രഞ്ജു കിളിമാനൂർ : പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് കിളിമാനൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു.
പ്ലസ് ടു വരെ അവിടെ തുടർന്നു. കണക്കിനോട് പ്രണയം തോന്നിത്തുടങ്ങിയപ്പോൾ തന്നെ ബിരുദം കണക്കിൽ തന്നെ ആയിക്കോട്ടെ എന്ന് തീരുമാനമെടുക്കുകയായിരുന്നു..
അങ്ങനെ 2005-ൽ വർക്കല SN കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ശേഷം കറസ്പോണ്ടൻസായി പിജി ചെയ്തു.
എന്നാൽ വീട്ടിലെ സാഹചര്യങ്ങൾ മോശമായതിനാൽ 3 മാസം കൊണ്ട് കോഴ്സ് പൂർത്തിയാകും മുന്നേ കണക്കിനോട് വിട പറയേണ്ടി വന്നു.
തുടർന്നു കടയ്ക്കൽ വി കെ എം ഐ ടി സിയിൽ നിന്നും രണ്ട് വർഷത്തെ സിവിൽ എഞ്ചിനീയറിംഗ് കോഴ്സ് പൂർത്തിയാക്കിയ ശേഷം ടെക്നിക്കൽ കോഴ്സ് ആയ ഓട്ടോകാഡ് പഠിക്കുകയും തുടർന്ന് പട്ടത്ത് മരപ്പാലത്ത് ഈ സിസ്റ്റം സോഫ്റ്റ്‌വെയർ എന്ന അമേരിക്കൻ കമ്പനിയിൽ കാഡ് ഡ്രാഫ്റ്റർ ആയി രണ്ട് വർഷം സേവനമനുഷ്ഠിക്കുകയും ചെയ്തു..
ശേഷം കെ എസ് ആർ ടി സി യിൽ കണ്ടക്ടർ ആയി നിയമനം ലഭിക്കുകയും ആ ജോലിയിൽ തന്നെ കഴിഞ്ഞ പത്തു വർഷങ്ങളായി തുടർന്നു വരികയും ചെയ്യുന്നു.
നല്ല സിനിമകൾക്കു വേണ്ടി കഥ തയാറാക്കണം എന്നത് ജീവിത ലക്‌ഷ്യമായി കണ്ടു കഥകൾ എഴുതാൻ ആരംഭിച്ചു..
പക്ഷേ നല്ല സംവിധായകരുടെ അടുത്ത് എത്തിപ്പെടാൻ സാധിക്കാതെ പോയി.
രണ്ട് ഷോർട്ട് ഫിലിംസ് ചെയ്തു..
എനിക്ക് സിനിമ ചെയ്യാനറിയാം എന്ന് തെളിയിക്കുകയായിരുന്നു ഉദ്ദേശം...!!
സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടത് കൊണ്ട് ഷോർട്ട് ഫിലിമിന്റെ തിരക്കഥയ്ക്കൊപ്പം ക്യാമറയും എഡിറ്റിംഗും സംവിധാനവും സ്വന്തമായിത്തന്നെ ചെയ്തു.
ആദ്യ ഷോർട്ട് ഫിലിമിന്റെ പേര് മരീചിക എന്നും രണ്ടാമത്തേതിന്റെ പേര് 376 എന്നുമായിരുന്നു.
രണ്ടും ത്രില്ലർ ഗണത്തിൽ പെടുന്നത് തന്നെയായിരുന്നു.
376 മികച്ച അഭിപ്രായങ്ങൾ നേടിത്തന്നു.
2018 ലെ അടൂർ ഭാസി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച വില്ലനുള്ള അവാർഡ് 376 ലെ വില്ലനായ പ്രിജുവിനു ലഭിച്ചു.
ഇതിനിടയിലെപ്പോഴോ ആണ് എന്റെ കഥാപാത്രമായ അലക്സിയുടെ ജനനം..
ഞങ്ങൾ കുറെ ഷോർട്ട് ഫിലിം പ്രാന്തന്മാരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ഒരിക്കൽ ഞങ്ങളൊരു ത്രില്ലർ മത്സരം സംഘടിപ്പിച്ചു.
അന്ന് ഞാനതിൽ പങ്കെടുക്കുകയുണ്ടായി.
കഥ എഴുതാൻ തുടങ്ങിയപ്പോൾ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഷെർലക്ക് ഹോംസിനെ ഓർത്തു..
സമ്പൂർണ കൃതികൾ വായിച്ചു തീർന്നപ്പോഴുണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ പറ്റാത്ത വിധത്തിൽ ആയിരുന്നു.
ഇനി എന്റെ ചിന്തകളെ സ്വാധീനിക്കാൻ ഷെർലക്ക് ഹോംസ് ഇല്ല എന്ന് വേദനയോടെ ഞാനന്നോർത്തു.
എന്റെ ജീവിതത്തിൽ എന്നെ അത്രത്തോളം സങ്കടപ്പെടുത്തിയ മറ്റൊന്നുണ്ടായിട്ടില്ല..
ഞാൻ കുറെ ആലോചിച്ചു..
അതുപോലൊരു കഥാപാത്രം സൃഷ്ടിക്കാൻ എന്ത് കൊണ്ട് എനിക്ക് സാധിക്കില്ല എന്ന് ഞാൻ ചിന്തിച്ചു..
എന്റെ കഥാപാത്രത്തിന് ഷെർലക്ക് ഹോംസിനോളം ബുദ്ധി വേണമെന്ന് ഞാൻ ഉറപ്പിച്ചു.
വാട്സൺ നരേറ്റു ചെയ്യുന്ന ശൈലി ഭയങ്കര പവർഫുൾ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
എന്റെ കഥ നരേറ്റു ചെയ്യാൻ ജോണിനെയാണ് ഞാൻ തെരഞ്ഞെടുത്തത്..
അങ്ങനെ ആദ്യ കഥയുടെ ആദ്യ പാർട്ട് എഴുതി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്‌തു.
ഭയങ്കര റെസ്പോൺസ് ആയിരുന്നു.
ബാക്കി എഴുതൂ എന്ന മെസ്സേജുകൾ ഓരോ പാർട്ടുകൾക്കും ഇടയിൽ വന്നു കൊണ്ടേയിരുന്നു.
ഒടുവിൽ നാലാമത്തെ പാർട്ടിൽ കഥ ഒരർത്ഥവിരാമത്തിൽ കൊണ്ട് നിർത്തി.
അതിന്റെ പേരാണ് ശവപ്പെട്ടിയിലെ രഹസ്യം..!!
വാട്സാപ്പ് ഗ്രൂപ്പിനൊപ്പം സോഷ്യൽ മീഡിയയിലെ എഴുത്ത് ഗ്രൂപ്പുകളിൽ എനിക്ക് നല്ല അഭിപ്രായങ്ങൾ കിട്ടാൻ തുടങ്ങി.
നെജുമുദീൻ എന്ന സുഹൃത്ത് എന്നെ പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു..
ഞാൻ അടുത്ത കഥ എഴുതാൻ തുടങ്ങി..
13/B യിലെ കൊലപാതങ്ങൾ അധികം താമസിയാതെ പൂർത്തിയായി.
ആദ്യത്തേതിനേക്കാൾ രണ്ടാമത്തെ കഥയ്‌ക്ക് അഭിപ്രായങ്ങൾ കിട്ടി.
പക്ഷെ ഞങ്ങളുടെ ഗ്രൂപ്പിൽ തന്നെയുള്ള ഒരാൾ എന്നെ കടന്നാക്രമിച്ചു.
ഷെർലക്ക് ഹോംസ് കഥകൾ ഞാൻ അടിച്ച് മാറ്റിയതാണെന്നും സ്വന്തമായി എഴുതാൻ എനിക്ക് കഴിവൊന്നുമില്ലെന്നും അയാൾ ഘോര ഘോരം വാദിച്ചു.
എന്നെ അയാളൊരു മോഷ്ടാവായി ചിത്രീകരിച്ചു.
എനിക്ക് സഹിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു അത്.
ഇനി എഴുതില്ല എന്ന് തീരുമാനമെടുത്തു.
അങ്ങനെ ഞാൻ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും വിഷമത്തോടെ ലെഫ്റ്റ് ആയി.
അതിലെ നല്ല സുഹൃത്തുക്കളെ ചേർത്ത് വേറൊരു ഗ്രൂപ്പ് തുടങ്ങി.
എങ്കിലും ഒരു വർഷത്തോളം ഞാൻ ഒന്നും തന്നെ എഴുതിയില്ല.
അങ്ങനെയിരിക്കെ ആദ്യ രണ്ട് കഥകൾ വായിച്ച പലരും എന്റെ ഫേസ്ബുക്ക് അക്കൗണ്ട് കണ്ടു പിടിച്ച് എനിക്ക് മെസ്സേജുകൾ അയക്കാൻ തുടങ്ങി.
"നിങ്ങൾ എന്ത് കൊണ്ടാണ് കഥ എഴുതാത്തത് "
"നിങ്ങളുടെ കഥകൾ കാണാനില്ലല്ലോ"
തുടങ്ങിയ മെസ്സേജുകൾ എനിക്ക് ലഭിക്കാൻ തുടങ്ങി.
ആയിടക്കാണ് ഞങ്ങളുടെ വീടിനടുത്തുള്ള ഒരു പെൺകുട്ടിയെ കാണാതാകുന്നത്.
അവൾ എങ്ങോട്ടായിരിക്കും പോയത് എന്ന് അലക്സിയെക്കൊണ്ട് അന്വേഷിപ്പിച്ചാലോ എന്ന് ഞാൻ ഒന്ന് ചിന്തിച്ചു.
ചുമ്മാ ഒന്ന് എഴുതി നോക്കി.
ആദ്യ പാർട്ട് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
കാത്തിരിക്കുകയായിരുന്ന നെജുമുദീൻ ബാക്കിയുള്ള പാർട്ട് എഴുതാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
ഞാനത് എഴുതി പൂർത്തിയാക്കി.
ശ്രീജയുടെ തിരോധാനം അങ്ങനെ അവിടെ ജനിച്ചു.
ഞാനത് സോഷ്യൽ മീഡിയ ഗ്രൂപുകളിൽ പോസ്റ്റ് ചെയ്തു.
അതിന്റെ അഭിപ്രായങ്ങൾ കണ്ടപ്പോഴാണ് അലക്സിയ്ക്ക് വേണ്ടി ആൾക്കാർ കാത്തിരിക്കുന്നുണ്ട് എന്നെനിക്ക് മനസിലായത്.
പിന്നെ ഒന്നും നോക്കിയില്ല മൂന്നാമത്തെ തുന്നിക്കെട്ടും എഡ്വിൻ സെബാസ്റ്റ്യന്റെ മാജിക് പ്ലാനറ്റും കോൺവെന്റ് റൂമും ഒക്കെ അങ്ങ് ജനിച്ചു.
ഇപ്പോൾ വായനക്കാരിൽ നിന്നും വളരെ നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്.
കൂടുതൽ എഴുതാൻ അതെന്നെ പ്രചോദിപ്പിക്കുന്നുമുണ്ട്.
അതിൽ പ്രതിലിപിയ്ക്കുള്ള പങ്ക് വളരെ വലുതാണ്.
എന്റെ കഥകൾ വായിക്കുന്നതിനും എന്നെ പ്രചോദിപ്പിക്കുന്നതിനും നിങ്ങൾ ഓരോരുത്തരോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.
ഇനിയും അലക്സി വരും.
തീർച്ചയായും ഷെർലക്ക് ഹോംസിൽ നിന്നും അവതാരമെടുത്തയാൾ തന്നെയാണ് അലക്സി.
പക്ഷെ അലക്സി കഥകൾ എന്റെ സ്വന്തം മാത്രമാണ്.
എന്റെ ഏറ്റവും മികച്ച അഞ്ച് കഥകൾ ചേർത്ത് ഞാനൊരു പുസ്തകം 2021 ൽ പബ്ലിഷ് ചെയ്തു.
ആ പുസ്തകം നിരവധി ആൾക്കാരുടെ പ്രശംസ പിടിച്ച് പറ്റുകയും ഇന്ത്യൻ എക്സ്പ്രസിൽ പുസ്തകത്തെ കുറിച്ച് ഒരാർട്ടിക്കിൾ വരികയും ചെയ്തു.
തുടർന്ന് വലിയ പബ്ലിക്കേഷൻസ് എന്റെ കോൺടാക്ട് ചെയ്യുകയും ഓൺലൈനിൽ പ്രസിദ്ധീകരിച്ചു വന്ന "ആന്റിക്സ് ഡീലും രണ്ടു വിരലുകളും" മാതൃഭൂമി ബുക്ക്സിനു കൊടുക്കുകയും പബ്ലിഷ് ചെയ്യാനുള്ള കോൺട്രാക്റ്റിൽ അവരുമായി സൈൻ ചെയ്യുകയും ചെയ്തു.
2022 ഫെബ്രുവരിയിൽ തന്നെ ഈ പുസ്തകം പബ്ലിഷ് ചെയ്യപ്പെടും.
രഞ്ജു കിളിമാനൂർ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം