ഭാഗം 1 :
ഭാമ കാറിൽ ഇരുന്ന് പുറത്തെ കാഴ്ചകളിലേക്ക് നോക്കി. പുറകിലേക്ക് മിന്നി മായുന്ന മരങ്ങളും വീടുകളും.
അതിൽ മുഴുകി ഇരിക്കുമ്പോഴാണ് കാറിനുള്ളിലേ സംസാരം അവളെ ആലോചനകളിൽ നിന്ന് ഉണർത്തിയത്.
അവൾ തന്റെ അടുത്തിരിക്കുന്ന ആ മനുഷ്യനെ ഒന്ന് ഏറു കണ്ണാൽ പാളി നോക്കി.
വെള്ള കസവു മുണ്ടിലും ഷർട്ടിലും നെഞ്ച് വിരിച്ച് ഇരിക്കുന്ന തന്റെ ഭർത്താവ്. ഇന്ന് താലി കെട്ടി തന്നെ സ്വന്തമാക്കിയവൻ.
ഡിഗ്രി പഠിച്ചു കൊണ്ടിരിക്കുമ്പോളാണ് ഭാമക്ക് ഈ ആലോചന വന്നത്.
മേൽപ്പത്തൂരിലെ കാശിനാഥന്റെ.
തന്റെ വീട്ടുകാർക്ക് പിന്നെ ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു.
അത്രക്കും നല്ല ആലോചന ആയിരുന്നു. ഏക്കർ കണക്കിന് സ്ഥലവും കൃഷിയും ഉള്ള മേൽപ്പത്തൂർ കുടുംബത്തിൽ നിന്ന് ഒരു ആലോചന വന്നാൽ ആരാണ് രണ്ടാമതൊന്ന് ആലോചിക്കുക.
അവർ ഇങ്ങോട്ട് ഒരു ആലോചന വച്ചത് തന്നെ ഭാഗ്യം.
ക്ഷേത്രത്തിൽ വച്ച് കാശിനാഥൻ ഭാമയെ കണ്ടാണ് ഈ ആലോചന വന്നത്. അതവൾക്കറിയാം.
ആൾ വീട്ടിൽ പറഞ്ഞത്രേ ഈ കുട്ടിയെ ആലോചിക്കാൻ.
അത് കാശിക്ക് മേല്പത്തൂർ വീട്ടുകാർ മുഴുവൻ കല്യാണം ആലോചിക്കുന്ന സമയം ആയിരുന്നു.
അവർ അന്വേഷിച്ചപ്പോൾ പെൺകുട്ടിയും കാണാൻ നല്ല ഭംഗി. പോരാത്തതിന് വീടും ചുറ്റുപാടും നല്ലത് തന്നെ.
അങ്ങനെ ആണ് ഈ ആലോചന നടന്നത്.
നിശ്ചയത്തിന്റെ അന്ന് കാശി വന്നിരുന്നില്ല. വീട്ടുകാർ എല്ലാവരും വന്ന് വളയിട്ട് ഉറപ്പിച്ചിട്ട് പോയി.
ആദ്യമായി കാണാൻ വന്നതിനു ശേഷം ഇന്നാണ് പിന്നെ ഈ ആളെ കാണുന്നത് അവൾ.
സത്യം പറഞ്ഞാൽ ഇതുവരെ ഒരു വാക്ക് പോലും പരസ്പരം സംസാരിച്ചിട്ടില്ല. കാണാൻ വന്നപ്പോൾ ആരും തങ്ങളോട് പോയി സംസാരിച്ചു വരാൻ പറഞ്ഞില്ല.
പിന്നെ എന്ത് കണ്ടാണ് താൻ ഈ കല്യാണത്തിന് അച്ഛൻ ചോദിച്ചപ്പോൾ സമ്മതം മൂളിയെന്ന് അവൾ ആലോചിച്ചു നോക്കി.
പലപ്പോഴും പലരും പറഞ്ഞു കേട്ട മേൽപ്പത്തൂരിലെ കാശിനാഥൻ എന്ന ഈ പേരോ...
അതോ...
ക്ഷേത്രത്തിൽ വച്ച് കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി ഈ ഒരാളിന്റെ നിഴൽ കാണുമ്പോൾ എത്തി നോക്കുന്ന തന്റെ മനസ്സോ...
എന്താണെന്നറിയില്ല.
ആ നിഴൽ കാണുമ്പോഴേ... ആ പേര് കേൾക്കുമ്പോഴേ... തന്റെ ഉള്ളിൽ അലയടിക്കുന്ന സാഗരം അവൾ മനസ്സിലാക്കിയിട്ടുണ്ട്.
അത് സ്നേഹമോ പ്രണയമോ ആകർഷണമോ ഒന്നുമായിരുന്നില്ല.... എന്താണെന്ന് പറയാൻ ആവാത്ത ഒരു നെഞ്ചിടിപ്പ് ആയിരുന്നു അത്.
അവൾ തന്റെ കഴുത്തിൽ കിടക്കുന്ന താലി ഒന്ന് വിരലിൽ പിടിച്ച് എടുത്തു നോക്കി.
പിന്നെ കണ്ണുകൾ മെല്ലെ അടുത്തിരിക്കുന്ന ആളിലേക്ക് പോയി.
പെട്ടെന്ന് ആ കണ്ണുകൾ ഈ വഴി തിരിയുന്നെന്ന് മനസ്സിലാക്കി അവൾ ധ്രുതിയിൽ നോട്ടം മാറ്റുമ്പോൾ അടുത്തിരിക്കുന്ന ആളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരാതെ വിടർന്നു നിന്നു.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം