അവനെക്കുറിച്ചുള്ള ആ വാർത്ത നാല് കോളത്തിൽ തികയാതെ വിശദമായി തന്നെ ആയിരുന്നു..
'16 പേരെ കൊന്ന ആനയ്ക്ക് പാപ്പാനെ തേടുന്നു'
തലവാചകം വായിക്കുന്ന ആരും വാർത്തയിലേക്ക് ഒന്ന് ഉളിഞ്ഞു നോക്കാതെയെങ്കിലും പോകില്ല..
തലക്കെട്ട് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ വേണം..
ഒരു വരി പോലും വിടാതെ മുഴുവനായും വായിച്ചു..
15 പേരെ യമപുരിക്ക് അയച്ച അസുരൻ. അതിൽ 5 ആള് പാപ്പാന്മാർ,അഞ്ചും ഒന്നാമൻ.
രണ്ടാമനോടും മൂന്നാമനോടും അവനു എതിർപ്പില്ല, കലിയും.
ഒന്നാമനെ അവൻ വക വയ്ക്കുക ഒന്നോ രണ്ടോ കൊല്ലം മാത്രം. അതിനപ്പുറം നീര് കഴിഞ്ഞിറങ്ങുന്ന ഒരു മാസക്കാലയളവിൽ എപ്പോഴെങ്കിലും ചെയ്യും ( കൊല്ലും)
അഞ്ചുപേരെ ചെയ്തതും ഈ സമയത്തു തന്നെ. ഗണക്കൂറിൽ ബ്രഹ്മണനാണ്, ശാന്തപ്രിയൻ. പക്ഷേ ആസുരത്വം നിറഞ്ഞ ആ മസ്തകത്തിൽ അവന്റെ ചിന്തകൾക്ക് കൂച്ചുവിലങ്ങിടാൻ ആരും ഇല്ലാതെ ആറു മാസമായി തറിയിൽ.
ആദ്യ പാപ്പാൻ ചേന്നമംഗലം രാഘവേട്ടൻ, 16 കൊല്ലം ഒപ്പം ഉണ്ടായിരുന്നു. അന്നാളുകളിൽ കൂട്ടാനകൾ ഇടഞ്ഞാൽ പോലും തെല്ലൊന്നനങ്ങാത്ത ,മണിക്കൂറുകൾ എത്ര ആളില്ലാതെ നിന്നാലും വലിയകോല് സ്ഥാനം തെറ്റിക്കാത്ത , ആർക്കും എന്തും അടുത്തു ചെന്ന് കൊടുക്കാവുന്ന, കളങ്കമറ്റ ബ്രാഹ്മണൻ ആയിരുന്നു അവൻ.
40 ആം വയസ്സില് തീർത്തു അവൻ ആ കളങ്കമില്ലാത്ത ജാതകം.
ആദ്യ കൊല ഒന്നാമൻ രാഘവേട്ടനെ തന്നെ ആയിരുന്നു .
അതിനപ്പുറം വന്ന അവന്റെ ചട്ടക്കാര് ആരും വർഷം ഒന്ന് തികച്ചില്ല.
രാഘവേട്ടൻ ഉണ്ടായിരുന്ന കാലത്ത് രണ്ടാമനായിരുന്ന പൈറ്റക്കുളം ഉണ്ണി കുറെ വർഷം കൊണ്ടു നടന്നു.
കഴിഞ്ഞ നീരു കാലം കഴിഞ്ഞിറങ്ങിയ നേരം അയാളെയും കൊമ്പിൽ കോർത്തു. അതിൽ പിന്നെ അഴിച്ചിട്ടില്ല ആരും.
12 വട്ടം ആണ് ഉത്സവപ്പറമ്പിൽ നിന്നും ചിതറി ഓടിയത്.
ആ ഓട്ടത്തിൽ 10 ആളെ വകവരുത്തി.
പേര് വിഷ്ണു നാരായണൻ എന്നാകിലും അവൻ ദേവകുല ജാതനല്ല..
അസുരനാണ് , നായകനല്ല വില്ലനാണ്..
ആന പ്രേമികൾക്കിടയിലെ അസുര നായകൻ ബ്രഹ്മമംഗലത്ത് വിഷ്ണു നാരായണൻ.
ഉത്സവ നഗരികളിൽ ഒരു കാലത്തു തലഉയർത്തിപ്പിടിച്ചു നടന്നു പട്ടങ്ങൾ വാരിയെടുത്തിരുന്ന ആ ഗജരാജ പെരുമാൾ ഇന്ന് ചെളി മുറ്റി, ചങ്ങല ഇളക്കിയിടാൻ പോലും ആളില്ലാതെ, ചിഹ്നനം വിളിയുമായി തറിയിൽ.
പാപ്പാന്മാർ പലരും വന്നഴിക്കാൻ ശ്രമം ഉണ്ടായിട്ടും നടന്നില്ല..
ഇനിയൊരു തിരിച്ചു വരവിനു വിഷ്ണുവിന് ബാല്യം ഇല്ലെന്ന് ആന കേരളം തീറെഴുതിക്കഴിഞ്ഞു.
വാർത്ത മുഴുവൻ വായിച്ചു തീർത്തു. എഴുത്തുകാരൻ സ്വന്തം ലേഖകൻ വാർത്തയുടെ കൊഴുപ്പിന് കണ്ണിൽപ്പെട്ടതും, പെടാത്തതുമായ പലതും കുത്തി നിറച്ചിട്ടുണ്ട്..
എങ്കിലും നിർബന്ധമായും എഴുതേണ്ടിയിരുന്ന
പലതും അയാൾ വിട്ടുകളഞ്ഞിരിക്കുന്നു..
അത് മനപ്പൂർവ്വം എന്ന ചിന്ത ഉണരാതിരുന്നില്ല മനസ്സിൽ.
ഇത് വരെ അഞ്ചോ അറോ ആനകളിൽ മൂന്നാമനായും തറി നോട്ടമായും ഒക്കെ നിന്നിട്ടുണ്ട്..
അഞ്ചു ആനകളെ കൊണ്ടു നടന്നിട്ടുണ്ട്.
അതിൽ നാലാനകളിൽ രണ്ടാമനായിരുന്നു..
ചന്ദനപ്പടിക്കൽ ഗോപീകൃഷ്ണൻ മാത്രമാണ് എന്റെ മുൻ തൂക്കത്തിൽ നട വെച്ച എന്റെ പുത്രൻ.
ഇന്നിന്റെ ഉത്സവ ഭൂപടത്തിൽ ഒന്നാമന്റെ അങ്ക തികവോടെ കളഭം തൊട്ടു നില്കുന്നവൻ, കളഭകേസരി, ഗജശ്രേഷ്ഠൻ, ഗജരാജ ചക്രവർത്തി ഗോപീകൃഷ്ണൻ.
ബ്രാഹ്മണ ലക്ഷണം ആണ് അവനും. ഒലിപ്പിലും എഴുന്നള്ളിക്കാം അവനെ. കൈത്തികവുള്ള ഏത് പാപ്പാനും കൊണ്ടു നടക്കാം.
പെട്ടന്ന് ഇണങ്ങും, കുടിപ്പകയില്ല ആരോടും.
ഇന്നവന്റേതായി ചന്ദനപ്പടിക്കൽ മാളികയിലുള്ള ഗോപിയുടെ ഓരോ ഗജരാജ പട്ടവും, ശരിക്ക് പറഞ്ഞാൽ വിഷ്ണുവിന്റെ കഴുത്തിൽ തൂങ്ങിക്കിടക്കണ്ടതാണ് എന്നത് മറ്റൊരു സത്യം.
ഗോപിയെ നീരിൽ കേട്ടിട്ടാണ് ഞാൻ ഇറങ്ങുന്നത്..
ഇനിവരുന്ന ഉത്സവകാലം അവൻ മറ്റൊരു കൂട്ടുകെട്ടിൽ നടന്നു തുടങ്ങട്ടെ..
അച്ഛൻ പറയുമായിരുന്നു." നല്ല പാപ്പാന് പണി പഠിക്കാൻ നല്ലാനപ്പുറത്ത് കയറിയാൽ പോര മദയാന പുറത്ത് കയറണം എന്ന്"
അച്ഛന്റെ നല്ലകാലത്ത് ഒരു നീരു കാലത്തിൽ നിന്നും അടുത്ത നീരുകാലം വരെ. അത്രയുമൊക്കെയെ ഒരാനയുടെ ഒപ്പം നിൽക്കു. അവന്റെ ചൂരു മടുക്കും അത്രേ.
ചട്ടത്തുക എത്ര കാശ് കൂട്ടിത്തരാം എന്നു പറഞ്ഞാലും ഒന്നിൽ കൂടുതൽ കൊല്ലമൊന്നും ഒരിടത്തും നിൽക്കാൻ ഇഷ്ടമായിരുന്നില്ല അച്ഛന്..
പിന്നെ ചില ബന്ധങ്ങളുടെ പുറത്ത് വളരെ കുറച്ചിടത്ത് മാത്രമൊക്കെ കുറച്ചു കൂടുതൽ പിടിച്ചു നിന്നിരുന്നു എന്ന് മാത്രം ...
അച്ഛന്റെ മരണ ശേഷം 14 വർഷമായി ആനച്ചോറ് ഉണ്ട് ഞാനും അമ്മയും.
ഈ കാലത്തിനിടയിലൊന്നും ഒരു പ്രശ്നക്കാരനായ ആനയെ കൊളുത്തിടേണ്ടതായി വന്നിട്ടില്ല.
ഈ തീരുമാനം അമ്മയുടെ വാക്കിൽ പറഞ്ഞാൽ ഒരു കടും കൈ തന്നെ ആയിരുന്നു.
പക്ഷെ എനിക്ക് ശരിക്ക് ഹരമാണിത്. അച്ഛന്റെ മകൻ എന്ന പേര് തെളിച്ചെടുക്കാൻ ദൈവം തന്ന ഒരവസരം.
മരണത്തെ ഭയം ഇല്ല,
കുഞ്ഞിലെ എപ്പോഴോ ആനയ്ക്കുഴിഞ്ഞു അച്ഛൻ തന്നെ അത് പറിച്ചു ദൂരെ എറിഞ്ഞിരുന്നു.
അച്ഛനെ മനസ്സിൽ ധ്യാനിച്ചു പടിവെച്ചു വീടിറങ്ങുമ്പോൾ കയ്യിൽ അച്ഛൻ പിടിപ്പിച്ച കരിവള്ളിക്കോലും, തോട്ടിയും. കൈക്കോതുങ്ങിയാൽ അവനു ബത്തക്കയോ, കരിമ്പോ ചെത്തിക്കൊടുക്കാൻ അരയിലെ പിച്ചാത്തിയും മാത്രമാണ് ശേഷിപ്പ്..
"ഒതുങ്ങാത്ത ഒരാനായെ എങ്കിലും തളച്ചിട്ടേ പെണ്ണൊരുത്തിക്ക് വാക്ക് കൊടുക്കാവു" എന്ന് അച്ഛൻ പറഞ്ഞു പഠിപ്പിച്ചതിനെ മറക്കാൻ ഒക്കാനും വണ്ണം ഒരു പിടിയാന കയ്യിൽ കൊരുക്കാത്തതു കൊണ്ട് ഒറ്റയാനാണ്..
അതാണ് അഞ്ചു പാപ്പാന്മാരെ തീർത്ത ബ്രഹ്മമംഗലത്ത് ഹരിശങ്കറിന്റെ വിഷ്ണുനാരായണനെ തോട്ടിയിൽ കൊളുത്താൻ വെമ്പി നട വച്ചപ്പോൾ ഒരിക്കൽ പോലും പിന്തിരിഞ്ഞു നോക്കാഞ്ഞത്..,
"വീണെടുത്ത് അകന്ന കൊമ്പ്,
തേൻ നിറമാർന്ന കണ്ണുകൾ,
വീശിയാൽ കണ്ണു നിറയണ കീറില്ലാത്ത ചെവി, ഉയർന്ന തലക്കുന്നി,
വലിയ വായുകുംഭം,
നിലത്തിഴയുന്ന തുമ്പി,
നിലം മുട്ടാത്ത നീളൻ വാല്,
തികവൊത്ത ഇട നീളം,
ഒത്ത നടകളും അമരവും,
കരിവീട്ടി നിറം.
എല്ലാം കൊണ്ടും ലക്ഷണപ്പെരുമാൾ തന്നെ അവൻ. പക്ഷെ ഒന്നു കൊണ്ടു മാത്രം ഒത്തില്ല. നടയിലും അമരത്തിലുമായി പതിനാറു നഖങ്ങൾ.
ലക്ഷണ ശാസ്ത്രപ്രകാരം വന്നിടം മുടിയും എന്നാണ് ചൊല്ല്..
പക്ഷെ അവന്റെ കാര്യത്തിൽ കണക്കിനും കാര്യക്കാർക്കും തെറ്റി.
ഇരുപത്തിനാലാം വയസ്സിൽ ബ്രഹ്മമംഗലത്തമ്മയുടെ നടയിൽ കുമ്പിട്ടിരുന്നു ചിഹ്നം വിളിച്ച. തിരുനാവായ കുട്ടികൃഷ്ണൻ . ബ്രഹ്മമംഗലം വിഷുനാരായണൻ ആയതോടെ ആ മന വളരുകയായിരുന്നു.
ചേന്നമംഗലം രാഘവേട്ടന്റെ ചട്ടക്കൂടിൽ അവൻ തൃശൂരും, പാലക്കാടും, എറണാകുളവും കടന്ന് ഉത്തര കേരളത്തിന്റെ പൂര ഭൂപടത്തിൽ മുഴുവൻ നിറഞ്ഞു നിന്നു.
16 വർഷം അവനെ രാഘവേട്ടൻ നോക്കി.
അവസാന വർഷം മദപ്പാട് സമയത്ത് അവനെ ചെറായി പൂരത്തിന് തലപ്പൊക്കത്തിൽ മത്സരിപ്പിച്ചു. മദപ്പാടിലായത് കൊണ്ട് അവന് അക്കൊല്ലം ജയിക്കാനായില്ല..
അതിൽ ദേഷ്യം പൂണ്ട് വിരണ്ടോടിയ അവനെ അപകടം ഒന്നും കൂടാതെ തന്നെ തളച്ചു രാഘവേട്ടൻ.
പക്ഷേ ഒലിക്കല് തീരണേന് മുന്നേ കൊന്നു കൊമ്പിൽ കോർത്തു അവൻ.
പിന്നെ വർഷങ്ങൾ പത്തിരുപതു കഴിഞ്ഞട്ടും അവന്റെ കലിയടക്കാൻ തക്ക ചട്ടക്കാരൊന്നും വന്നില്ല. ഒടുവിൽ രഘവെട്ടൻ്റെ മരണശേഷം കുറെ നാള് കൊണ്ട് നടന്ന പൈറ്റക്കുളം ഉണ്ണി 3 വർഷം നോക്കി അയാളെയും കോർത്തു. ഈ നീരിന് മുന്നേ. പിന്നെ ആരും അഴിച്ചട്ടില്ല. ആറു മാസം തറിയിൽ തന്നെ."
രാമേട്ടൻ,
അച്ഛൻ മരിച്ച പ്രായമുണ്ട് അയാൾക്ക്, പരിചയവും.
എങ്കിലും എന്നെ ഭയപ്പെടുത്തുമാറു തന്നെയാണ് അവനെപ്പറ്റി പറഞ്ഞു മുഴുവിപ്പിച്ചത്.
അച്ഛനെ അയാൾക്ക് അറിയാം പക്ഷെ അച്ഛന്റെ മകനെ അറിയില്ലെന്ന് തോന്നുന്നു അത്തരത്തിലാണ് കഥ പറച്ചിലിന്റെ പോക്ക്..
ഞാൻ ഇടയ്ക്ക് കയറി കാരണം എന്റെ കൂട്ടാളി അപ്പു മോന് ഈ തുലാത്തിൽ വയസ്സ് 23 നോട് ഒക്കത്തെ ഉള്ളു.
" അവനെ ഉയിരുണ്ടെങ്കിൽ അഴിക്കും രമേട്ട.. എന്നെ അവൻ തൊടില്ല. അതിനുള്ള പട്ട ഞാൻ അവനു മുന്നേ കൊടുത്തിട്ടുണ്ട്.."
അയാൾ ചിരിച്ചു.. ചുവന്ന പല്ലുകൾക്ക് ഇടയിലെ കൊഴിഞ്ഞ ഒരു ഒറ്റപ്പല്ലിന്റെ വിടവിലൂടെ ഫൂ, ഫൂ.. എന്ന് ഒച്ചയുണ്ടാക്കിക്കൊണ്ട്..
തുടരും....
เดชเตเดฐเดงเดพเดจ เดชเตเดฐเดถเตเดจเด
เดชเตเดฐเดงเดพเดจ เดชเตเดฐเดถเตเดจเด
เดชเตเดฐเดงเดพเดจ เดชเตเดฐเดถเตเดจเด