Part 1
ഗൗരി കോളേജിൽ കഴിഞ്ഞ് വന്ന് പിന്നാമ്പുറത്തേ പൈപ്പിൽ നിന്ന് കാൽ കഴുകി അടുക്കള പുറം വഴി അകത്തേക്ക് കയറി.
"ആ വന്നോ.... ബസ്സ് ഇറങ്ങിയാൽ വേഗം നടന്ന് വന്നൂടെ നിനക്ക്.... താങ്ങിയും തൂങ്ങിയും നടന്നാൽ ഇരുട്ടിയാലും ഇങ്ങെത്തില്ല.... പോയി മേല് കഴുകിയിട്ട് വാ..."
ഗൗരി മുറിയിലേക്ക് പോയി. ബാഗ് മേശയിലേക്ക് വച്ച് കുളിച്ച് മാറാനുള്ള തുണിയും എടുത്ത് ബാത്റൂമിലേക്ക് കയറി. കുളി കഴിഞ്ഞ് നേരെ അടുക്കളയിലേക്ക് നടന്നു.
"നീ തല നനച്ചോ.. ഈ സന്ധ്യ സമയത്ത് തല നനച്ചിട്ട് പനിപിടിപ്പിച്ചാൽ ഉണ്ടല്ലോ..."
"പനി പിടിച്ചാൽ ഇവൾക്ക് രണ്ട് ദിവസം കോളേജിൽ പോകണ്ടല്ലോ അമ്മേ...."
അവിടേക്ക് വന്ന ഗംഗ ബിന്ദുവിനെ എരിവ് കയറ്റി.
"അല്ലെങ്കിലേ കോളേജിൽ പോകാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കുന്നവളാ പനി കൂടി പിടിച്ചാൽ സുഖമായല്ലോ...."
ബിന്ദു വീണ്ടും എന്തൊക്കെയോ പറയാൻ തുടങ്ങി. ഗൗരി ഒന്നും മിണ്ടാതെ നിന്നു. എന്നും ഉള്ളതാണ്. പതിവ് കോട്ട കഴിഞ്ഞാലേ ചായ കിട്ടു.
"ദാ ചായ. ആ ചുവന്ന അടപ്പുള്ള കുപ്പിയിൽ മിച്ചർ കാണും. നിനക്കുള്ളതേ ഉള്ളു. ഇവൾ നേരത്തെ തിന്നു."
ബിന്ദുവിന്റെ ദേഷ്യം ഒക്കെ അടങ്ങിയിട്ടുണ്ട്. ഗൗരി മിച്ചർ കുപ്പിയും ചായയും കൈയിൽ എടുത്ത് അടുക്കള പടിയിലേക്ക് ഇരിക്കാൻ പോയി.
"സന്ധ്യയാവാൻ പോകുവാ നടപ്പടിയിൽ ഇരിക്കാതെ അകത്തേക്ക് കയറി ഇരിക്ക് ഗൗരി..."
ഗൗരി പോയ പോലെ തിരിച്ചു വന്ന് ഊണ് മേശയ്ക്ക് ഒരു വശത്ത് ഇട്ടിരിക്കുന്ന ബെഞ്ചിൽ ഇരുന്നു. പതിയെ ചായ മൊത്തി കുടിക്കുവാൻ തുടങ്ങി.
"പയ്യന്റെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു. അവർക്ക് സമ്മതമാണ് എന്ന് പറഞ്ഞു. നമുക്കും സമ്മതമായ സ്ഥിതിക്ക് എത്രയും വേഗം കല്യാണം നടത്തണം എന്നാണ് അവർക്ക്."
ബിന്ദു ഗൗരവത്തോടെ പറഞ്ഞു തുടങ്ങി. ഗൗരി ഗംഗയെ ഒന്ന് പാളി നോക്കി. ചെറിയൊരു നാണമൊക്കെ ചേച്ചിയുടെ മുഖത്ത് വരുന്നുണ്ട്. അത് കണ്ടപ്പോൾ ഗൗരിക്ക് ചിരി വന്നു. ഇപ്പോൾ ചിരിച്ചാൽ അമ്മയുടെ കൈയിൽ നിന്ന് തല്ല് കിട്ടും എന്നുള്ളത് കൊണ്ട് വെറുതെ ഇരുന്നു.
ബിന്ദുവിനും വിനയനും രണ്ട് പെൺ മക്കളാണ്. മുത്തത് ഗംഗ. എസ് ബി ഐ യിൽ ക്ലാർക്ക് ആയി കയറിയിട്ട് ഒരു വർഷം കഴിഞ്ഞു. ഇരുപത്തി നാല് വയസ്സുണ്ട്. ഇളയത് ഗൗരി. ഇരുപത് വയസ്സുകാരി. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിനിയാണ്. വിനയന് അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയിൽ കമ്പൗണ്ടർ ആണ്.
ഗംഗയ്ക്ക് വിവാഹാലോചന നടന്ന് കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
" ഇതുവരെയും അവർ വാ വിട്ട് ഒന്നും ചോദിച്ചിട്ടില്ല. എങ്കിലും അവർ കനത്തിന് പ്രതീക്ഷിക്കുന്നുണ്ടെന്ന് പയ്യന്റെ അമ്മയുടെ ഭാവം കണ്ടാൽ അറിയാം."
ബിന്ദു പറയുന്നതൊക്കെ ശ്രദ്ധയോടെ കേട്ടിരിക്കുകയാണ് ഗൗരി.
"അവൻ പി ഡബ്ല്യൂ ഡി എഞ്ചിനീയർ അല്ലേ.... അപ്പോൾ അവന്റെ നിലയ്ക്കും വിലയ്ക്കും അനുസരിച്ച് തന്നെ നമ്മൾ കൊടുക്കും എന്ന് അവർക്ക് അറിയാം. ഇവൾക്ക് ജോലിയുള്ളത് കൊണ്ടാണ് അവർ വാവിട്ട് ഒന്നും ചോദിക്കാത്തത്. എന്ന് കരുതി നമുക്ക് കുറയ്ക്കാൻ പറ്റുവോ..."
"അപ്പോൾ ചേച്ചീടെ കല്യാണം പെട്ടെന്ന് ഉണ്ടാവോ അമ്മേ..."
"അങ്ങനെ ചോദിച്ചാൽ അവർക്ക് പെട്ടെന്ന് വിവാഹം നടത്തണം എന്നൊക്കെ ഉണ്ട്. അവന് വയസ്സ് ഇരുപത്തി എട്ട് ആയില്ലേ... പക്ഷേ... അവിടെ അവർ നാല് പേരാണ്. ഇവൻ മൂന്നാമത്തെതാണ്. ഇവന് മുൻപിൽ ഏറ്റവും മൂത്തത് ഒരു ചേട്ടനും പിന്നെ ഒരു ചേച്ചിയും ഉണ്ട്. ചേച്ചിയുടെ കല്യണം ഒക്കെ കഴിഞ്ഞ് രണ്ട് കുട്ടികളും ഉണ്ട്. പക്ഷേ ഈ ചേട്ടൻ കെട്ടിയിട്ടില്ല.
വയസ്സ് മുപ്പത്തി രണ്ടായി എന്നാ പറഞ്ഞത്. അവനും കല്യാണം നോക്കുന്നുണ്ട്. ഏതെങ്കിലും ഒരു ആലോചന ഉറച്ചാൽ രണ്ടാളുടെയും കൂടി ഒരുമിച്ച് നടത്താം എന്നാണ് അവർക്ക്. ആ പയ്യൻ യൂണിവേഴ്സിറ്റി അസിസ്റ്റന്റോ മറ്റോ ആണ്. നല്ല ജോലിയൊക്കെ ഉള്ളത് കൊണ്ട് ആലോചന പെട്ടെന്ന് ഉറയ്ക്കും എന്നാണ് തോന്നുന്നത്. അങ്ങനെയായാൽ ഇവളുടെ കല്യാണവും വേഗം കാണും."
"ചേച്ചിയെ കല്യാണം കഴിക്കാൻ പോകുന്ന ചേട്ടന്റെ പേരെന്താ അമ്മേ..."
മറുപടി പറയും മുന്നേ ബിന്ദു ഗംഗയെ ഒന്ന് നോക്കി.
"ശരൺ."
ഗംഗയാണ് മറുപടി പറഞ്ഞത്.
"മതി കഥ കേട്ടിരുന്നത്. പോയി നാലക്ഷരം പഠിയ്ക്കാൻ നോക്ക് ഇല്ലെങ്കിൽ ഡിഗ്രി തോറ്റ് നീ ഇവിടെ തന്നെ നിൽക്കും. ഡിഗ്രി വല്ലതും തോറ്റാൽ പിറ്റേന്ന് നിന്നെ ഏതെങ്കിലും കൂലി പണിക്കാരന്റെ തലയിൽ കെട്ടി വയ്ക്കും നോക്കിക്കോ..."
ബിന്ദുവിന്റെ മുന്നറിയിപ്പ് കേട്ടപ്പോൾ ഗൗരി ഗ്ലാസ്സിലെ ബാക്കി ചായ വായിലേക്ക് കമിഴ്ത്തിയ ശേഷം മുറിയിലേക്ക് പോയി.
മേശ മേലിരുന്ന ബാഗിൽ നിന്ന് ഓരോ ബുക്കും എടുത്ത് പുറത്തേക്ക് വച്ചു. അതൊക്കെ കണ്ടപ്പോൾ അവൾക്ക് അവളോട് തന്നെ സഹതാപം തോന്നി. ഡിഗ്രിക്ക് മാത്‍സ് ആണ് ഗൗരി എടുത്തിരിക്കുന്നത്.
"ഈ പോക്കാണെങ്കിൽ അമ്മ പറഞ്ഞതൊക്കെ തന്നെ നടക്കും."
പിറുപിറുത്ത് കൊണ്ട് ഗൗരി പഠിക്കാനിരുന്നു.
ഗൗരി അത്ര നന്നായി പഠിക്കുന്ന കുട്ടിയൊന്നും അല്ല. കഷ്ടപ്പെട്ട് പഠിക്കുമ്പോൾ തട്ടി മുട്ടി ജയിക്കും. പണ്ട് തൊട്ടേ അവൾ അങ്ങനെയാണ് പക്ഷേ സാഹചര്യങ്ങൾ അവളെകൊണ്ട് ഡിഗ്രിക്ക് മാത്‍സ് എടുപ്പിച്ചു.
പത്താം ക്ലാസ്സിൽ വല്യ മാർക്കൊന്നും ഇല്ലാതിരുന്നത് കൊണ്ട് ആദ്യത്തെ മൂന്ന് അലോട്മെന്റിലും ഒരു സ്കൂളിലും അവൾക്ക് പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടിയില്ല. അവസാനം സ്പോട് അഡ്മിഷന് അടുത്തുള്ള ഹയർ സെക്കന്ററി സ്കൂളിലേക്ക് പോയി. ഹ്യുമാനിറ്റിസ് എടുക്കണം എന്നായിരുന്നു ഗൗരിയുടെ ആഗ്രഹം. പക്ഷേ സ്പോട് അഡ്മിഷന് അവിടെ സയൻസിനും കോമേഴ്‌സിനും മാത്രമേ ഒഴിവ് ഉണ്ടായിരുന്നുള്ളു. സയൻസിന് അഡ്മിഷൻ നൽകാം എന്ന് സ്കൂളുകാർ പറഞ്ഞപ്പോൾ ഗൗരി അമ്മയുടെ കാല് പിടിച്ച് പറഞ്ഞതാണ് അവൾക്ക് അത് വേണ്ടെന്ന്.
പക്ഷേ അമ്മ അത് കേട്ടില്ല. ഇനിയും വൈകിയാൽ ഒരിടത്തും അഡ്മിഷൻ കിട്ടില്ലെന്ന് പറഞ്ഞ് അവർ അവൾക്ക് സയൻസിന് അഡ്മിഷൻ എടുത്തു. അന്ന് മുതൽ ചക്ര ശ്വാസം വലിക്കാൻ തുടങ്ങിയതാണ് ഗൗരി. എത്രയൊക്കെ ശ്രമിച്ചാലും ഫിസിക്സും മാത്‍സും അവളെ കൊണ്ട് പറ്റില്ല. ഒത്തിരി കഷ്ടപ്പെട്ടു. അതിനിടയിൽ ക്ലാസ്സിൽ നിന്ന് ലഭിച്ച കൂട്ടാണ് നിമ. അവൾ നന്നായി പഠിക്കും. ക്ലാസ്സിൽ ഒന്നാമതാണ് അവൾ.
ഗൗരിക്ക് നിമയെ കാണുമ്പോൾ ഗംഗയെ ഓർമ വരും. ഗംഗയും പഠന കാര്യത്തിൽ മിടുക്കി ആയിരുന്നു. പഠിച്ചിറങ്ങിയ സ്ഥലത്തൊക്കെ അവൾ ഒന്നാമതായിരുന്നു. അതിന്റെ എല്ലാ ദോഷവും ഗൗരിക്ക് ആയിരുന്നു. ചേച്ചിയെ കണ്ടു പഠിക്കാത്തെന്താ, ചേച്ചി നല്ല പോലെ പഠിക്കുമായിരുന്നല്ലോ, അനിയത്തി ചേച്ചിയുടെ പേര് കളയുമല്ലോ എന്നൊക്കെ ഉള്ള വാക്കുകൾ കേട്ട് കേട്ട് ഗൗരിയുടെ ചെവി തഴമ്പിച്ചിരുന്നു.
നിമ ഗൗരിയെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പ്രയാസമേറിയ പാഠഭാഗങ്ങളൊക്കെ ഒരു മടുപ്പും കൂടാതെ ഒത്തിരി വട്ടം പറഞ്ഞു കൊടുക്കും. അങ്ങനെ നിമ കാരണം ഗൗരി കഷ്ടിച്ച് പ്ലസ്സ് ടു പാസ്സായി.
പക്ഷേ ഗൗരിയുടെ കഷ്ടകാലം അവിടം കൊണ്ടൊന്നും അവസാനിച്ചില്ല. ഡിഗ്രിക്ക് പോയെ പറ്റൂ എന്ന് ബിന്ദു വാശി പിടിച്ചു. ഗൗരിക്ക് വലിയ മാർക്കൊന്നും ഇല്ലാത്തത് കൊണ്ട് അവൾക്ക് അലോട്മെന്റ് വഴി അഡ്മിഷൻ കിട്ടിയില്ല. അപ്പോഴും ബിന്ദു അവളെയും കൊണ്ട് സ്പോട് അഡ്മിഷന് പോയി. ഇംഗ്ലീഷോ മലയാളമോ ഒക്കെ പ്രതീക്ഷിച്ച് പോയവൾക്ക് ആകെ ഒഴിവ് ഉണ്ടായിരുന്ന മാത്‍സ്ന് അഡ്മിഷൻ കിട്ടി. അന്നത്തെ ദിവസം മുഴുവൻ ഗൗരി കരഞ്ഞു. മാത്‍സ് ഒന്നും അവളെക്കൊണ്ട് കൂട്ടിയാൽ കൂടില്ലെന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു.
കോളേജിലെ ആദ്യ ദിവസമാണ് ഗൗരി അറിയുന്നത് നിമയും തന്റെ ക്ലാസ്സിലാണെന്ന് അത് അവൾക്ക് വലിയ ആശ്വാസം ആയിരുന്നു. നിമയുടെ സഹായത്തോടെയാണ് ഗൗരി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.
ഇപ്പോൾ അവസാന വർഷമാണ്. അഞ്ചാം സെമസ്റ്റർ. ആദ്യത്തെ രണ്ട് സെമസ്റ്ററുകളുടെ റിസൾട്ട് മാത്രമേ വന്നിട്ടുള്ളു. ആദ്യത്തെ സെമെസ്റ്ററിൽ ഗൗരിക്ക് ഇംഗ്ലീഷിന്റ ഒരു പേപ്പർ പോയി. രണ്ടാം സെമസ്റ്ററിൽ മാത്‍സും ഇംഗ്ലീഷും പോയി. ഇത് മൂന്നും വീണ്ടും എഴുതിയിട്ടുണ്ട്. അതിൽ ജയിച്ചില്ലെങ്കിൽ എല്ലാവർക്കും ഒപ്പം ഡിഗ്രി പാസാവാൻ പറ്റില്ല. മൂന്നും നാലും സെമസ്റ്ററിന്റെ റിസൾട്ട് എന്താകും എന്ന് അവൾക്ക് ഒരു പിടിയും ഇല്ല.
ഒൻപത് മണിയായപ്പോൾ ബിന്ദു ആഹാരം കഴിക്കാൻ വിളിച്ചു. ഗൗരി പഠിത്തം നിർത്തി എഴുന്നേറ്റ് പോയി. വിനയനും വന്നിട്ടുണ്ടായിരുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഗംഗയുടെ കല്യാണക്കാര്യം തന്നെയായിരുന്നു സംസാര വിഷയം.
പത്ത് മണിയായപ്പോൾ എല്ലാവരും മുറികളിലേക്ക് ചേക്കേറി. ഗൗരി എന്തോ ആലോചിച്ചു കിടന്നപ്പോഴാണ് ഗംഗ വന്ന് അടുത്ത് കിടന്നത്.
"ചേട്ടൻ പാവമാണോ ചേച്ചി...."
ഗംഗയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
"അറിയില്ല. കണ്ടിട്ട് പാവമാണെന്ന് തോന്നുന്നു."
"കാണാൻ എങ്ങനാ ചേച്ചിക്ക് ചേരുമോ..."
"നിനക്ക് ഞാൻ ഫോട്ടോ കാണിച്ചു തരാം "
ഗംഗ ഫോൺ കൈയിൽ എടുത്തുകൊണ്ടാണ് പറഞ്ഞത്. അവൾ ഫോണിലെ ശരണിന്റെ ഫോട്ടോ എടുത്ത് ഗൗരിയെ കാണിച്ചു കൊടുത്തു. സുമുഖനായ ഒരു ചെറുപ്പക്കാരൻ മനോഹരമായ പുഞ്ചിരി. താടിയില്ല. കട്ടിയുള്ള മീശ മനോഹരമായി കോതി ഒതുക്കിയിരിക്കുന്നു. മെലിഞ്ഞ പ്രകൃതമാണ്.
"ചേട്ടൻ കൊള്ളാം. ചേച്ചിക്ക് ചേരുന്നുണ്ട്. കണ്ടിട്ട് പാവമാണ് എന്ന് തോന്നുന്നു. പക്ഷേ ഈ ചേട്ടനെ ഞാൻ എവിടേയോ കണ്ടിട്ടുണ്ട്."
"അത് പറഞ്ഞപ്പോഴാ.... ഇളയ അനിയത്തി ശീതൾ നിന്റെ കോളേജിലാണെന്ന് ആണ് പറഞ്ഞത്. മാത്‍സ് ആണെന്നാണ് ഞാൻ അറിഞ്ഞത്. അപ്പോൾ നിന്റെ ക്ലാസ്സിൽ അല്ലേ..."
"ശീതളിന്റെ ചേട്ടനാണോ..."
"അവളും നീയും ആയിട്ടെങ്ങനാ... നീ ഒട്ടും പഠിക്കില്ല എന്നൊക്കെ അവൾക്ക് അറിയോ... നീ കാരണം അവിടെയും എനിക്ക് നാണക്കേട് ആകുമോ..."
അതുവരെ ഉണ്ടായിരുന്ന ഗൗരിയുടെ സന്തോഷം ആ ചോദ്യത്തോടെ പോയി. പഠിക്കാൻ ഒട്ടും കഴിവില്ലാത്ത അനിയത്തിയെ ചേച്ചിക്ക് പണ്ടേ വലിയ താല്പര്യം ഇല്ല. ആരോടും അനിയത്തിയാണെന്ന് പറഞ്ഞ് പരിചയപ്പെടുത്താറും ഇല്ല.
"അവളാ ക്ലാസ്സിലെ ഏറ്റവും മാർക്കുള്ള കുട്ടി. ടീച്ചേഴ്സിന്റെ ഒക്കെ റാങ്ക് പ്രതീക്ഷയാണ് അവൾ. എന്നോടൊന്നും മിണ്ടാറില്ല. കണ്ട് അറിയാം അത്രയേ ഉള്ളു."
"അത് നന്നായി. ഇതാണ് അവരുടെ കുടുംബ ഫോട്ടോ..."
മറ്റൊരു ഫോട്ടോ കാണിച്ച് ഗംഗ പറഞ്ഞു.
"ചേച്ചിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് എടുത്ത ഫോട്ടോയാണ്. ഇതാണ് ശരണേട്ടന്റെ ചേട്ടൻ. പേര് ശരത്ത്. ഈ ചേട്ടനാണ് ഏറ്റവും മൂത്തത്. ഇത് ചേച്ചി. പേര് ശരണ്യ. ഇത് ചേച്ചിയുടെ ഭർത്താവ് വിനീത്. ഇത് ഇവരുടെ മക്കളാണ് മുത്തമോന് അഞ്ചു വയസ്സുണ്ട്. ഇളയവന് ഒന്നും. ശരണേട്ടൻ മൂന്നാമത്തേത് ആണ്. ശീതൾ നാലാമത്തേതും. പിന്നെ ഇതാണ് അച്ഛനും അമ്മയും."
"ഇത്... ശരത്ത് സാറല്ലേ.... അതാണ് ശരൺ ചേട്ടനെ കണ്ടപ്പോൾ എനിക്ക് മുൻപ് കണ്ടിട്ടുള്ളത് പോലെ തോന്നിയത്."
"സാറോ.... പുള്ളി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആണെന്നാണല്ലോ പറഞ്ഞത്."
"എന്നെ ട്യൂഷൻ സെന്ററിൽ പഠിപ്പിച്ചിട്ടുണ്ട്. എട്ട് മുതൽ പത്ത് വരെ."
"ഓ അപ്പോൾ ആ ചേട്ടനും നിന്റെ പഠിപ്പിന്റെ മഹത്വം അറിയാം. എവിടെ ചെന്നാലും മനുഷ്യനെ നാണംകെടുത്താൻ വേണ്ടി ഒരു ജന്മം."
ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് ഗംഗ തിരിഞ്ഞു കിടന്നു. ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കേട്ട് കേട്ട് മടുത്തതാണ്. പക്ഷേ.... എപ്പോൾ കേട്ടാലും ഹൃദയത്തിൽ നിന്ന് ചോര പൊടിയും. ശ്രമിക്കാഞ്ഞിട്ടല്ലല്ലോ.... എന്നെ കൊണ്ട് പറ്റാഞ്ഞിട്ടല്ലേ.... ആരും എന്നെ മനസിലാക്കാത്തതെന്താ... അച്ഛനും അമ്മയും പോലും എന്നെ മനസിലാക്കാൻ ശ്രമിച്ചിട്ടില്ല. പഠിക്കാനുള്ള കഴിവ് എല്ലാവർക്കും ഒരു പോലെ ആകില്ലല്ലോ... അത് അവർക്ക് ഒന്ന് മനസിലാക്കാൻ ശ്രമിച്ചു കൂടെ. പഠിക്കാൻ കഴിവില്ലാത്ത.... പരീക്ഷകളിൽ വളരെ കുറഞ്ഞ മാർക്ക് വാങ്ങുന്ന അനിയത്തിക്ക് കൂടെ ഇരുന്ന് എന്തെങ്കിലും പഠിപ്പിച്ച് തരാൻ ചേച്ചി ശ്രമിച്ചിട്ടില്ല. എപ്പോഴും ഞാൻ നാണക്കേട് ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുക മാത്രമേ ചെയ്യൂ...നിമയൊഴികെ ആരും എന്നെ മനസിലാക്കിയിട്ടില്ല. ആരും
കുറച്ചെങ്കിലും ഭേദം അച്ഛനാണ്. അച്ഛൻ ആൾക്കൂട്ടത്തിൽ വച്ച് വഴക്ക് പറയില്ല. കുറ്റപ്പെടുത്തി സംസാരിക്കില്ല. പക്ഷേ അമ്മ എല്ലാവരുടെയും മുന്നിൽ വച്ച് പഠിക്കാൻ അറിയാത്തവളെന്ന് തുടങ്ങി പലതും പറഞ്ഞ് ആക്ഷേപിക്കും.
ആ ഓർമയിൽ അവൾ തലയിണയിൽ മുഖം അമർത്തി. ദിവസവും അവളുടെ കണ്ണുനീർ ഏറ്റുവാങ്ങുന്ന അവയ്ക്ക് അവളുടെ സങ്കടങ്ങൾ ഇപ്പോൾ മനസിലാവാറുണ്ട്.
കരഞ്ഞു കരഞ്ഞ് അവൾ പതിയെ ഉറങ്ങി പോയി.
തുടരും
©നൈയാമിക മനു.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം