@copyright protected
"ആ കിളവന് ഈ കിളുന്തു പെണ്ണിനെ എന്ത് ചെയ്യാനാണെന്നാ നിക്ക് മനസിലാവാത്തെ..."
വിനയൻ രോക്ഷം കൊണ്ടു ....
"അയാൾക്ക് എന്ത് വേണേലും ആവാലോ...
ഈ വയസാം കാലത്ത് ആയാളും കുറച്ചൊന്നു സുഖിക്കട്ടെടോ..."
"പിന്നെ ഈ ഷഷ്ടിപൂർത്തി കഴിഞ്ഞിരിക്കണ ആള് സുഖിക്കല്ല്യേ....
ഇത് ശുദ്ധ പോക്കിരിത്തരാണ് ...
അനീതിക്കെതിരെ പോരാടാൻ ഇവിടാരൂല്ല്യ...."
"ആഹ്..
പോരാടി പോരാടി നീയിപ്പോ നിക്കണത് പെരുവഴീലല്ലേ....
നിന്റത്രേം ധൈര്യം മറ്റുള്ളോർക്കില്ലെടോ ..."
ചായ ഗ്ലാസ് കൊണ്ട് വന്നു കുറച്ചൂക്കോടെ ഡെസ്കിനു മുകളിലേക്ക് വച്ച് കൊടുത്തു ഗിരി....
അവരിരുവരും ഒരുമിച്ച് കോളേജിൽ പഠിച്ചതാണ്..
വേറെ ഉദ്യോഗമൊന്നും കിട്ടാണ്ടായപ്പോൾ അവന്റെ അച്ഛന്റെ ചായ കട ഏറ്റെടുത്തങ്ങു നടത്തി തുടങ്ങി....
ഈ നട്ടുച്ചക്ക് ചായ കുടിക്കാൻ വിനയൻ മാത്രേ അവിടുള്ളു...
അതാണ് ഈ തുറന്നു സംസാരം...
"ആ അതന്നാ ഞാനും പറയണേ.. ധൈര്യം വേണം...
അല്ലാണ്ട് ആണായിട്ട് ജീവിച്ചിട്ടെന്ത് കാര്യം...
"നീയും ആ ഇല്ലത്തെ തന്നെയല്ലേ വിനയാ....
കെട്ടാൻ പോണത് നിന്റമ്മവാനും ...
വയസു മുപ്പത്തഞ്ചായിട്ടും നീ ഇങ്ങനെ നടന്നോ..
അറുപതു കഴിഞ്ഞ നിന്റെ അമ്മാവൻ ദേ മൂന്നാമത് കെട്ടാൻ പോണു ...
ഗിരിയുടെ സംസാരത്തിൽ വിനയന്റെ രോക്ഷം തിളച്ചു ...
ഒറ്റവലിക്ക് ആ ചൂട് ചായ കുടിച്ചു തീർത്തിട്ട് നേരെ പോയത് തൃപ്പക്കോട്ടേക്കാണ് ...
അവിടത്തെ മൂപ്പിലാൻ ശങ്കരാടിയെ കാണാൻ ...
ചെല്ലുമ്പോൾ ഉച്ചയൂണും കഴിഞ്ഞു നീട്ടിയൊന്നു മുറുക്കി കോലായിലെ ചാരുകസേരയിൽ കിടപ്പുണ്ട് അയാൾ ..
കണ്ടതേ പെരുവിരൽ തൊട്ടങ്ങ് അരിച്ചു കയറി വിനയന് ...
എങ്കിലും പടി കയറിയപ്പോൾ മുണ്ട് അഴിച്ചിട്ടിരുന്നു ....
ലൈബ്രറിയിൽ നിന്നും എടുത്തൊരു പുസ്തകം കക്ഷത്തിലേക്ക് വച്ചു കൊണ്ട് കറുത്ത വട്ട കണ്ണടയും നേരെ വച്ചൊന്നു മുരടനക്കി ...
ആ ചാരു കസേരയുടെ പടിയിൽ പിടിച്ചയാൾ എഴുന്നേറ്റിരുന്നു ....
വായിൽ കിടന്ന മുറുക്കാൻ ഒന്നൂടി ചവച്ച് അരികിലിരുന്ന കോളാമ്പി എടുത്ത് അതിലേക്ക് കാർപ്പിച്ചു തുപ്പി ...
"മ്മ്...ന്താ ...."
അവനെ കണ്ട നിരസം അപ്പാടെയുണ്ട് മുഖത്ത് ...
നേരെ ഇളയ അനുജത്തിയുടെ മകനാണ് ...
ജാതിയിൽ പോലും കൂട്ടാൻ കൊള്ളാത്തവാൻ ...
കുറെ അടിയാളന്മാരെ കൂട്ടി രാഷ്ട്രീയം കളിച്ചു നടപ്പല്ലേ ...
പുറത്താക്കീതാണ് തറവാട്ടീന്ന്....
പിണ്ഡം വയ്ക്കരുതെന്ന് അനുജത്തി കാല് പിടിച്ചു പറഞ്ഞത് കൊണ്ട് മാത്രം ഇവിടെ ഇങ്ങനെ വന്നു നിൽക്കുന്നു.....
"ശങ്കരമ്മാമ്മ വിവാഹം കഴിക്കാൻ പോവാണെന്നു കേട്ടു....."
മക്കൾ ആണെങ്കിലും മരുമക്കൾ ആണെങ്കിലും നേർക്ക് നേരെ നിന്ന് സംസാരിക്കുന്നത് അയാൾക്ക് പണ്ടേ ഇഷ്ടല്ല ...
"കേട്ടത് നേരാണ് അടുത്തയാഴ്ച പുടവ കൊടുക്കും ...
നിന്നെ ക്ഷണിക്കണ്ടാന്നാ കരുത്യേ..
ഇനീപ്പോ അറിഞ്ഞു കേട്ട സ്ഥിതിക്ക് വന്നു കല്യാണം ഉണ്ടിട്ട് പോകാം..."
"നാണമില്ലേ ശങ്കരമ്മാമേ....
മക്കള് കെട്ടാറായി നിക്കുമ്പോ ഒരു കല്യാണം ...
ഇനീപ്പോ അങ്ങനെ ആയിരുന്നൂച്ചാലും ഇത്രേം ചെറിയൊരു പെൺകുട്ടിയെ ...
മ്മടെ ചിത്രെനേക്കാളും ഇളെതല്ലേ ആ കുട്ടി ....
അതിന്റെ ഗതികേട് മുതലെടക്കാ നിങ്ങള്....
നാട്ടാരൊക്കെ പറയണ കേട്ടാ തൊലി ഉരിഞ്ഞു പോകും ...."
പറഞ്ഞു തീരുന്നതിന് മുൻപേ അയാൾക്ക് കുടിക്കാൻ കൊണ്ടുവച്ചിരുന്ന വെള്ളവും മൊന്തയും വിനയന്റെ ഇടം തോളിലാണ് വന്ന് ഊക്കോടെ പതിച്ചത്...
അങ്ങനൊരു നീക്കം പ്രതീക്ഷിക്കാതെ പോയവൻ വേദനയോടെ തോളോന്നു പൊതിഞ്ഞു പിടിച്ചു ...
ശുംഭാ........
കടന്നോ ന്റെ പടിക്ക് പുറത്ത്..
ന്നെ ചോദ്യം ചെയ്യാനും മാത്രം വളർന്നോ നീ ...
കടത്തിണ്ണേലും പാർട്ടി ഓഫീസിലും ഉണ്ടുറങ്ങണ നീ കേട്ടാ മതി മറ്റുള്ളോരുടെ വാക്ക്....
നിക്കതിന്റെ അവശ്യല്ലാ...
ഞാൻ ഒരു നാട്ടാരുടേം ചിലവിലല്ല കഴിയണത്......"
അയാളുടെ അലർച്ചയിൽ ഇല്ലത്തുള്ളവരൊക്കെയും നടുങ്ങി ...
സുഭദ്രയ്ക്ക് ഉറപ്പുണ്ടായിരുന്നു അവരുടെ മകൻ പുറത്ത് വന്നിട്ടുണ്ടാവുന്ന്....
കാരണം അവൻ വരുമ്പോഴൊക്കെയേ ഏട്ടൻ ഇത്രേം ബഹളം വച്ച് കേട്ടിട്ടുള്ളു ...
" സുഭദ്രേ....."
ആ ഇല്ലം നടുങ്ങുമാറുള്ള വിളി കേൾക്കെ മറ്റുള്ളോരെയും ഒന്ന് നോക്കി അവർ വേഗം സാരി തലപ്പ് തോളിലൂടെ വലിച്ചിട്ടു കൊണ്ട് ഉമ്മറത്തേക്ക് എത്തി നോക്കി ചെന്നു.....
"ഏട്ടാ ......"
വിളിക്കുമ്പോൾ ഒരു വശം നനഞ്ഞ് കൈ തിരുമ്മി നിൽക്കുന്ന മകന്റെ നേരെയായിരുന്നു നോട്ടം ...
അവന്റെ നോട്ടം ഭയ ഭക്തിയോടെ അയാൾക്ക് പിന്നിൽ നിൽക്കുന്ന അമ്മയെയും ...
അച്ഛൻ മരിച്ചപ്പോൾ ഇങ്ങു വന്നതാണ്.....
അന്ന് വിനയന് അഞ്ചു വയസ് ....
അവർ മാത്രമല്ല അവിടെയുള്ളത്...
ഈ നിൽക്കുന്ന ശങ്കരാടിയുടെ മരിച്ചുപോയ രണ്ട് ഭാര്യമാരുടെ ഈരണ്ടു മക്കളും
പിന്നെ വിനയന്റെ 'അമ്മ ഉൾപ്പെടെ അയാളുടെ മൂന്നു പെങ്ങമ്മാരും ഭർത്താക്കന്മാരും അവരുടെ മക്കളും...
വിനയന് ഒരു അനുജത്തിയുണ്ട്...
ചിത്ര....
അവളാണ് ആ വീട്ടിൽ ഏറ്റവും ഇളയത്...
ചൊവ്വാ ദോഷക്കാരിയായത് കൊണ്ട് വിവാഹമൊന്നും. നടന്നിട്ടില്ല...
എല്ലാവർക്കും ശങ്കരാടിയെ വലിയ ഭയമാണ് ....
ഏക്കർ കണക്കിന് കൃഷിയിടവും കച്ചവടങ്ങളുമൊക്കെയുള്ള ആ നാട്ടിലെ ജന്മി കൂടിയാണ് അയാൾ ...
അയാളുടെ ചിലവിൽ കഴിയുന്ന പെങ്ങന്മാരും അവരുടെ അച്ചി കോന്തന്മാരായ ഭർത്താക്കന്മാരും ...
എതിർത്ത് നിൽക്കുന്നതും എതിര് നിൽക്കുന്നതും വിനയൻ മാത്രമാണ്..
അത് കോളേജിൽ ചേർന്നതിനു ശേഷം അവിടത്തെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയായതിനു ശേഷം ...
അതോടെ ഇല്ലത്തു നിന്നും പുറത്താക്കപ്പെട്ടു ....
രണ്ടു കെട്ടിയതു മാത്രല്ല നാട് നീളെയുള്ള നമ്പൂരി കുടുംബങ്ങളിലൊക്കെ അയാൾക്ക് സമ്പന്ധം ഉണ്ട് ആ കൂടെയാണ് പതിനഞ്ചു വയസുള്ള പെണ്ണിനെ കൂടി കെട്ടി കൊണ്ട് വരണത് ..
ഈശ്വരാ ഇതൊന്നും എതിർക്കാൻ ആരൂലേ ...
അമ്മയ്ക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കാതെ അവൻ തിരിഞ്ഞു നടക്കുമ്പോൾ എന്റെ മോനെ എന്നൊരു തേങ്ങൽ ആ അമ്മയുടെ ഉള്ളിൽ ഉയർന്ന് ഉള്ളിൽ തന്നെ ഇല്ലാതെയായി .....
************************
ഉമാ മഹേശ്വരി ....
ദരിദ്രനായ അച്ഛന്റെ അതിലും ദരിദ്രയായൊരു പാവം നമ്പൂരി പെൺകുട്ടി ....
വലിയ കണ്ണുകളും കുഞ്ഞ് മൂക്കും ഭംഗിയുള്ള ചുണ്ടുകളുമുള്ള ശൈശവം വിട്ടുമാറാതെ മുഖമുള്ള ഉമ....
അമ്മയ്ക്കൊരു വയ്യായ്ക വന്നപ്പോൾ ശങ്കരാടിയുടെ പക്കൽ നിന്നും കുറച്ച് പണം കടം മേടിച്ചതാണ് അവളുടെ അച്ഛൻ നമ്പൂരി.....
അന്നയാൾ പത്തു വയസു കാരി മകളെ ഉന്നം വച്ചിട്ടുണ്ടെന്ന് ആ പിതാവ് സത്യമായും അറിയാതെ പോയി ....
ഇടയ്ക്കിടെയുള്ള അയാളുടെ സന്ദർശനത്തിലും ഗർവ്വ് തോന്നീട്ടേയുള്ളു ...
ഓരോ വരവിലും തന്റെ മകളെ അടുത്ത് വിളിച്ചു ചേർത്ത് നിർത്തി കൊഞ്ചിക്കുമ്പോൾ അയാളിലൊരു അച്ഛന്റെയോ മുത്തച്ഛന്റെയോ സ്നേഹമേ താനും കണ്ടിട്ടുള്ളു...
എന്നാൽ ആ കണ്ടതായിരുന്നില്ല തൃപ്പക്കോട്ടെ ശങ്കരാടിയുടെ ഉള്ളിരിപ്പെന്ന് മനസിലാക്കിയപ്പോൾ ഭയന്ന് പോയിരുന്നു...
ഇല്ലെങ്കിൽ അയാളുടെ പണം തിരിച്ചു കൊടുക്കാൻ... അതുമല്ലെങ്കിൽ അവളുടെ അമ്മയെ കൊടുത്താൽ മതിയെന്ന്....
ഒരു വയസുകാരി മകളെ പിന്നെന്തു ചെയ്യണം...
അതിന്റെയും മൂത്ത രണ്ടു പെൺകുട്ടികൾ...
കൂട്ടത്തിൽ മൂത്തവൾ ഉമയാണ്... ഉമാ മഹേശ്വരി...
അവളെ കൊടുക്കുകയല്ലാതെ മുന്നിൽ മറ്റു മാർഗങ്ങൾ ഒന്നുമില്ല...
ഇത്രയും വലിയ തുക തന്ന് സഹായിക്കാൻ മറ്റാരും ഇല്ല...
പക്ഷെ ഇതെങ്ങനെ അവളോട് പറയും....
ഇത് അറിഞ്ഞപ്പോൾ മുതൽ ഒരെ കരച്ചിലും ബഹളവും പട്ടിണി കിടപ്പുമാണ് അവളുടെ അമ്മ....
കാര്യമെന്തെന്നറിയാതെ ആ മക്കളും....
*********************
ദേവാ....
അമ്മ പറയണത് നിനക്ക് മനസിലാവണില്ല്യേ...
തൃപ്പാക്കോട്ടൂന്ന് ഒരു ബന്ധംന്ന് പറഞ്ഞാ നമ്മടെ ഭാഗ്യാണ്...
ഈ ക്ഷേത്ര പൂജയും ജപ്തി വന്നു നിക്കണ തറവാടും കണ്ട് നിന്റെ ഓപ്പോളേ ആരും കൊണ്ടോവില്ല്യ...
ഇതിപ്പോ മാറ്റം കല്യാണംന്ന് പറയുമ്പോൾ അവൾക്കൊരു ജീവിതായില്ലേ...
നിനക്കും.....
ശങ്കരാടി അങ്ങുന്നിന്റെ മോന് വേണ്ടി അവര് നേരിട്ട് ആലോചിച്ചതാ....
അവിടുള്ള ആ ദോഷക്കാരി കുട്ടിക്ക് ഒരാലോചന വരാത്തോണ്ട് മാത്രം...
ഇല്ലാച്ചാ അവർക്ക് നല്ല ബന്ധം വേറെ കിട്ടൂലെ...
കല്യാണം കഴിഞ്ഞാ നിനക്ക് അവിടെ നിക്കാം...
അല്ല നിക്കണൂന്നാ അവര് പറയണേ...
മേമയും മോനും ഇങ്ങട് വന്നോളും..
എനിക്ക് കൂട്ടായിട്ട്...
നിങ്ങള് രണ്ടാളും രക്ഷപ്പെട്ട് കണ്ടാ മതി നിക്ക്....
ഇടയ്ക്ക് രണ്ടാളും വന്നു കണ്ടാ മതി ന്നെ....
ഓപ്പോൾക്കും നിനക്കും ഒരു വീട്ടിൽ കഴിയാലോ...
അമ്മ പറയുന്നതെല്ലാം ശ്രദ്ധയോടെ കെട്ടു കൊണ്ട് ഇരിപ്പാണ് ദേവനാരായണൻ....
കുടുംബ ക്ഷേത്രത്തിലെ പൂജയും അവിടന്നുള്ള തുച്ഛമായ വരുമാനവും..
പടച്ചോറും കൊണ്ട് ജീവിതം തള്ളി നീക്കുന്ന അമ്മയെയും ഓപ്പോളെയും സംരക്ഷിക്കുന്ന ഒരു പാവം നമ്പൂരി ചെക്കൻ...
ദേവനാരായണൻ....
തുടരും........
ഒരുപാട് പഴയ ഒരു കാലഘട്ടത്തിലെ കഥ...
സിനിമകൾ കണ്ടും ബുക്കുകൾ വായിച്ചുമൊക്കെ അറിയാവുന്ന ഒരു കാലഘട്ടം വരികളിലൂടെ പകർത്താൻ ശ്രമിക്കുന്നു....
എന്നോ എവിടെയോ കണ്ടോ കേട്ടോ ഒക്കെ പരിജയം തോന്നിയേക്കാവുന്ന സന്ദർഭങ്ങൾ ഉണ്ടായേക്കാം എങ്കിലും ഇത് തീർത്തും എന്റെ സങ്കല്പത്തിൽ ഉള്ള കഥയാണ്....
ഇതിലെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു..
അപ്പോ തുടരും.....❤
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം