പകർന്ന് അവൾക്ക് കഴിക്കാൻ നൽകിയത്....ഒന്നും പറയാതെ കുഞ്ഞു ദേവു അപ്പം നോക്കികൊണ്ട് നിലത്തിരുന്ന് ചോറ് കഴിക്കുകയായിരുന്നു... അപ്പോഴാണ് അവിടുത്തെ കുട്ടി വന്ന് അപ്പാപ്പത്രവുമെടുത്തു ഓടിയത്.. ഓട്ടത്തിനിടയിൽ നിലത്തേക്ക് തെറിച്ചു വീണ ഒരു അപ്പം കുഞ്ഞു ദേവു സന്തോഷത്തോടെ എടുത്തു കഴിച്ചതും..അവിടുത്തെ സ്ത്രീ അപ്പം ദേവു കട്ടെടുത്തതാണെന്ന് പറഞ്ഞു അവളെ പൊതിരെ തല്ലി... മറുത്തൊന്നും പറയാനാകാതെ അന്നവളെ നോക്കി കണ്ണുനീർ ഒഴുക്കി നിൽക്കാനേ ആ പാവം മുത്തശ്ശിക്ക് കഴിഞ്ഞുള്ളു... അതിൽപ്പിന്നെ നിലത്ത് വീണ് കിടക്കുന്ന തന്റേതല്ലാത്ത ഒരു ചെറിയ കടലാസ് കഷ്ണം പോലും അവൾ തൊട്ടിട്ടില്ല.... പേടിയാണ് അവൾക്ക് കള്ളിയെന്നു ആരെങ്കിലും വിളിക്കുമോ എന്ന്... സ്കൂളിൽ പഠിക്കുമ്പോഴും ആരുടെയെങ്കിലും എന്തേലും നഷ്ടപ്പെട്ടാൽ ആദ്യം കുട്ടികൾ എല്ലാം അവളുടെ ബാഗ് ആയിരുന്നു നോക്കാറ്.... അഷ്ടിക്ക് വകയില്ലാത്തവൾ അവൾ മാത്രമേ ആ സ്കൂളിൽ തന്നെ ഉണ്ടായിരുന്നുള്ളു.. അപ്പോൾ പിന്നെ അവളെയല്ലാതെ ആരെ അവർ സംശയിക്കും.... എല്ലാം ഓർക്കവേ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു...തന്റെ ജീവിതത്തെ ഓർത്തുള്ള ഒരു ദയനീയമായ ചിരി.... ആരുമില്ലാത്തവന്റെ ചിരി...തന്റെ വിധിയെ ഓർത്തുള്ള ചിരി.....
♎️♎️♎️♎️♎️♎️♎️♎️♎️♎️♎♎️♎️♎️♎️♎️
ഈ വീട്ടിലെ പണിയെല്ലാം ഒതുക്കി അവൾ രാഘവൻ മാഷുടെ വീട്ടിലേക്കോടി...വൈകീട്ട് അദ്ദേഹത്തിന്റെ തളർന്നു കിടക്കുന്ന ഭാര്യയെ ഒന്ന് കുളിപ്പിച്ചു കൊടുത്താൽ മാത്രം മതി... അവിടുന്നു നേരിട്ട് സൂപ്പർ മാർക്കറ്റിലോട്ടാണ് പോകുന്നത്... വൈകുന്നേരം ആറര ആകുമ്പോഴേക്കും അവിടുന്ന് ഇറങ്ങും... ദിവസക്കൂലിയാണ് അവിടെ... ഇരുന്നൂറ് രൂപ കിട്ടും...ഇന്ന് അവൾ കാശ് വാങ്ങി ആറര കഴിഞ്ഞപ്പോൾ അവിടുന്ന് ഇറങ്ങി...മുത്തശ്ശിക്കു വേണ്ട മരുന്നും കുറച്ചു വീട്ടുസാധനങ്ങളും വാങ്ങി....പൊട്ടിയ ചെരുപ്പ് തുന്നിക്കുകയും ചെയ്തു....
അവൾ വീട്ടിൽ എത്തുമ്പോൾ നന്നായി ഇരുട്ടി തുടങ്ങിയിരുന്നു... ഓടിട്ട ആ ഒരു മുറി വീട്ടിലേക്കു അവൾ കയറി... വീട് ചെറുതാണെങ്കിലും വീടിനു ചുറ്റും നിറയെ പൂക്കൾ അവൾ വച്ചുപിടിപ്പിച്ചിരുന്നു... ഈ വീട് തന്നെ നാട്ടുകാർ വച്ചുകൊടുത്തതാണ്... മുൻപുണ്ടായിരുന്ന മറച്ചുകെട്ടിയ വീട് ദേവു പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മഴയിൽ ഇടിഞ്ഞു വീണു... അപ്പോൾ നാട്ടുകാരും സ്കൂൾ അധികൃതരും ചേർന്ന് വച്ചുകൊടുത്തതാണ് ഇപ്പോഴുള്ള വീട്...
രാത്രി അവൾ ഒന്ന് മയങ്ങി വന്നപ്പോഴാണ് മുത്തശ്ശിയുടെ വിളി കേട്ടത്... അവൾ വേഗം നിലത്ത് നിന്ന് പിടഞ്ഞെഴുനേറ്റു...കട്ടിലിൽ കിടക്കുന്ന മുത്തശ്ശിക്ക് അരികിലേക്ക് ചെന്നു
"എന്താ മുത്തശ്ശി... എന്തു പറ്റി??
"ഒന്നുല്ല മോളെ... നെഞ്ച് വേദനിക്കുന്നപോലെ... ഇത്തിരി വെള്ളം എടുത്തു തായോ.... ദേവു വേഗം മുത്തശ്ശിയെ വെള്ളം കുടിപ്പിച്ചു... മുത്തശ്ശിയുടെ അവസ്ഥ മോശമാകുന്നത് കണ്ട് അവൾ ഇരുട്ടിനെ വകവെക്കാതെ തൊട്ടടുത്ത വീട്ടിലേക്കോടി....അവിടെയുള്ളവർ വണ്ടിയെടുത്തു വന്ന് അവളെയും മുത്തശ്ശിയേയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു കൊടുത്തു...ആശുപത്രിയിൽ എത്തി കുറച്ചു കഴിഞ്ഞതും സരസ്വതിയമ്മയെ
അവിടെ അഡ്മിറ്റ് ചെയ്തു.......
"മോളെ...മറ്റന്നാൾ കാലത്ത് ഞങ്ങൾ മോന്റെ അടുത്തേക്ക് പോകുവാണ് കേട്ടോ ....ഡൽഹിയിലോട്ടു...
മോൾക്ക് പണത്തിനു എന്തേലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഞങ്ങളെ വിളിക്കാൻ മറക്കരുത്....
"പണമൊന്നും വേണ്ട ചേച്ചി... ഈ സഹായം തന്നെ വല്യ കാര്യമാണ്...നിങ്ങൾ അടുത്ത് ഉള്ളപ്പോൾ ഒരു ധൈര്യമായിരുന്നു...
( അടുത്ത വീട്ടിലെ ജാനകിച്ചേച്ചിയും ഭർത്താവ് സുധാകരനും ഇവർക്ക് നല്ല സഹായമാണ്... ഒരു തരത്തിൽ പറഞ്ഞാൽ പട്ടാളക്കാരനായ സുധാകരൻ അടുത്തുള്ളത് കൊണ്ടു മറ്റു ശല്യങ്ങൾ ഒന്നും പേടിക്കാതെ അടച്ചുറപ്പില്ലാത്ത ആ വീട്ടിൽ അവൾക്ക് കഴിയാം.... )
"പോവാതിരിക്കാൻ പറ്റാത്തൊണ്ട മോളെ....അവള് പ്രസവിച്ചു കിടക്കുമ്പോ ഞങ്ങൾ അടുത്തില്ലാതെ എങ്ങനെയാ.. അവന് ജോലിക്കും പോണം... മൂത്ത കുഞ്ഞിനെ നോക്കാനും എല്ലാം കൂടെ അവർക്ക് കഴിയില്ലലോ... ഇല്ലായിരുന്നേൽ ഇങ്ങനെ ഒരു അവസ്ഥയിൽ മോളെ ഒറ്റക്ക് ആക്കി പോവില്ലാരുന്നു ഞങ്ങൾ...
"അയ്യോ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല ചേച്ചി.. ഇപ്പൊ ആ മക്കളുടെ ഒപ്പമാണ് നിങ്ങൾ ഉണ്ടാവേണ്ടത്... ചേച്ചി സന്തോഷമായി പോയി വാ.....
"ദൈവം കുഞ്ഞിന് നല്ലതേ വരുത്തു... ധൈര്യമായി ഇരിക്കണം കേട്ടോ...മുത്തശ്ശിക്ക് ഒന്നും വരില്ല...അവളെ ചേർത്തു പിടിച്ചു കൊണ്ടു അവർ പറഞ്ഞു....അവർക്ക് വേണ്ട ഭക്ഷണവും മരുന്നും വാങ്ങികൊടുത്താണ് ജാനകിയും ഭർത്താവും വീട്ടിലേക്ക് മടങ്ങിയത്.....
പിറ്റേന്ന് അവൾ മുത്തശ്ശിക്ക് ഭക്ഷണവും മരുന്നും കൊടുത്ത് കിടത്താൻ നേരത്താണ് ജാനകിയും ഭർത്താവും ഭക്ഷണവുമായി വന്നത്....
"നിങ്ങൾക്ക് നാളെ പോകാനുള്ളതല്ലേ ചേച്ചി... എന്തിനാ ഇതൊക്കെ കൊണ്ട് വന്നത്....
"സാരല്ല ദേവു... മോൾക്ക് വീട്ടിലോ മറ്റൊ പോയി വരണമെങ്കിൽ പൊയ്ക്കോ... കുറച്ചു നേരം ഞങ്ങൾ ഇരുന്നോളാം മുത്തശ്ശിയുടെ അടുത്ത്....
"നിങ്ങൾക്ക് ബുദ്ധിമുട്ടാവോ... എനിക്കൊന്ന് സുജാതേച്ചിയുടെ വീട്ടിലും സൂപ്പർ മാർക്കറ്റിലുമൊക്കെ പോയി ഒന്ന് ലീവ് പറയണമായിരുന്നു...
"മോള് പോയി വാ.. ഞങ്ങൾ ഇവിടിരുന്നോളാം.....
അവൾ ബാഗുമെടുത്തു വേഗം പുറത്തേക്കിറങ്ങി ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു..... ഉള്ളിൽ നിറയെ മുത്തശ്ശിയെ ഓർത്തുള്ള ആവലാതിയോടെ....
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
തുടരും..💥
രണ്ടാമത്തെ കഥയാണ്... ദേവുവിനെ കുറിച്ചറിയാൻ ഇഷ്ടമെങ്കിൽ തുടർന്നും എഴുതാം.... അഭിപ്രായം പറയു... എഴുതണോ??🙄
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം