റീ എൻട്രി പാർട്ട് : 1
-----------------
" ഹലോ ജോസഫ് പടമാടൻ..
വിളിച്ചത് ഒരു സന്തോഷവാർത്ത അറിയിക്കാൻ ആണ്.
ഈ രാത്രി ഒരാൾ കൊല്ലപ്പെടാൻ പോകുന്നു.
നിങ്ങൾക്ക് പ്രിയപ്പെട്ടവരിൽ ഒരാൾ.
രാത്രി രണ്ട് മണി വരെ നിങ്ങൾക്ക് സമയമുണ്ട് . ആളെ കണ്ട് പിടിക്കാനും രക്ഷിക്കാനും,
അതിന് കഴിഞ്ഞില്ലെങ്കിൽ ഈ കറുത്തരാത്രി നിങ്ങൾക്ക് അത്ര ശുഭകരമല്ലാത്ത ഒരു കാഴ്ചയൊരുക്കും !
അധികം വേദന ഇല്ലാതെ പരലോകത്തേക്ക് ടിക്കറ്റ് വാങ്ങിയ ഒരു ആത്മാവിന്റെ ആർക്കും വേണ്ടാത്ത പുഴുവരിക്കാൻ പാകത്തിൽ ഒരു ശവം.
A PSYCHO DEDICATION " !!
ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തി ഫ്രഷ് ആയി ഊൺമേശക്കരികിൽ ഇരിക്കുമ്പോൾ ആയിരുന്നു ആ കാൾ.. ആരെന്നോ എവിടെ നിന്നാണെന്നോ പറയാതെ ഫോൺ കട്ട് ആകുമ്പോൾ ആകെ ആശയക്കുഴപ്പത്തിൽ ആയിരുന്നു എസ് പി ജോസഫ് പടമാടാൻ.
" ആരായിരിക്കും വിളിച്ചത്..!
അയാൾ പറഞ്ഞത് സത്യമാണെങ്കിൽ ഈ രാത്രി കൊല്ലപ്പെടാൻ പോകുന്നത് ആരായിരിക്കും.?
അതും തനിക്ക് വേണ്ടപ്പെട്ട ഒരാൾ. ! "
ഇനി അഥവാ പോലീസിനെ കളിപ്പിക്കാൻ വേണ്ടി ആരേലും ചെയ്തതായിരിക്കുമോ എന്നൊക്കെയുള്ള വ്യാകുലമായ ചിന്തകൾക്കൊടുവിൽ മൊബൈലിലേക്ക് വന്ന നമ്പറിന്റെ ടവർലൊക്കേഷൻ കണ്ടുപിടിക്കാൻ സൈബർസെല്ലിലേക്ക് വിളിച്ചുപറഞ്ഞ് ഭക്ഷണം കഴിക്കാനിരുന്നു അയാൾ.
അപ്പോഴും ആകെ കൺഫ്യൂഷനിൽ ആയിരുന്നു ജോസഫ്.
ചോറിൽ വിരൽകോറി ചിന്തയിലേക്ക് ഇറങ്ങുമ്പോൾ ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു.
ഭക്ഷണം കഴിച്ചെന്നു വരുത്തി എണീറ്റ് കൈ കഴുകി റൂമിലേക്ക് നടക്കുമ്പോഴായിരുന്നു സൈബർസെല്ലിലുള്ള രഘുനാഥന്റെ വിളി.
" സർ, സർ പറഞ്ഞപോലെ ആ നമ്പറിന്റെ ടവർ ലൊക്കേറ്റ് ചെയ്തു. ആ നമ്പർ അവസാനമായി ഉപയോഗിച്ചിട്ടുള്ളത് ബാംഗ്ലൂർ മജെസ്റ്റിക്കിൽ ആണ്, അതും ഒരു പതിനഞ്ച് മിനുറ്റ് മുൻപ്.
അതിന് ശേഷം ആ നമ്പർ സ്വിച്ച്ഓഫ് ആണ്.
സർ, എന്തെങ്കിലും പ്രോബ്ലം? "
"ഏയ്യ്, Nothing..... താങ്ക്സ് രഘു "
രഘുനാഥന്റെ ചോദ്യത്തിന് തക്കതായ മറുപടി നൽകാതെ താങ്ക്സ് മാത്രം പറഞ്ഞ് ഫോൺ ഓഫ് ചെയ്യുമ്പോൾ "ഇത് ആകെ കുഴപ്പിക്കുന്ന ഒരു സംഭവം ആണല്ലോ" എന്ന അരിശത്തിലായിരുന്നു എസ് പി.
" വിളിച്ചത് ബാംഗ്ലൂരിൽ നിന്ന്. അവിടെ നിന്നും വിളിച്ച ഒരാൾ ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ ഇവിടെ ഒരാളെ കൊല്ലുന്നതെങ്ങനെ. ?
ഇപ്പോൾ സമയം പതിനൊന്ന്. അവർ പറഞ്ഞ സമയം നോക്കുകയാണെങ്കിൽ ഇനി വെറും മൂന്ന് മണിക്കൂർ. അതിനുള്ളിൽ ഒരാൾ കൊല്ലപ്പെടും.
പക്ഷേ ആര്...? എങ്ങനെ കൊല്ലപ്പെടും....
തന്നെ വിളിച്ച ആൾക്ക് ഒരിക്കലും ഈ സമയം കൊണ്ട് ഇവിടെ എത്താനോ ഒരാളെ കൊല്ലാനോ കഴിയില്ല. അത് ഉറപ്പാണ്.
അങ്ങനെ എങ്കിൽ, വിളിച്ചയാൾ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ ഇതിന് പിന്നിൽ മറ്റൊരാൾ കൂടി ഉണ്ടായിരിക്കണം.
വിളിച്ചവനേ കൂടാതെ മരണത്തിന്റെ ദൂതനാകാൻ
രാത്രി രണ്ട് മണിയാകാൻ കാത്തിരിക്കുന്ന വേറെ ആരോ ഒരാൾ. !
ആ കൊലയാളി എവിടെയോ മറഞ്ഞിരിപ്പുണ്ട്. തന്റെ കണ്ണുകൾക്ക് മുന്നിൽ തന്നെ. പക്ഷേ ആരായിരിക്കും അയാൾ...
അതുപോലെ കൊല്ലപ്പെടാൻ പോകുന്നതാര്.."
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അയാളുടെ മനസ്സിനെ ഭ്രാന്തമാക്കി.
എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ...!
ജോസഫ് വേഗം ഫോണെടുത്ത് CI ശരത്തിനെ വിളിച്ച് നടന്ന കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചു,
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ശരത്തിനും ചോദിക്കാൻ ഒരു സംശയമേ ഉണ്ടായിരുന്നുള്ളൂ,
" സർ.. ആരായിരിക്കും കൊല്ലപ്പെടാൻ പോകുന്നത്.
ഈ രാത്രി ആരാണെന്ന് വെച്ചാണ്, എവിടെ ആണെന്ന് വെച്ചാണ് നമ്മൾ..... "
"അത് തന്നെയാണ് ഞാനും ചിന്തിക്കുന്നത് ശരത്.
ഒരു സൂചനപോലും ഇല്ലാതെ ഈ രാത്രി നമ്മൾ എവിടെ പോയി ആരെ സംരക്ഷിക്കാനാ.?
ആർക്കോ പിന്നിൽ മരണം ഒളിച്ചിരിപ്പുണ്ട്, കുറച്ച് മണിക്കൂറുകളുടെ ആയുസ്സ് മാത്രം അവശേഷിപ്പിച്ചുകൊണ്ട്...
എന്തായാലും താൻ ഒരു കാര്യം ചെയ്യ്. തന്റെ സർക്കിൾ പരിധിയിലുള്ള സ്റ്റേഷനിൽ വിളിച്ച് രാത്രി ഒന്ന് ഇറങ്ങാൻ പറ.. സംശയം തോന്നുന്ന രീതിയിൽ ആരെ കണ്ടാലും പൊക്കാൻ പറ.. ബാക്കി ഒക്കെ നാളെ "
ശരത്തിനോട് കാര്യം അവതരിപ്പിച്ച ശേഷം ഫോൺ കട്ട് ആക്കി മേശപ്പുറത്തു വെച്ച് ബെഡിലേക്ക് കിടക്കുമ്പോൾ അരികിൽ അവൾ ഉണ്ടായിരുന്നു.
അനുപമ.
ജോസഫ് പടമാടന്റെ മനസ്സാക്ഷിസൂക്ഷിപ്പുകാരി.
ഒരിക്കൽ രാത്രി ആരുടെയോ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് ഓടിയെത്തിയതായിരുന്നു പടമാടന്റെ മുന്നിൽ . അന്ന് രക്ഷിച്ചതിന്റെ പ്രത്യോപകാരം ഇന്നും ചെയ്തുകൊണ്ടിരിക്കുന്നു അവൾ. ഒരു വെപ്പാട്ടിയായി.
അന്ന് വിചാരിച്ചതല്ല ഒരിക്കലും അവൾ പടമാടന്റെ വാമഭാഗം തന്നെ ആകുമെന്ന്.
നാടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചു ചോദിച്ചപ്പോൾ ആരുമില്ലെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞ അവളെ പിന്നീട് ഉപേക്ഷിക്കാൻ തോന്നിയില്ല ജോസഫിന്.
അനുപമ ആ വീട്ടിൽ വന്നിട്ടിപ്പോൾ വർഷം ഒന്നാകുന്നു.
അന്നു മുതൽ അവൾക്ക് ആ വീട്ടിൽ എല്ലാ സ്വാതന്ത്ര്യവും കൊടുത്ത പടമാടന് മുന്നിൽ അനുപമ ആരെന്ന ചോദ്യവുമായി കലിതുള്ളിയ ഭാര്യയുടെ ആടിനാഭിക്കിട്ട് ചവിട്ടിയായിരുന്നു ആ ബന്ധത്തിന്റെ ആഴം അയാൾ ഊട്ടിയുറപൊട്ടിച്ചത്.
അന്ന് ആ ബന്ധത്തെ ചൊല്ലി ഉണ്ടായ വഴക്കിന് ശേഷം പടിയിറങ്ങിപ്പോയവൾ
പിന്നീട് തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല . പടമാടൻ അവരെ തിരിച്ചു വിളിക്കാനും പോയില്ല.
ഇടുക്കിയിൽ ഒരു പാട്നറുമൊത്തു റിസോർട്ട് നടത്തുന്ന ഒറ്റമകനായ റയാൻ ജോസഫ് പടമാടൻ മാത്രമായിരുന്നു ഈ ബന്ധത്തെ എതിർക്കാത്ത ഒരാൾ.
വാഴ നനയ്ക്കുമ്പോൾ വെറുതെ ചീര കൂടി നനഞ്ഞോട്ടെ എന്ന് പറയുംപോലെ
പലപ്പോഴും മകന്റ റിസോർട്ട് സന്ദർശ്ശനങ്ങളിൽ ജോസെഫിന്റെ കൂടെ ഉണ്ടാകാറുള്ള അനുപമയുടെ ആ രാത്രികൾ എല്ലാം റയാന് മാത്രം സ്വന്തമായിരുന്നു.
ഒരേ സമയം അച്ഛന്റെയും മകന്റെയും മനസ്സാക്ഷിസൂക്ഷിപ്പുകാരിയായി റയാന്റെ വൈകൃതമായ പേക്കൂത്തിൽ ഇടുക്കിയുടെ തണുപ്പിൽ അവൾ ആവേശത്തോടെ അവനിലേക്ക് ഒന്നുകൂടി ഇഴുകിച്ചേരും,
തുടയിടുക്കിൽ പൊടിഞ്ഞ ചോരയുടെ ആവേശക്കുതിപ്പിന്റെ അവസാനമെന്നോണം.
" എന്ത് പറ്റി സർ ഒരു മൂഡോഫ് പോലെ.. എന്തെങ്കിലും പ്രോബ്ലം... "?
അവളുടെ ചോദ്യത്തിന്
" ഏയ്യ്.. ഒന്നുമില്ലെടോ.. നീ ആ ലൈറ്റ് ഓഫ് ചെയ്യ്.." എന്നും പറഞ്ഞു തിരിഞ്ഞു കിടന്നു അയാൾ.
അവൾ കയ്യെത്തി ബെഡ്ലാമ്പ് ഓഫ് ചെയ്ത് അയാൾക്കരികിലേക്ക് നീങ്ങി കിടന്നുകൊണ്ട് കെട്ടിപിടിച്ചെങ്കിലും ജോസഫിന്റെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഇല്ലന്ന് കണ്ടപ്പോൾ അവൾക്ക് മനസ്സിലായി എന്തോ കാര്യമായി തന്നെ മനസ്സിൽ കുടുങ്ങിയിട്ടുണ്ട് എന്ന്.
അല്ലെങ്കിൽ ഈ സമയം അദ്ദേഹം തന്നിലേക്ക് ആഴ്ന്നിറങ്ങേണ്ടതാണെന്ന്.
പിന്നെ കൂടുതലൊന്നിനും മുതിരാതെ അനുപമ പതിയെ മാറിക്കിടക്കുമ്പോൾ ജോസഫിന്റെ മനസ്സിൽ ആ ഫോൺവിളിയും മണിക്കൂറുകൾക്കുള്ളിൽ കൊല്ലപ്പെടാൻ പോകുന്നത് ആരായിരിക്കും എന്ന ചിന്തയും മാത്രമായിരുന്നു.
എപ്പഴോ മയക്കത്തിലേക്ക് വഴുതി വീണ പടമാടൻ പുറത്തു നിന്നും റോസ്സിയുടെ ഉഗ്രശബ്ദം കേട്ടാണ് ഞെട്ടിയെഴുനേറ്റത്. എന്തോ അപകടം തിരിച്ചറിഞ്ഞ പോലെ കുരക്കുന്ന റോസ്സി.
ആ ഞെട്ടലിൽ നിന്ന് മുക്തനാകും മുന്നേ പെട്ടെന്നായിരുന്നു ബെഡിൽ കിടന്നിരുന്ന ഫോൺ വൈബ്രെറ്റ് ചെയ്യാൻ തുടങ്ങിയത് . ഒരു നമ്പർ മാത്രം ഡിസ്പ്ലേയിൽ തെളിഞ്ഞപ്പോൾ പടമാടൻ ആ നമ്പറിലേക്ക് ഒന്നുകൂടി സൂക്ഷിച്ച് നോക്കി.
അതെ.. ആ നമ്പർ തന്നെ !
കുറച്ചു മുന്നേ വിളിച്ച അതെ നമ്പർ. !
മൊബൈലിൽ തെളിയുന്ന സമയത്തിലേക്ക് നോക്കിയപ്പോൾ മൂന്ന് മണി കഴിഞ്ഞിരിക്കുന്നു.
" അപ്പൊ അയാൾ പറഞ്ഞപോലെ ആരോ ഒരാൾ !!"
പടമാടൻ പതിയെ ആ കാൾ അറ്റന്റ് ചെയ്തു.
" ജോസഫ് പടമാടൻ...നിങ്ങൾ പ്രതീക്ഷിക്കുന്നതെന്തോ ,അത് സംഭവിച്ചിരിക്കുന്നു. എത്ര ശ്രമിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യത്തിനുള്ള മനോഹരമായ ഉത്തരം നിങ്ങളെ കാത്തിരിപ്പുണ്ട്.
ആർക്കും വേണ്ടാത്ത ഒരു ജീവൻ നരകത്തിലേക്കുള്ള യാത്രയിൽ ആണിപ്പോൾ..
ഞാൻ എഴുതിയ തിരക്കഥയിൽ ഈ മരണം അനിവാര്യമായിരുന്നത് കൊണ്ട്
ഒരു ദയാഹർജിക്ക് പോലും വിട്ടുകൊടുക്കാൻ കഴിയാത്ത കഥയിലെ ഒരു വില്ലന്റെ മരണം ഉറപ്പാക്കിക്കഴിഞ്ഞു.
നിങ്ങൾ രക്ഷിക്കുമെന്ന് മരിക്കുന്ന നിമിഷം വരെ വിശ്വസിച്ചിരുന്നു അയാൾ. പക്ഷേ, എന്ത് ചെയ്യാം.. മരിക്കാൻ ആണ് വിധി. ഒരുപാട് കരഞ്ഞു , പാവം.. കാലന്റെ കണക്ക് പുസ്തകത്തിൽ പേര് വെട്ടിയാൽ പിന്നെ എന്ത് ചെയ്യാൻ .
ജീവിക്കാൻ കൊതിയുണ്ടെന്ന് പറഞ്ഞു ,
കൊല്ലരുത്, എന്ത് വേണമെങ്കിലും തരാം എന്ന് പറഞ്ഞു...
അവനറിയാവുന്നതല്ലേ എനിക്ക് വേണ്ടത് അവന്റെ ജീവൻ ആണെന്ന്. "
അതും പറഞ്ഞയാൾ പൊട്ടിച്ചിരിച്ചു.
" മരണം ങ്ങനെ മടിത്തട്ടിൽ കേറി ഇരിക്കുമ്പോൾ
ജീവിക്കാൻ കൊതിച്ചിട്ട് എന്ത് കാര്യം അല്ലെ എസ് പി ജോസഫ് പടമാടൻ ?
മരണം മുന്നിലിങ്ങനെ പല്ലിളിച്ചു നിൽക്കുമ്പോൾ ജീവനായി യാചിക്കുന്ന ആ മുഖമുണ്ടല്ലോ...
അപ്പുറത്ത് നിന്നും ഭീകരമായ ഒരു ചിരിയോടെ കാൾ കട്ടാകുമ്പോൾ ജോസഫ് തരിച്ചിരിക്കുകയായിരുന്നു
' ഒരാൾ കൊല്ലപ്പെട്ടിരിക്കുന്നു. പറഞ്ഞ പോലെ തന്നെ സംഭവിച്ചിരിക്കുന്നു. പക്ഷേ ആരാണ് കൊല്ലപ്പെട്ടത്....'?
കൂടുതൽ ഒന്നും ചിന്തിക്കാൻ നിൽക്കാതെ അപ്പോൾ തന്നെ എഴുനേറ്റ് ഫ്രഷ് ആയി യൂണിഫോം എടുത്തിടുമ്പോൾ സി ഐ ശരത്തിനെ വിളിച്ച് കാര്യം അവതരിപ്പിച്ചു.
പിന്നെ അനുപമയെ തട്ടി വിളിച്ച് എഴുന്നേൽപ്പിച്ച് അയാൾ പെട്ടന്ന് തന്നെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
ആ സമയത്തുള്ള വിളിയും അയാളുടെ വേഷവും കണ്ടപ്പോൾ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് തോന്നി അനുപമയ്‌ക്ക്.
" എന്ത് പറ്റി... ഈ സമയത്ത് യൂണിഫോം ഒക്കെ ഇട്ട് "..?
പടമാടൻ തോക്കെടുത്തു കയ്യിൽ പിടിച്ച് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ അനുപമയെ നോക്കി ഒന്നുമില്ലെന്ന് തലയാട്ടി.
പക്ഷേ, അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു എന്തോ സംഭവിച്ചിട്ടുണ്ടെന്ന്.
എന്താണെന്ന് വീണ്ടും ചോദിക്കണം എന്ന് തോന്നിയെങ്കിലും ഇനിയും ചോദിച്ചാൽ ചിലപ്പോൾ കേൾക്കാൻ പോകുന്നത് തെറി ആയിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് മൗനം പാലിച്ച് വാതിൽ വരെ അയാളെ അനുഗമിച്ചു.
" ഞാൻ വരാൻ വൈകും, നീ വാതിൽ അടച്ചു കിടന്നോ " എന്നും പറഞ്ഞ് സിറ്റൗട്ടിലെ ലൈറ്റ് ഓൺ ചെയ്ത് വാതിൽ തുറന്ന മാത്രയിൽ ഒരു ചാക്ക്കെട്ടുപോലെ ഒന്ന് അയാളുടെ കാലിലേക്ക് ഉരുണ്ടുവീണു.
ഞെട്ടലിൽ രണ്ടടി പിന്നോട് മാറിയ അയാൾക്ക് കാഴ്ചയൊരുക്കിയത് ചോരയിൽ കുതിർന്ന ഒരു നഗ്നശരീരം ആയിരുന്നു. !
( തുടരും.... )
-ദേവൻ
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം