കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ആ ആഡംബര അപ്പാർട്ട്മെന്റിന്റെ ആറാം നിലയിൽ അവർ നിരനിരയായി ഇരിക്കുകയായിരുന്നു.. സാധാരണക്കാരായ പെൺകുട്ടികൾ മുതൽ മോഡേൺ വേഷധാരികൾ വരെ അവിടെയുണ്ട്. എല്ലാവരുടെയും കയ്യിൽ നിബന്ധനകൾ അടങ്ങിയ ഓരോ ഫോം നൽകപ്പെട്ടിരുന്നു. അത് പൂർണ്ണമായി വായിച്ചു ബോധ്യപ്പെട്ട് അതിൽ ഒപ്പിട്ടാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കൂ.
ആദ്യഘട്ടത്തിലെ ഇന്റർവ്യൂവും മെഡിക്കൽ ചെക്കപ്പും കഴിഞ്ഞ് ശാരീരികക്ഷമത തെളിയിച്ചവർ മാത്രമാണ് ഈ രണ്ടാം റൗണ്ടിന് അർഹത് നേടിയത്. തങ്ങളുടെ കയ്യിലിരിക്കുന്ന അഗ്രീമെൻറ് ഡോക്യൂമെന്റിലെ നിയമങ്ങൾ അംഗീകരിച്ചാൽ മാത്രമേ അവർക്ക് ഇനി മുന്നോട്ട് പോകാൻ കഴിയൂ.
എന്നാൽ ആ പേപ്പറിലെ നിബന്ധനകൾ വായിച്ച പലരുടെയും മുഖഭാവം മാറി..
"എന്തൊരു വിഡ്ഢിത്തമാണിത്! ഇതിനൊന്നും സമ്മതിക്കാൻ പറ്റില്ല. ഇങ്ങനെയൊരു റൂൾ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു. വെറുതെ എന്റെ 20ml രക്തം കൂടി ഊറ്റിയെടുത്തു, റാസ്കൽസ്!”
നീരസത്തോടെ പിറുപിറുത്തു കൊണ്ട് ഒരു പെൺകുട്ടി അവിടെ നിന്നും ഇറങ്ങിപ്പോയി..കുറേപ്പേർ എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിൽ പരസ്പരം നോക്കി ഇരുന്നു.
മറ്റുചിലരാകട്ടെ, ഈ നിബന്ധനകൾക്ക് വഴങ്ങാൻ കഴിയില്ലെന്ന് ഉറപ്പിച്ച് അപ്പോൾ തന്നെ എഴുന്നേറ്റു പോയി.
ബാക്കിയുള്ളവർ എല്ലാത്തിനും തയ്യാറാണെന്ന ഭാവത്തിൽ ഇരുന്നതോടെ, ഓരോരുത്തരെയായി അകത്തേക്ക് വിളിച്ചു തുടങ്ങി. അവിടെയിരുന്നവരിൽ പലരും പണത്തിന് വേണ്ടിയോ ആഡംബര ജീവിതത്തിന് വേണ്ടിയോ ആണ് ഇവിടെ വന്നത്. മറ്റൊരാൾക്ക് ഗുണം ചെയ്യണമെന്ന നല്ല ഉദ്ദേശത്തോടെ അവിടെ ഒരാൾ പോലും ഉണ്ടായിരുന്നില്ല... അവളൊഴികെ. ഹിമ.
കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകുന്ന സുന്ദരി... പക്ഷേ ആ കണ്ണുകളിൽ തളം കെട്ടിനിൽക്കുന്ന വിഷാദഭാവം, അവൾ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. മറ്റുള്ളവർ പരസ്പരം വാതോരാതെ സംസാരിക്കുമ്പോഴും ഹിമ മാത്രം തലയുയർത്താതെ തന്റെ കയ്യിലിരുന്ന കടലാസിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.
അകത്തേക്ക് പോയവർ പലരും അല്പസമയത്തിനകം തിരികെ വന്നു. അവരുടെ മുഖത്തെ അസംതൃപ്തി ഹിമ ശ്രദ്ധിച്ചു. അവർ ഈ അവസരം വേണ്ടെന്നു വെച്ചതല്ല, മറിച്ച് ഉള്ളിലിരുന്ന ആൾ അവരെയെല്ലാം വേണ്ടെന്ന് വെക്കുകയായിരുന്നു. വലിയൊരു ലോട്ടറി അടിക്കാതെ പോയത് പോലുള്ള നിരാശ ചിലരുടെ മുഖത്ത് വ്യക്തമായിരുന്നു.
അടുത്ത ഊഴം ഹിമയുടേതായിരുന്നു.
"മേ ഐ കം ഇൻ സാർ?" എന്ന് വാതിക്കൽ നിന്ന് അനുവാദം ചോദിച്ചപ്പോൾ, "യെസ്, കം ഇൻ" എന്ന ഗംഭീരമായ ശബ്ദം കേട്ടു. മടിച്ചു മടിച്ചാണെങ്കിലും അവൾ അകത്തേക്ക് കയറി.
ദൃഢഗാത്രനായ ഒരു യുവാവ് തന്റെ കസേരയിൽ ഗൗരവത്തോടെ ഇരിക്കുകയാണ്. മുപ്പത് വയസ്സോളം പ്രായം വരും. അയാൾ ലാപ്ടോപ്പിൽ എന്തോ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവൾ അകത്തു വന്നത് അയാൾ അറിഞ്ഞ മട്ടുപോലുമില്ല.
കുറച്ചുനേരം അവൾ നിശബ്ദയായി അവിടെ നിന്നു. ഒടുവിൽ അയാൾ തലയുയർത്തി അവളെ നോക്കി. "ഇരിക്കൂ" എന്ന് കസേരയിലേക്ക് കണ്ണുകൊണ്ട് ആംഗ്യം കാട്ടി. ഹിമ തന്റെ ഫയൽ മേശപ്പുറത്ത് വെച്ച് അയാൾക്ക് മുന്നിൽ ഇരുന്നു.
ഫയലിലെ പേജുകൾ മറിച്ചു നോക്കിയ അയാൾ പുരികം ചുളിച്ചു ചോദിച്ചു, "ഹിമ... റൈറ്റ്?"
"അതെ സാർ," ആ വാക്കുകളിൽ വിനയമുണ്ടായിരുന്നെങ്കിലും ഒരു തരി പോലും ആവേശമില്ലായിരുന്നു. അവൾ എല്ലാവരെയും പോലെ അല്ലെന്ന് അയാൾക്ക് തോന്നി...
"ഓക്കേ, നിനക്ക് ഇതിന് പൂർണ്ണ സമ്മതമാണല്ലോ? ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ലല്ലോ ഈ തീരുമാനമെടുത്തത്?" അയാളുടെ കണ്ണുകൾ അവളിൽ തറച്ചു നിന്നു.
"അല്ല സാർ, ഞാൻ സ്വന്തം ഇഷ്ടപ്രകാരമാണ് വന്നത്."
ഹിമയെ അയാൾ ഒന്നുകൂടി നിരീക്ഷിച്ചു. പച്ച നിറത്തിലുള്ള കുർത്തയണിഞ്ഞ, ലക്ഷണമൊത്ത മുഖമുള്ള ഒരു പെൺകുട്ടി. കണ്ടാൽ മതിയാവാത്ത അത്രയും സൗന്ദര്യം. കണ്ട മാത്രയിൽ തന്നെ ഈ ജോലിക്ക് ഇവളായിരിക്കും ഏറ്റവും അനുയോജ്യയെന്ന് അയാളുടെ മനസ്സ് പറഞ്ഞു.
"നിനക്ക് പ്രായം വളരെ കുറവാണല്ലോ... 22 വയസ്സേ ഉള്ളൂ." അവളുടെ പ്രൊഫൈൽ നോക്കി അയാൾ തുടർന്നു.
"ഈ ജോലിക്ക് വരാൻ മാത്രം എന്ത് അത്യാവശ്യമാണ് നിനക്കുള്ളത്?"
ഹിമ ഒരു ദീർഘശ്വാസമെടുത്ത ശേഷം പറഞ്ഞു.
"ഈ ലോകത്ത് എല്ലാവർക്കും ഓരോ ആവശ്യങ്ങളുണ്ട് സാർ. നിങ്ങളുടെ ആവശ്യത്തിനായി നിങ്ങൾ എന്നെ തിരഞ്ഞെടുത്തത് പോലെ, എനിക്കും ചില ആവശ്യങ്ങളുണ്ട്. അതാണ് എന്നെ ഇവിടെ എത്തിച്ചത്."
"എന്ത് വലിയ ആവശ്യം? പണം തന്നെയല്ലേ നിന്റെയും പ്രശ്നം?" അയാൾ പരിഹാസത്തോടെ ചോദിച്ചു.
ഹിമയുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു. അവൾ അല്ലെന്ന് തലയാട്ടി.
"പിന്നെന്താണ്?" അയാൾ കൗതുകത്തോടെ ചോദിച്ചു.
"സമാധാനം സാർ. എനിക്ക് കുറച്ച് സമാധാനം വേണം. ഈ ജോലി ചെയ്യുന്നതിലൂടെ അത് ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു."
അവളുടെ മറുപടിയിൽ അയാൾ ഒട്ടും തൃപ്തനായിരുന്നില്ല. ഈ സമാധാനം, ആത്മതൃപ്തി എന്നൊക്കെ പറയുന്നത് വെറും അഭിനയമാണെന്ന് അയാൾ കരുതി. വൻതുക പണം ലഭിക്കുന്നതിന്റെ സന്തോഷം മറച്ചുവെക്കാൻ അവൾ ചുമ്മാ തത്വചിന്ത പറയുകയാണെന്ന് അയാൾ വിചാരിച്ചു.പക്ഷേ ഹിമ അതൊന്നും ഗൗനിച്ചില്ല.
"ശരി. നിന്നെ തിരഞ്ഞെടുക്കുന്നതിൽ തടസ്സമൊന്നുമില്ല. യു ആർ പെർഫെക്റ്റ് ഫോർ ദിസ് വർക്ക്." അയാൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ഒരു നേർത്ത ചിരി വിരിഞ്ഞു. 'ചിരിക്കുമ്പോൾ അവൾ കൂടുതൽ മനോഹരിയാണ്'— അനാവശ്യമായ ആ ചിന്ത വന്നപ്പോൾ അയാൾ ഒന്ന് ഞെട്ടിപ്പോയി. ഇതുവരെ ഒരു സ്ത്രീയോടും തോന്നാത്ത ഒരിത് അവളിൽ തോന്നുന്നു. അയാൾ വേഗം മനസ്സിനെ നിയന്ത്രിച്ച് ഗൗരവത്തിലായി.
"നിങ്ങൾ ചെയ്യേണ്ട ജോലിയെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും അവിടെയുള്ളവർ നിങ്ങളോട് പറഞ്ഞു കാണും. എങ്കിലും ഞാൻ ഒന്നുകൂടി വ്യക്തമാക്കാം. എന്റെ പേര്..."
അവൾ അയാളെ തടഞ്ഞു. "നിങ്ങളുടെ പേര് സൂര്യനാരായണ വർമ്മ. കൊച്ചിയിലെ പ്രശസ്തനായ ഗാർമെന്റ്സ് ആൻഡ് എക്സ്പോർട്ട് ബിസിനസ്സുകാരൻ. ഒരു വിവാഹമോചിതനാണ് നിങ്ങൾ. ഒന്നര വയസ്സുള്ള ഒരു മകനുണ്ട്, ആര്യൻ. കുട്ടിക്ക് തലസീമിയ എന്ന രോഗം ആണ്. സ്റ്റെം സെൽ ട്രാൻസ്പ്ലാന്റിലൂടെ മാത്രമേ അസുഖം ഭേദമാക്കാൻ കഴിയൂ. പക്ഷേ കുട്ടിയുടേത് അപൂർവ്വമായ ബ്ലഡ് ഗ്രൂപ്പായതുകൊണ്ട് സ്റ്റോർ ചെയ്ത സ്റ്റെം സെല്ലുകളൊന്നും മാച്ച് ആകുന്നില്ല. ഏക വഴി, സറോഗേറ്റ് മദറിലൂടെ മറ്റൊരു കുഞ്ഞിനെ കൂടി ജനിപ്പിക്കുക, ആ കുഞ്ഞിന്റെ സ്റ്റെം സെൽ വഴി ആര്യനെ ചികിത്സിക്കുക. ആ സറോഗേറ്റ് മദറിനെ കണ്ടെത്താനാണ് ഈ ഇന്റർവ്യൂ... ശരിയല്ലേ സാർ?"
"അതെ... ഗുഡ്," അയാൾ അവളെ അഭിനന്ദിച്ചു.
"പക്ഷേ അതിൽ വേറെ ചില നിബന്ധനകൾ കൂടിയുണ്ട്. അതറിയാമോ?"
ഹിമ മൗനമായി അയാളെ നോക്കി.
"ശരി, ഞാൻ തന്നെ പറയാം. എനിക്ക് കുഞ്ഞിനെ വേണം, പക്ഷേ അത് ഐ.വി.എഫ് പോലുള്ള കൃത്രിമ വഴികളിലൂടെ ആയിരിക്കരുത്. എന്റെ മകന്റെ കാര്യത്തിൽ ഒരു പരീക്ഷണത്തിന് ഞാൻ തയ്യാറല്ല. അതുകൊണ്ട് 'നാച്ചുറൽ' ആയി തന്നെ കുട്ടി ഉണ്ടാവണം. അതായത്, നമ്മൾ തമ്മിലുള്ള ശാരീരിക ബന്ധത്തിലൂടെ മാത്രമേ ഗർഭധാരണം പാടുള്ളൂ. അതിന് വേണ്ടി ഞാൻ നിന്നെ വിവാഹം കഴിക്കുകയൊന്നുമില്ല. നോ മോർ കമ്മിറ്റ്‌മെന്റ്സ്!"
അയാൾ തുടർന്നു,
"കുഞ്ഞ് ജനിച്ച അടുത്ത നിമിഷം മുതൽ നിനക്ക് എന്നോടും എന്റെ കുഞ്ഞിനോടും യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. കുഞ്ഞിനെ എന്നെ ഏൽപ്പിച്ച് നീ പോകണം. ഒരുമാതിരി’ അമ്മ സെന്റിമെന്റ്സു’മായി വരരുത്. കരാറിൽ അത് വ്യക്തമായി പറയുന്നുണ്ട്. പ്രസവം വരെ നിന്റെ ഉത്തരവാദിത്തം എനിക്കാണ്. പക്ഷേ അതിനുശേഷം നിനക്ക് എന്ത് സംഭവിച്ചാലും അത് എന്നെ ബാധിക്കില്ല."
"ഇതൊക്കെ സമ്മതമാണെങ്കിൽ നമുക്ക് മുന്നോട്ട് പോകാം. ഇല്ലെങ്കിൽ നിനക്ക് തിരിച്ചു പോകാം." അയാൾ നിസ്സംഗതയോടെ പറഞ്ഞു. ഇത്തരം നിബന്ധനകൾ കേട്ടാണ് ബാക്കി പെൺകുട്ടികൾ ഓടിപ്പോയത്.
ഹിമ ഒട്ടും കുലുക്കമില്ലാതെ സൂര്യ നാരായണ വർമ്മയെ നോക്കി.
"ഇല്ല സാർ, ഞാൻ എല്ലാം വിശദമായി വായിച്ചു. എനിക്ക് എല്ലാ നിബന്ധനകളും സമ്മതമാണ്. ഞാൻ പൂർണ്ണമനസ്സോടെ ഇതിന് തയ്യാറാണ്." യാതൊരു വിറയലുമില്ലാതെ സംസാരിക്കുന്ന ഹിമയെ അയാൾ ഗൗരവത്തിൽ നോക്കി. അവളുടെ മനസ്സ് വായിച്ചെടുക്കാൻ അയാൾക്ക് കഴിഞ്ഞില്ല. ജീവിതത്തിലെ പരീക്ഷണങ്ങൾ അവളെ എന്തിനും തയ്യാറാക്കി നിർത്തിയിരുന്നു.
"ശരി, നമുക്ക് പ്രൊസീഡ് ചെയ്യാം. നീ പ്രതീക്ഷിക്കുന്നതിലും വലിയൊരു തുക ഞാൻ നൽകും. എന്റെ മൂത്ത മകന്റെ ജീവൻ എന്റെ രണ്ടാമത്തെ കുഞ്ഞിന്റെ കയ്യിലാണ്. അത് സുരക്ഷിതമായി ഈ ലോകത്ത് എത്തിക്കുക എന്നത് നിന്റെ കടമയാണ്." അയാളുടെ ശബ്ദത്തിൽ ആ അച്ഛന്റെ വേദന നിഴലിച്ചു.
ഹിമ അയാളുടെ കണ്ണുകളിലേക്ക് നോക്കി. കുറച്ചു നിമിഷം അവർക്കിടയിൽ മൗനം നിറഞ്ഞുനിന്നു. പെട്ടെന്ന് അവൾ ചോദിച്ചു,
"സാർ, അടുത്തത് എന്താണ് ചെയ്യേണ്ടത്?"
അവളുടെ ആ ചോദ്യത്തിൽ സൂര്യൻ ഒന്ന് പതറിപ്പോയി. ഉടൻ തന്നെ അഗ്രിമെന്റ് പേപ്പറുകൾ എത്തി. ഹിമ കണ്ണും പൂട്ടി അതിൽ ഒപ്പിട്ടു നൽകി. തൊട്ടടുത്ത നിമിഷം തന്നെ അവർ പറഞ്ഞുറപ്പിച്ച തുക അവളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയി.
"ശരി, പോകാം."
അയാൾ അവളെയും കൂട്ടി തന്റെ വീട്ടിലേക്ക് തിരിച്ചു.
കാറിൽ നിന്നിറങ്ങി അയാൾ വേഗത്തിൽ ഉള്ളിലേക്ക് നടന്നു, ഹിമ അയാളെ പിന്തുടർന്നു. ഹാളിൽ എത്തിയപ്പോൾ അയാൾ പറഞ്ഞു,
"ഇന്ന് നിനക്ക് ഈ താഴത്തെ റൂമിൽ കഴിയാം. നാളെ മുതൽ നീ എന്റെ കൂടെ എന്റെ റൂമിലാണ് താമസിക്കേണ്ടത്."
അതൊരു കൽപ്പനയായിരുന്നു. ഹിമയ്ക്ക് അതിൽ ഞെട്ടലൊന്നും തോന്നിയില്ല. അവളുടെ ആ ഭാവമാറ്റമില്ലാത്ത മുഖം അയാളെ വീണ്ടും കുഴപ്പിച്ചു.
"ഭക്ഷണം ഇവിടെ എത്തും. എനിക്ക് കുറച്ച് ജോലികളുണ്ട്, ഞാൻ രാത്രിയേ വരൂ."
അയാൾ ഇറങ്ങാൻ തുടങ്ങിയതും അവൾ ചോദിച്ചു. "നിങ്ങളുടെ മകൻ?"
സൂര്യൻ ഒന്ന് പുഞ്ചിരിച്ചു.
"അവനെ നോക്കാൻ കെയർടേക്കർ ഉണ്ട്. നീ അനാവശ്യ കാര്യങ്ങളിൽ തലയിടണ്ട. നിന്റെ ജോലി മാത്രം നോക്കിയാൽ മതി."
ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും, തന്റെ കുഞ്ഞിന്മേൽ അവൾക്ക് ഒരവകാശവുമില്ല എന്ന് അയാൾ പറയാതെ പറയുകയായിരുന്നു. താൻ പ്രസവിക്കാൻ പോകുന്ന കുഞ്ഞിന് മേൽ പോലും തനിക്ക് അവകാശമില്ലാത്ത ഒരിടത്ത്, അയാളുടെ ആദ്യത്തെ കുഞ്ഞിനെപ്പറ്റി ചോദിച്ചത് തെറ്റാണെന്ന് അവൾക്ക് തോന്നി.
തനിക്ക് അനുവദിച്ച മുറിയിൽ അവൾ തനിച്ചായി. ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളുമായി പാറിനടന്ന ആ പഴയ ദിനങ്ങൾ അവൾ ഓർത്തു. ഇന്ന് അവയെല്ലാം തകർന്നുപോയിരിക്കുന്നു. കണ്ണുനീർ പോലും വരാത്ത വിധം ഉള്ളം മരവിച്ചു പോയിരുന്നു. കണ്ണുകളടച്ച് പഴയ കാലത്തെ ഓർത്തു കൊണ്ട് അവൾ ആ മുറിയിൽ ഉറക്കത്തിലേക്ക് വഴുതിവീണു.
(തുടരും)
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം